കൊറോണ ഭീതി: 2030 വരെ ഫെയ്സ്ബുക്കിലെ പകുതി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും
Mail This Article
അടുത്ത 5 മുതൽ 10 വർഷത്തേക്ക് പകുതി ജീവനക്കാരും വീട്ടിൽ നിന്ന് സ്ഥിരമായി ജോലിചെയ്യാൻ ഫെയ്സ്ബുക് നിർദേശിച്ചു. കൊറോണ വൈറസ് ഭീതി തുടരുന്നതിനാൽ അടുത്ത പത്ത് വർഷം കൂടി ജീവനക്കാർ വീട്ടിൽ നിന്നു ജോലി ചെയ്യുന്നത് തുടരേണ്ടി വരുമെന്നാണ് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ ജോലിക്കാരെ അടുത്തുള്ള ഓഫിസുകളിലേക്ക് തിരിച്ചുവിളിക്കുന്നതിൽ അർഥമില്ലെന്നും സക്കർബർഗ് പറഞ്ഞു. ലോകമെമ്പാടും ഫെയ്സ്ബുക്കിൽ 45,000 ത്തോളം ജീവനക്കാരുണ്ട്. 2030 അവസാനം വരെ അവരിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് ജോലി ചെയ്യേണ്ടിവരും. ഇത് ഏറെ ചിന്തിച്ച് ഉത്തരവാദിത്വത്തോടെ നടപ്പിലാക്കേണ്ട കാര്യമാണ്. എല്ലാം കൃത്യമായ രീതിയിലാണ് ചെയ്യാൻ പോകുന്നത്. അടുത്ത അഞ്ച് മുതൽ 10 വർഷം പകുതി ജീവനക്കാർക്ക് ഓഫിസിൽ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സംവിധാനമൊരുക്കുമെന്നും സക്കർബർഗ് ദി വെർജിനോട് പറഞ്ഞു.
ഓഫിസുകളിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത് ബാധകമാണ്. എന്നാൽ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാർ സിലിക്കൺ വാലിയിൽ നിന്ന് ചെലവ് കുറഞ്ഞ പ്രദേശങ്ങളിലേക്ക് മാറിയാൽ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇതിനർഥം താമസിക്കുന്നത് ജീവിതച്ചെലവ് ഗണ്യമായി കുറവുള്ളതോ തൊഴിൽ ചെലവ് കുറവുള്ളതോ ആയ സ്ഥലത്താണെങ്കിൽ ശമ്പളം ആ സ്ഥലങ്ങളിൽ ഒരു പരിധിവരെ കുറവായിരിക്കുമെന്നും സക്കർബർഗ് പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ താൽപ്പര്യമുള്ള സ്ഥലങ്ങൾ തീരുമാനിക്കാനുള്ള സമയപരിധി ജനുവരി ഒന്നായി സക്കർബർഗ് നിശ്ചയിച്ചിട്ടുണ്ട്.
ഈ പ്രഖ്യാപനത്തിനുശേഷം ദീർഘകാലത്തേക്ക് വർക്ക് ഫ്രം ഹോം സമീപനം പ്രഖ്യാപിക്കുന്ന ആദ്യത്തെ കമ്പനിയായി ഫെയ്സ്ബുക് മാറി. ഈ വർഷം 10,000 എൻജിനീയർമാരെയും പ്രൊഡക്റ്റ് ജീവനക്കാരെയും നിയമിക്കാനാണ് ഫെയ്സ്ബുക് പദ്ധതിയിടുന്നത്.
കമ്പനി പുതിയ ഹബുകൾ സ്ഥാപിക്കുന്നുണ്ട്. ഇത് ഓഫിസുകളായിരിക്കില്ല. വീട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സന്ദർശിക്കാൻ കഴിയുന്ന അറ്റ്ലാന്റ, ഡാളസ്, ഡെൻവർ എന്നിവിടങ്ങളിലെ പ്രത്യേകം ഇടങ്ങളായിരിക്കും. ഓഫിസിലേക്ക് മടങ്ങുന്ന ജീവനക്കാർക്കുള്ള പ്ലാനുകളും ഇതിനകം തന്നെ ഫെയ്സ്ബുക് തയാറാക്കി. തുടക്കത്തിൽ 25 ശതമാനം ജീവനക്കാരെ ഓഫിസിൽ എത്തിക്കാനാണ് ഫെയ്സ്ബുക് നീക്കം നടത്തുന്നത്. ഇത് ആളുകളെ ഒന്നിലധികം ഷിഫ്റ്റുകളിൽ ഉൾപ്പെടുത്തും. താപനില പരിശോധന നടത്തുകയും ചെയ്യും. ജൂലൈ 6 നാണ് ഫെയ്സ്ബുക് ഓഫിസുകൾ വീണ്ടും തുറക്കുക.
English Summary: Facebook will have half of its employees work from home permanently by 2030