ADVERTISEMENT

കോവിഡ്-19 നു ശേഷം ലോകം എന്തായാലും പഴയതു പോലെ ആയേക്കില്ല എന്നാണ് ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. കോവിഡാനന്തര ലോകം ഏതെല്ലാം രീതിയിലാണ് മാറാന്‍ പോകുന്നത് എന്നതിനെപ്പറ്റി ചില സൂചനകള്‍ ലഭിച്ചു തുടങ്ങുന്ന കാലം കൂടിയാണിത്. ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞതില്‍ നിന്നു മനസിലാകുന്നത് സ്വതന്ത്ര ചിന്തകരുടെയും മറ്റും ചില ദുസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായേക്കും എന്നുതന്നെയാണ്. ടെക്‌നോളജി വ്യവസായം ഇനി സർക്കാരുകളുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന കാലമാണ് വരുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പലരും ഞെട്ടലോടെയാണ് കേട്ടത്.

 

സർക്കാരും-ടെക്‌നോളജിയും ഒത്തു പ്രവര്‍ത്തിക്കുക എന്നത് പുതിയ കാലത്തിന്റെ ആവശ്യമാണെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. കൊറോണാവൈറസിനു ശേഷം പുതിയ നിയമങ്ങള്‍ വരുമെ‌ന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നാണ് പുതിയ വാദം. ഈ ഇടവേള ടെക്‌നോളജി സേവനദാതാക്കള്‍ തമ്മില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന നേരവും കൂടിയാണ്. സക്കര്‍ബര്‍ഗ് പറയുന്നതുവച്ചു നോക്കിയാല്‍, ടെക്‌നോളജി കമ്പനികളും ലോകത്തെ സർക്കാരുകളും സഖ്യങ്ങള്‍ രൂപപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ, ആരുടെ ടെക്‌നോളജിയാണ് വിവിധ സർക്കാരുകള്‍ അംഗീകരിക്കാന്‍ പോകുന്നത് എന്നതു മാത്രമാണ് ഇനി അറിയേണ്ടിയിരിക്കുന്നത് എന്നാണ് ഫെയ്‌സ്ബുക് മേധാവി പറയുന്നത്.

 

രണ്ടു വ്യത്യസ്ത മാര്‍ഗങ്ങള്‍ തെളിഞ്ഞുവരുന്നത് തനിക്കു കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇവയിലൊന്ന് കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളില്‍ പിറവിയെടുത്തതും രണ്ടാമത്തേത് ചൈനയില്‍ നിന്നുള്ളതുമായിരിക്കും. ചൈനയില്‍ നിന്നുള്ള ടെക്‌നോളജി സർക്കാരുകള്‍ക്ക് ജനങ്ങളുടെ മേല്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരിക്കും. അത് മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചേക്കില്ലെന്നും സക്കര്‍ബര്‍ഗ് പറയുന്നു. ഇത് വളരെ അപകടകരമാണെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ചൈനീസ് മോഡല്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് താന്‍ ഭയത്തോടെ കാണുന്നുവെന്നും അദ്ദേഹം പറയുന്നു.

 

ഡോണൾഡ് ട്രംപ്, മാർക്ക് സുക്കർബർഗ്, നരേന്ദ്ര മോദി
ഡോണൾഡ് ട്രംപ്, മാർക്ക് സുക്കർബർഗ്, നരേന്ദ്ര മോദി

ഇതിനു പകരമായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒരുമിച്ചു കൂടി പുതിയ, ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇതിലൂടെ, ചൈനയ്ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഇടയില്‍ കിടക്കുന്ന രാഷ്ട്രങ്ങളെയും ഈ സഖ്യത്തിലേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പുതിയ മാര്‍ഗരേഖ യൂറോപ്പില്‍ നിന്നു വരട്ടെ എന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും അതാണ് സക്കര്‍ബര്‍ഗിന്റെ മനസിലുള്ളതെന്ന് തോന്നും. യൂറോപ്യന്‍ യൂണിയന്‍ ടെക്‌നോളജി കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. യൂറോപ്പ് നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അവ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതു കാണാം. ഡിജിറ്റല്‍ യുഗത്തില്‍ ടെക്‌നോളജി കമ്പനികളുടെ കടന്നുകയറ്റത്തിനു തടയിടാനായി യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ജിഡിപിആര്‍ ആണ് സക്കര്‍ബര്‍ഗിന്റെ മനസിലുള്ളതെന്നു മനസിലാക്കാം.

 

മഹാവ്യാധി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹവര്‍ത്തിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കാണിച്ചു തരുന്നു. കോവിഡാനന്തര കാലത്ത് സഹകരണം ബലവത്താകും. ജീവിതത്തിന് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരും. തന്റെ അഭിപ്രായത്തില്‍ ടെക്‌നോളജിയുമായി ഇടപെട്ടുപ്രവര്‍ത്തിച്ചിട്ടുള്ള സർക്കാരുകളോട് ടെക്‌നോളജി കമ്പനികള്‍ക്ക് സഹകരിക്കുക എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കൊറോണാവൈറസ് പ്രതിസന്ധി സമയത്തെ പ്രവര്‍ത്തനം പല ടെക്‌നോളജി കമ്പനികളുടെയും മികവിനു തെളിവാണ്. ഫെയ്‌സ്ബുക്, യുട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികള്‍ അവസരത്തിനുയര്‍ന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.

 

കൊറോണാവൈറസിനെതിരെ എന്ന ഭാവേന കെട്ടിപ്പൊക്കുന്ന സിസ്റ്റങ്ങള്‍ പലതും വൈറസ് ബാധ ഇല്ലാതായാലും നിലനിര്‍ത്തിയേക്കുമെന്ന എഡ്വാഡ് സ്‌നോഡന്റെ പ്രവചനം അക്ഷരംപ്രതി ശരിയാകുന്ന ലക്ഷണമാണ് കാണുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് സമൂഹങ്ങളെ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും അതിന് പടിഞ്ഞാറന്‍ കമ്പനികളെ ആശ്രയിക്കണമെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞതിന്റെ ചുരുക്കം. പടിഞ്ഞാറന്‍ കമ്പനികള്‍ എന്നു പറഞ്ഞാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും എല്ലാം സർക്കാരുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ചൈനീസ് കമ്പനികള്‍ ഒഴിവാക്കപ്പെട്ടാലും ആളുകളുടെ സ്വകാര്യത ചോര്‍ത്തുന്ന കാര്യത്തില്‍ കുപ്രസിദ്ധരായ ഈ കമ്പനികളുമൊത്തു ജീവിക്കേണ്ടിവരുന്നതും പ്രശ്‌നമായിരിക്കാം.

 

കോവിഡാനന്തര ജീവിതത്തില്‍ പഴയ ലോകത്തെ എല്ലാം തന്നെ മാറിയേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ആളുകളുടെ സ്മാര്‍ട് ഫോണുകളിലും കംപ്യൂട്ടിങ് ഉപകരണങ്ങളിലും മറ്റും ചെയ്യുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും അക്‌സസ് നല്‍കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ആപ്പുകള്‍ ചൈനയുടേതു പോലെയുള്ള സ്വേച്ഛാതിപധ്യ സ്വഭാവമുളള സർക്കാരുകളുടെ സ്വപ്‌നമാണ്. കൊറോണാവൈറസ് ബാധയ്‌ക്കൊപ്പം ഇത്തരം ആപ്പുകള്‍, പടിഞ്ഞാറന്‍ കമ്പനികളോടു സഹകരിച്ചാണെങ്കില്‍ കൂടിയും ഏതൊക്കെ രാജ്യങ്ങള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധംപിടിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഇതുവരെ ഏതെങ്കിലും ആപ് വേണ്ടെന്നു തോന്നിയാല്‍ അത് എടുത്തുകളയാമായിരുന്നു. ഇനി ചെയ്യുന്നതെല്ലാം നരീക്ഷിക്കുന്ന, അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്താല്‍ കുറ്റകരമാകുന്ന ആപ്പുകള്‍ ഏതെല്ലാം രാജ്യത്തെ ജനങ്ങളുടെ ഫോണുകളില്‍ കയറിക്കൂടുമെന്നു കാത്തിരുന്നു കാണാനേ സാധിക്കൂ.

English Summary: Zuckerberg: A post-COVID digital deal between tech, governments is 'inevitable'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com