'ഫസ്റ്റ് ബെൽ' ടീച്ചർക്കെതിരെ അശ്ലീല പരാമർശങ്ങൾ; നാണിച്ച് കേരളം
Mail This Article
ഓൺലൈനിൽ ക്ലാസെടുക്കാനെത്തിയ അധ്യാപികമാരെ അപഹസിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം സജീവം. ഇവർ നടത്തുന്ന ഹീന പ്രവൃത്തികൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി വിക്ടേഴ്സ് ചാനൽ. തിങ്കളാഴ്ച ക്ലാസെടുക്കാനെത്തിയ ഒരു അധ്യാപികയുടെ ചിത്രം വച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അശ്ലീല കമന്റുകളോടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി വലിയ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു. നടപടി സ്വീകരിക്കുമെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
നിർദോഷ ട്രോളുകളിൽനിന്ന് മാറി അശ്ലീലം കലർന്ന വാക്കുകളും അതിനൊപ്പം അധ്യാപികമാരുടെ ചിത്രങ്ങളും പങ്കുവച്ചായിരുന്നു ചിലരുടെ അതിരുകടന്ന പ്രവൃത്തികൾ. ഇൻസ്റ്റഗ്രാമിൽ പത്തിലേറെ വ്യാജ അക്കൗണ്ടുകളാണ് ഒരു അധ്യാപികയുടെ ചിത്രം മാത്രം വച്ച് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് താഴെ വരുന്ന കമന്റുകൾ സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തെ നാണിപ്പിക്കുന്നതാണ്. ആദ്യ ദിനം തന്നെ കേരളത്തിന്റെ മനസ്സു കവർന്ന ഓൺലൈൻ ക്ലാസുകൾ വ്യക്തമാക്കിയത്, നമ്മുടെ അധ്യാപകരുടെ പ്രതിഭയും മിടുക്കുമാണ്. എന്നാൽ ഇതിനു പിന്നാലെ വരുന്ന ഇത്തരം അവഹേളനങ്ങൾ മലയാളികൾക്കു തന്നെ അപമാനമാണ്.
‘കൊച്ചുകുട്ടികൾക്ക് കാണുന്നതിനായി ഫസ്റ്റ് ബെല്ലിൽ അവതരിപ്പിച്ച വിഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് (നിർദ്ദോഷമായ ട്രോളുകൾക്കപ്പുറം) സൈബറിടത്തിൽ ചിലർ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും.’ – വിക്ടേഴ്സ് സിഇഒ കെ. അൻവർ സാദത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary: Social media abuse agianst Teacher