ADVERTISEMENT

ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ലോകം ഒന്നടങ്കം ചൈനയ്ക്കെതിരെ വിവിധ നീക്കങ്ങള്‍ക്കൊരുങ്ങുകയാണ്. ഇന്ത്യ തുടക്കമിട്ട് ആപ് നിരോധനം നിരവധി രാജ്യങ്ങൾ ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്. ടീനേജര്‍മാരുടെ പ്രിയ ആപ് ആയിരുന്ന ടിക്‌ടോക് നിരോധിക്കാൻ തന്നെയാണ് ഓസ്ട്രേലിയയും ആലോചിക്കുന്നത്.

 

ലോകവ്യാപകമായി ഇത്രയധികം ആരാധകരുണ്ടായിട്ടുള്ള മറ്റൊരു ചൈനീസ് ആപ്പുമില്ല. ഇന്ത്യയിലും അമേരിക്കയിലും അതിന് തിരച്ചടി നേരിട്ടുകൊണ്ടിരിക്കെ അടുത്തതായി ഓസ്‌ട്രേലിയയും അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്താന്‍ ഒരുങ്ങുകയാണ്. എന്തുകൊണ്ടാണ് രാജ്യങ്ങള്‍ ടിക്‌ടോകിനെ ഭയക്കുന്നത് എന്നു പരിശോധിക്കാം.

 

എന്തു ഡേറ്റയാണ് ടിക്‌ ടോക് ഖനനം ചെയ്യുന്നത്?

 

മിക്കവാറും എല്ലാ ആപ്പുകളെയും പോലെ ടിക്‌ടോകും തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള പല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍, ഏതു മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്, ആരെല്ലാമാണ് കോണ്ടാക്ട്‌സ്, ഏതാണ് ലൊക്കേഷന്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവര്‍ ചോർത്തുന്നത്. എന്നാല്‍, ഇതെല്ലാം എല്ലാ സമൂഹ മാധ്യമ ആപ്പുകളുടെ കാര്യത്തിലും സംഭവിക്കുന്നതാണെന്നാണ് സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബെലിന്‍ഡാ ബാണെറ്റ് പറയുന്നത്. ഡേറ്റാ ഖനനത്തിന്റെ കാര്യത്തില്‍ ടിക്‌ടോകിനു മാത്രമല്ല ഓരോ സമൂഹ മാധ്യമ കമ്പനിക്കും നിയന്ത്രണംഏര്‍പ്പെടുത്തേണ്ട സമയം അധിക്രമിച്ചിരിക്കുകയാണെന്നും ബെലിന്‍ഡ പറയുന്നു. 

 

എന്നാല്‍, ടിക്‌ടോകിന്റെ ഉറവിടം ചൈനയാണ് അമേരിക്കയല്ല എന്ന കാരണത്താലാണ് അവര്‍ക്കെതിരെ പല രാജ്യങ്ങളും വാളെടുക്കുന്നത്. ചൈന 2017ല്‍ കൊണ്ടുവന്ന ഒരു നിയമമനുസരിച്ച് എല്ലാ വ്യക്തികളും, കമ്പനികളും തങ്ങളുടെ ഡേറ്റ പരിശോധിക്കാന്‍ സർക്കാരിന് അനുമതി നല്‍കണം. ടിക്‌ടോകിന്റെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഇത് ഉല്‍കണ്ഠയുണ്ടുക്കുന്ന കാര്യമാണ് എന്നാണ് എഎന്‍യു നാഷണല്‍ സെക്യൂരിറ്റി കോളജിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ കാതറിന്‍ മാന്‍സ്റ്റെഡ് പറയുന്നത്. ടിക്‌ടോക് ശേഖരിക്കുന്ന ഡേറ്റ സർക്കാരി‌‌‌‌‌‌‌‌‌‌‌‌ന്റെ കൈയ്യിലും എത്തപ്പെടാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കമ്പനികളില്‍ സർക്കാരിന്റെ പ്രതിനിധികളെ തിരുകി കയറ്റിയിട്ടുമുണ്ടാകാം. സർക്കാരിന്റെ ഇടപെടല്‍ കുറയ്ക്കാനുള്ള ശ്രമം കമ്പനിയുടെ നയരൂപകരണത്തിലും നടന്നിട്ടുണ്ടാകാം. എന്നാല്‍, ടിക്‌ടോകിന്റെ ഓസ്‌ട്രേലിയന്‍ ജനറല്‍ മാനേജര്‍ ലീ ഹണ്ടര്‍ പറയുന്നത് തങ്ങള്‍ ഒരിക്കലും അങ്ങനെ ഡേറ്റ കൈമാറിയിട്ടും ഇല്ല, കൈമാറുകയും ഇല്ല എന്നാണ്. സിങ്കപ്പൂരാണ് ഡേറ്റ സൂക്ഷിക്കുന്നത്. ഇത് ഒരു സർക്കാരുമായും ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

 

എന്നാല്‍, തങ്ങളുടെ കമ്പനികള്‍ ഉണ്ടാക്കുന്ന ആപ്പുകള്‍ക്കു മേല്‍ ചൈനയുടെ നിരീക്ഷണക്കണ്ണുകള്‍ കാണാമെന്നത് ലോകത്താകമാനം ഭീതി പരത്തുന്ന കാര്യമാണ്.  ചൈനീസ് ആപ്പുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും ഭീഷണിയാണെന്നുള്ളതിന് തങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച സമയത്ത് ഇന്ത്യ പറഞ്ഞത്. എന്നാല്‍, ഇന്ത്യ ഈ ഷോക് ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ പെട്ടെന്നുണ്ടായ പ്രകോപനം ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തന്നെയാണ്.

 

അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് മൈക് പോംപിയോയും, ട്രംപ് ഭരണകൂടം ചൈനീസ് ആപ്പുകളെ നിരോധിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമായ സൂചന നല്‍കി. ഓസ്‌ട്രേലിയയിലെ ഫെഡറല്‍ ഗവണ്‍മെന്റ് എംപിയായ ജോര്‍ജ് ക്രിസ്‌റ്റെന്‍സണ്‍ പറയുന്നത് ടിക്‌ടോകും വീചാറ്റുമടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്നാണ്. ഫെഡറല്‍ ലേബര്‍ സെനറ്റര്‍ ജെനി മക്കാലിസ്റ്ററും ഈ ആപ്പുകളുടെ കാര്യത്തില്‍ ഉല്‍കകണ്ഠ പ്രകടിപ്പിച്ചു. അമേരിക്കയെ പോലെ തന്നെ ഓസ്‌ട്രേലിയയും തങ്ങളുടെ സൈനികരോട് ഈ ആപ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍, എല്ലാ ഓസ്‌ട്രേലിയന്‍ രാഷ്ട്രീയക്കാരും ടിക്‌ടോക് വിരുദ്ധരല്ല. ആറ് പ്രമുഖ രാഷ്ട്രീയക്കാര്‍ ടിക്‌ടോക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു.

 

ടിക്‌ടോകിനെതിരെ ആരോപണം ഉയര്‍ത്തുന്നതു പോലെ തന്നെ ഭയക്കേണ്ട മറ്റ് സമൂഹ മാധ്യമ ആപ്പുകളും ഉണ്ടെന്ന കാര്യമാണ് അക്‌സസ് നൗ എന്ന ആഗോള ഡിജിറ്റല്‍ അവകാശ സംഘടനയുടെ ജനറല്‍ കൗണ്‍സല്‍ ആയ പീറ്റര്‍ മിസെക് പറയുന്നത്. ടിക്‌ടോക്കില്‍ നേരിടേണ്ടി വരുന്ന അതേ ഭീഷണി മറ്റ് പ്രമുഖസമൂഹ മാധ്യമ ആപ്പുകളിലും ഉണ്ടെന്നത് കാണാതെ പോകുകുകയോ, അതിനു നേരെ കണ്ണടയ്ക്കുകയോ ചെയ്യരുതെന്നാണ് കാതറിന്‍ ഓര്‍മപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ ചില ടിക്‌ടോക് ഉപയോക്താക്കളും ആപ് നിരോധിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ആപ് നിരോധിക്കാനുള്ള നീക്കത്തിനെതിരെ അവര്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് ട്വിറ്ററിലൂടെ പരാതി നല്‍കി. നിരോധനമല്ല വേണ്ടത്, കുടുതല്‍ നിയമങ്ങളുപയോഗിച്ച് ആപിനെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നാണ് പലരുടെയും അഭിപ്രായം. ഡേറ്റ വിദേശ സർക്കാരിന്റെ കൈയ്യില്‍ ചെന്നെത്തുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ മതി എന്ന അഭിപ്രായവും ഉയരുന്നു.

 

English Summary: India has banned it, the US may be next. Is time up for TikTok in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com