ഓൺലൈനിൽ കുട്ടികളെ ആകർഷിക്കാൻ നടനായി, വിദേശികൾക്ക് നഗ്ന വിഡിയോ വിറ്റു, പ്രതി പിടിയിൽ
Mail This Article
കുട്ടികളെ ചൂഷണം ചെയ്ത് വിഡിയോ പകർത്തി വിദേശികൾക്ക് ഓണ്‍ലൈൻ വഴി വിതരണം ചെയ്തിരുന്ന മുംബൈയിലെ ചെറുകിട ടിവി ആർട്ടിസ്റ്റിനെതിരെ സിബിഐ കേസെടുത്തു. വിദേശത്ത് നിന്നുള്ള പ്രായപൂർത്തിയാകാത്തവരെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പ്രധാന നീക്കങ്ങളെല്ലാം. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ 10-16 വയസ്സിനിടയിലുള്ള ആയിരത്തിലധികം പേരെയാണ് പ്രതി ചൂഷണം ചെയ്തത്.
ടിവി സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റാണെന്ന് അവകാശപ്പെടുന്ന പ്രതിയുടെ വസതിയിൽ അടുത്തിടെ സിബിഐ റെയ്ഡ് നടത്തി മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ഉപകരണങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ പ്രഥമദൃഷ്ട്യാ ഓൺലൈൻ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പകർത്തുന്ന വിഡിയോകളും ചിത്രങ്ങളും പ്രതി പിന്നീട് വാട്‌സാപ്പിലും മറ്റ് പ്ലാറ്റ്ഫോമുകളിലും രാജ്യാന്തര തലത്തിൽ തന്റെ ക്ലയന്റുകൾക്ക് ഓൺലൈൻ വഴി വിൽക്കുകയായിരുന്നു.
ഹരിദ്വാർ സ്വദേശിയായ പ്രതി പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ ബന്ധത്തിലേക്ക് ആകർഷിക്കാനും പ്രലോഭിപ്പിക്കാനും സിനിമാതാരമായി വേഷമിടുകയായിരുന്നു. വലയിൽവീഴുന്ന കുട്ടികളുടെ അശ്ലീല ഫോട്ടോഗ്രാഫുകളും വിഡിയോകളും ആവശ്യപ്പെടുകയും തന്റെ അനധികൃത വലയിൽ കുടുക്കാൻ ഉപയോഗിക്കുകയും ചെയ്തതായി അധികൃതർ കണ്ടെത്തി. കുട്ടികളുടെ വാട്‌സാപ് നമ്പറുകൾ സ്വന്തമാക്കി ചാറ്റുചെയ്യുകയും വിഡിയോ കോളുകൾ നടക്കുമ്പോൾ ലൈംഗിക പ്രവർത്തികൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളിലെ ക്ലയന്റുകളുമായി ഇൻസ്റ്റാഗ്രാം വഴി പ്രതി പങ്കിടുകയും ചെയ്യുകയാണ് പതിവ്.
ഏതെങ്കിലും കുട്ടികൾ അത്തരം കാര്യങ്ങൾ ചെയ്യുന്നതിനോ പ്രതിയുമായി ബന്ധം വേർപ്പെടുത്താനോ ശ്രമിച്ചാൽ നഗ്നത പ്രകടമാക്കുന്ന ഫോട്ടോകൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്റ്റ്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് സിബിഐ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
English Summary: Mumbai Man Posed as Film Star to Lure Minors Online, Sold Child Porn to International Clients