ADVERTISEMENT

ചൈനീസ് ആപ്പായ ടിക്‌ടോകിന് നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന നിരോധനം അമേരിക്കന്‍ കോടതി തടഞ്ഞു. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനായിരുന്നു ട്രംപിന്റെ നീക്കം. പെന്‍സില്‍വേനിയയിലെ ജഡ്ജിയാണ് അമേരിക്കയുടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടിക്‌ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നത് തടഞ്ഞത്. നവംബര്‍ 12ന് ടിക്‌ടോക് പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നായിരുന്നു ഉത്തരവ്. പെന്‍സില്‍വേനിയയിലെ ജില്ലാ കോടതി ജഡ്ജിയായ വെന്‍ഡി ബീറ്റ്ല്‍സ്‌റ്റോണാണ് ഉത്തരവ് തള്ളിയത്. ടിക്‌ടോകിന്റെ കണ്ടെന്റ് കൈമാറ്റവും, സാങ്കേതിക കൈമാറ്റങ്ങളും തടഞ്ഞായിരുന്നു കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓര്‍ഡര്‍.

 

പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്‌ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. കോടതി വിധിയേക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടാല്‍ ആപ്പിന്റെ പ്രവര്‍ത്തനക്ഷമത കാര്യമായി കുറയുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികള്‍ സമ്മതിച്ചു. പിന്നീട് ആപ്പിന്റെ പ്രവര്‍ത്തത്തിന്റെ ആകര്‍ഷണീയത നഷ്ടപ്പെടുമെന്നും അധികാരകള്‍ സമ്മതിച്ചു.

 

ടിക്‌ടോക് ഒരു ജീവിതോപാധിയായി കൊണ്ടു നടക്കുന്നവരാണ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്. നിരോധനം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ടിക്‌ടോകിനെ പിന്തുണയ്ക്കാനാവില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. അതോടെ അമേരിക്കയില്‍ ആര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.

 

അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം പറയുന്നത് ടിക്‌ടോക് രാജ്യത്തിന് ഒരു സുരക്ഷാ ഭീഷണിയാണെന്നാണ്. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സിന്റെ അധീനതിയിലുള്ള ആപ്പാണ് ഷോർട് വിഡിയോ പങ്കുവയ്ക്കുന്ന ടിക്‌ടോക്. ഈ കമ്പനി അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റാ ചൈനീസ് സർക്കാരുമായി പങ്കുവയ്ക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് അടക്കമുള്ളവരുടെ വാദം. ആപ് പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് അമേരിക്കയിലെ പ്രവര്‍ത്തനാവാകാശം വിറ്റൊഴിയാനായിരുന്നു ട്രംപ് ഇറക്കിയിരുന്ന ഉത്തരവ്. ഇതേതുടര്‍ന്ന് ഓറക്കിള്‍, വാള്‍മാര്‍ട്ട് എന്നീ അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക്‌ടോകില്‍ പങ്കാളത്തം നല്‍കാനായിരുന്നു ബൈറ്റ്ഡാന്‍സ് ശ്രമിച്ചത്. എന്നാല്‍, ഇതിന് ഇതുവരെ സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. നവംബര്‍ 12നു മുൻപ് അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുമില്ല.

 

അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന നിയമം വച്ചാണ് ടിക്‌ടോകിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സർക്കാർ അതിന്റെ അധികാര പരിധി വിട്ടിരിക്കാനുള്ള സാധ്യതയുണ്ടെന്നും ന്യായാധിപർ നിരീക്ഷിക്കുന്നു. നിരോധനം നിലവില്‍ വന്നാല്‍ ആപ്പിന് തിരിച്ചുവരാനാകാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. ഇതിനെതിരെയാണ് ഉപയോക്താക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്‌ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്‌ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്‌പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിച്ചു. ഈ ജഡ്ജി നേരത്തെ ആപ് യൂസര്‍മാര്‍ക്ക് എതിരെ ഒരു വിധിയും പാസാക്കിയിരുന്നു.

 

അതേസമയം, തങ്ങളുടെ ആപ്പിനു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ തങ്ങളെ അഗാധമായി സ്പര്‍ശിച്ചിരിക്കുന്നുവെന്നാണ് ടിക്‌ടോക് അമേരിക്കയുടെ താത്കാലക മേധാവി വനേസാ പാപ്പാസ് പ്രതികരിച്ചത്. അവര്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നോട്ടുവന്നിരിക്കുകയാണ്. ചെറുകിട ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കും ഗുണംചെയ്യുന്ന ഒന്നായി ടിക്‌ടോക് മഹാമാരിയുടെ സമയത്ത് മാറിയെന്നും അവര്‍ നിരീക്ഷിച്ചു. ടിക്‌ടോക് നിരോധനത്തിനെതിരെ പരാതി നല്‍കിയ മൂന്നു പേര്‍, കോടതി വിധി ആവിഷ്‌കാര സ്വാതന്ത്ര്യവും, സംഭാഷണ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്നു പ്രതികരിച്ചു. പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി അംബികാ കുമാര്‍ ഡോറന്‍ പറഞ്ഞത് വിധിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പ്രസിഡന്റിന്റെ അധികാര പരിധിക്കു വെളിയിലുള്ള കാര്യമാണ് വിധിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും അതിന് കോടതി തടയിട്ടുവെന്നുമാണ്. എന്നാല്‍, കേസ് വീണ്ടും നവംബര്‍ 4ന് മറ്റൊരു ജഡ്ജിയുടെ മുന്നില്‍ എത്തുന്നുണ്ട്.

 

English Summary: American judge blocks Commerce Department order set to ban TikTok from November 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com