ADVERTISEMENT

ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഇത്ര വ്യാപകമാകുന്നതിനു മുൻപ് കുട്ടികള്‍ തങ്ങളുടെ സംശയങ്ങള്‍ ഉന്നയിച്ചിരുന്നത് മാതാപിതാക്കളോടൊ അടുത്തുള്ളവരോടൊ ഒക്കെയായിരുന്നു. എന്നാല്‍, തങ്ങളുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ തങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചെലവിടാത്തതു കൊണ്ടും, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വേറെ വേദികള്‍ ഉണ്ടെന്നും മനസിലാക്കിയ പല കുട്ടികളും ഇന്റര്‍നെറ്റിനെ തന്നെയാണ് സംശയ നിവാരണത്തിന് ഉപയോഗിക്കുന്നത്. ഇവരില്‍ വലിയൊരു ശതമാനവും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സമൂഹ മാധ്യമങ്ങളില്‍ ഒരുക്കിയിരിക്കുന്ന സേര്‍ച്ച് എൻജിനുകളെയാണ് ആശ്രയിക്കുന്നത്. വിദേശത്തും സ്വദേശത്തും ഈ മാറ്റം പ്രകടമാണ്.

 

ബ്രിട്ടനില്‍ 12നും 15നും മധ്യേ പ്രായമുള്ള 90 ശതമാനം കുട്ടികള്‍ക്കും സ്വന്തമായി സ്മാര്‍ട് ഫോണുകളുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു ശതമാനത്തിനും സമൂഹ മാധ്യമ അക്കൗണ്ടുകളും ഉണ്ട്. പല പ്രധാന സമൂഹ മാധ്യമങ്ങളും 13 വയസില്‍ താഴയുള്ളവര്‍ തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കരുതെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതു നടപ്പാക്കുന്നുണ്ടോ എന്നൊന്നും തിരക്കാന്‍ നില്‍ക്കാറില്ല. അതിനാല്‍ തന്നെ കുട്ടികള്‍ അവയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നു. ടെക്‌നോളജി കമ്പനികള്‍ ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം എന്നാണ് ബ്രിട്ടന്റെ ദി നാഷണല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ചില്‍ഡ്രണ്‍ എന്ന സംഘടന പറയുന്നത്. ഇവരുടെ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്കു നേരിടേണ്ടി വരുന്ന ഭീഷണികളെക്കുറിച്ച് കമ്പനികളെ ബോധമുള്ളവരാക്കാന്‍ അതേ വഴിയുള്ളു എന്നാണ് അവരുടെ അഭിപ്രായം. 

 

ഒരു പതിറ്റാണ്ടിലേറെയായി തങ്ങളുടെ ബിസിനസ് വളര്‍ത്തല്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന ഇത്തരം കമ്പനികള്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഒന്നും ആലോചിട്ടില്ലെന്നാണ് ആരോപണം. ആത്മഹത്യ ചെയ്യാനും മറ്റും ആലോചിക്കുന്ന കുട്ടികള്‍ക്ക് അതിനുള്ള എല്ലാ ഒത്താശയും സമൂഹ മാധ്യമങ്ങള്‍ ചെയ്തു കൊടുക്കുന്നുവെന്നാണ് അരോപണം. ഈ സൈറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതു തന്നെ, ആത്മഹത്യ, സ്വയം പീഢന വിഡിയോകള്‍ കാണുന്നവര്‍ക്ക് അത്തരത്തിലുള്ള കൂടുതല്‍ വിഡിയോകള്‍ കാണിച്ചു കൊടുക്കാന്‍ പാകത്തിനാണെന്നും പറയുന്നു.

 

അത്തരത്തിലൊരു കഥയാണ് സോഫി പാര്‍ക്കിന്‍സണിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 13-ാം വയസിലാണ് അവള്‍ സ്വയം ജീവനെടുത്തത്. അവള്‍ക്ക് വിഷാദരോഗവും, ആത്മഹത്യാ ചിന്തയും ഉണ്ടായിരുന്നുവെങ്കിലും അവള്‍ ജീവനൊടുക്കാന്‍ കാരണമായത് സമൂഹ മാധ്യമങ്ങളില്‍ എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെയുള്ള വിഡിയോയും മറ്റും കണ്ടാണെന്ന് അവളുടെ അമ്മ റൂത് മോസ് ആരോപിക്കുന്നത്. സോഫിക്കും ആദ്യമായി സ്മാര്‍ട് ഫോണ്‍ നല്‍കിയത് 12 വയസുള്ളപ്പോഴാണ്. അധികം താമസിയാതെ തന്നെ അവളുടെ പ്രായത്തിനു യോജിക്കാത്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ അവള്‍ കണ്ടു തുടങ്ങിയതായി താന്‍ കണ്ടെത്തിയെന്ന് റൂത്ത് പറയുന്നു. എന്നാല്‍, സോഫിയുടെ മരണത്തിനു ശേഷം അവളുടെ ഫോണില്‍ നിന്ന് എങ്ങനെ സ്വന്തം ജീവനെടുക്കാമെന്നതിനെക്കുറിച്ചുള്ള ചിത്രങ്ങളും ഗൈഡുകളും ലഭിച്ചുവെന്നത് കുടുംബത്തിന് ചില്ലറ ആഘാതമല്ല സൃഷ്ടിച്ചതെന്ന് റൂത്ത് പറയുന്നു.

 

അടുത്തിടെ ബ്രിട്ടനില്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്ന വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. ഇത് ടിക്‌ടോക്കിലും പോസ്റ്റു ചെയ്തിരുന്നു. കുട്ടികള്‍ ധാരാളമായി ഉപയോഗിക്കുന്ന ടിക്‌ടോക്കില്‍ അത് നീക്കം ചെയ്യപ്പെടാതെ ദിവസങ്ങളോളം കിടന്നിരുന്നു. ഇതേ തുടര്‍ന്ന്, സമൂഹ മാധ്യമങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കുമെന്ന് ടിക്‌ടോക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമ്മതിച്ചു. എന്നാല്‍, റൂത്ത് പറയുന്നത് സമൂഹ മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കുകയല്ല വേണ്ടത് അവയെ നിയമങ്ങളുപയോഗിച്ച് നിയന്ത്രിക്കുകയാണ് വേണ്ടതെന്നാണ്. ആറു വര്‍ഷം മുൻപ് തന്റെ മകളുടെ ആത്മഹത്യയിലേക്കു നയിച്ച പല ചിത്രങ്ങളും കണ്ടെന്റും ഇപ്പോഴും ഓണ്‍ലൈനില്‍ സജിവമാണെന്ന് അവര്‍ പറയുന്നത്. ചില വാക്കുകള്‍ ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാമിലോ ടൈപ്പു ചെയ്താല്‍ അവ ഇപ്പോഴും ലഭിക്കുമെന്ന് അവര്‍ പറയുന്നു.

 

ഫെയ്‌സ്ബുക് പറയുന്നത് സ്വയം പരുക്കേല്‍പ്പിക്കല്‍ വിഡിയോകള്‍ നീക്കംചെയ്യാനുള്ള ഒരു ടൂള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, യൂറോപ്പില്‍ നിലവിലുള്ള ഡേറ്റാ സ്വകാര്യതാ നിയമം കാരണം അതിന്റെ പ്രവര്‍ത്തനത്തിന് പരിമിതിയുണ്ടെന്നാണ് കമ്പനി പറയുന്നത്. പല ചെറിയ സ്റ്റാര്‍ട്ട്-അപ് കമ്പനികളും ടെക്‌നോളജി ഉപയോഗിച്ച് പ്രശ്‌നമുള്ള കണ്ടെന്റ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു. സെയിഫ്ടുവാച്ച് (SafeToWatch) കമ്പനി ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നുണ്ട്. മെഷീന്‍ ലേണിങ്ങിന്റെ പിന്‍ബലമുള്ള ഇത്, അക്രമങ്ങളും നഗ്നതയും അടക്കം ഉചിതല്ലാത്ത കണ്ടെന്റ് തത്സമയം നീക്കം ചെയ്യാന്‍ കഴിവുള്ളതായിരിക്കുമെന്നു പരയുന്നു. അത് വിഡിയോയും ഓഡിയോയും പരിശോധിച്ചാണ് കണ്ടെന്റ് തിരിച്ചറിയുന്നത്. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്വകാര്യതയിലേക്ക് കാര്യമായി കടന്നുകയറാതെ അവര്‍ക്ക് അപകടം വരാതെ നോക്കാനുള്ള ഒരു ഉപാധിയായിത്തീര്‍ന്നേക്കാം എന്നും കരുതുന്നു. കമ്പനിയുടെ ഉടമയായ റിച്ചാഡ് പേസെയ് പറയുന്നത് തങ്ങള്‍ കുട്ടികള്‍ എന്താണ് ചെയ്തിരുന്നതെന്ന് മാതാപിതാക്കള്‍ക്കു പറഞ്ഞു കൊടുക്കില്ല എന്നാണ്. അങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

 

മകള്‍ നഷ്ടപ്പെട്ട അമ്മയായ റൂത്ത് പറയുന്നത് ഇക്കാര്യത്തില്‍ മാതാപിതാക്കളെ പഴിക്കാന്‍ എളുപ്പമാണ് എന്നാണ്. കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നതോടെ, സുരാക്ഷാ ടെക്‌നോളജിയൊന്നും ഒരു പരിധിക്കപ്പുറത്തു ഗുണം ചെയ്‌തേക്കില്ലെന്നും അവര്‍ പറയുന്നു. മിക്കവാറും മാതാപിതാക്കള്‍ക്കൊന്നും കുട്ടികള്‍ ഫോണില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാനാവില്ല. അവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയാലും, അവര്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നതിന്റെ പൊടിപോലുമുണ്ടാവില്ല കണ്ടുപടിക്കാന്‍. മിക്കവാറും വിദഗ്ധരെല്ലാം ഇതു ശരിവയ്ക്കുന്നു. മിക്ക കുട്ടികളും അവര്‍ക്ക് ഉചിതമല്ലാത്ത കണ്ടെന്റ് ഓണ്‍ലൈനില്‍ ഏതെങ്കിലും സമയത്ത്, ആകസ്മികമായി ആണെങ്കില്‍ പോലും കാണും. അതിനാല്‍ തന്നെ അവര്‍ക്ക് ഒരു ഡിജിറ്റല്‍ പ്രതിരോധം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ് അവരുടെ പക്ഷം.

 

പുറം ലോകത്ത് സുരക്ഷ പഠിപ്പിച്ചു കൊടുക്കുന്നതു പോലെ ഓണ്‍ലൈന്‍ ലോകത്തെക്കുറിച്ചും ഒരു അവബോധം സൃഷ്ടിച്ചു കൊടുക്കുക എന്നത് അത്യാവശ്യമാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാവുന്ന ഉള്ളടക്കത്തെക്കുറിച്ച് മാതാപിതാക്കള്‍ തുറന്ന സംഭാഷണം നടത്തണം. എങ്ങനെ സ്വയം സുരക്ഷിതരാകണമെന്ന കാര്യത്തെക്കുറിച്ചും പറഞ്ഞു കൊടുക്കണം. കുട്ടികള്‍, ശരാശരി 11-ാം വയസില്‍ അശ്ലീലം കാണുന്നുവെന്നാണ് ഡോക്ടര്‍ ലിന്‍ഡാ പാപ്പഡോപുലസ് പറയുന്നത്. ഇതു കണ്ടുപിടിച്ചാല്‍ മാതാപിതാക്കള്‍ ഉപകരണം തട്ടിപ്പറിച്ചെടുക്കുന്നതിനു മുൻപ് അവരോട് ഇതൊക്കെ കണ്ടാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കണം. പ്രതികരിക്കുന്നതിനു മുൻപ് സംയമനം പാലിക്കണമെന്നും അവര്‍ പറയുന്നു. വിദേശത്തെ മാതാപിതാക്കള്‍ക്ക് കുറെയെങ്കിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസമുണ്ട്. ഇവിടെയോ?

 

English Summary: Social media: How can we protect its youngest users?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com