ADVERTISEMENT

ടെക് ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ്‌വർക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് വൻ മാറ്റങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. 200 കോടി വാട്സാപ് അക്കൗണ്ടുകൾക്ക് ഇത് സംബന്ധിച്ച് ഒരു ഇൻ-ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകിൽ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങൾ സ്വീകരിക്കാൻ തയാറാകുക, അല്ലെങ്കിൽ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകൾ ഇല്ലാതാക്കപ്പെടും.

 

ആപ്ലിക്കേഷനിലെ അറിയിപ്പിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ലിങ്കുകളിൽ ക്ലിക്കു ചെയ്തു പോകുമ്പോൾ ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. വാട്സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമർശിക്കുന്നുണ്ട് നോട്ടിഫിക്കേഷൻ മെസേജില്‍.

 

ഉപയോക്താക്കൾക്ക് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്സാപ്പിന് ഉപയോക്താക്കളിൽ നിന്ന് ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യണം എന്നാണ് അപ്‌ഡേറ്റ് ചെയ്ത നയത്തിൽ പറയുന്നത്.

 

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ബിസിനസ് ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങൾക്ക് കൈമാറിയേക്കാം. ഈ ബിസിനസ്സുകളിൽ ഓരോന്നും ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു, എന്നും കുറിപ്പിൽ പറയുന്നുണ്ട്. അതായത് ഉപയോക്താവ് നടത്തുന്ന എല്ലാ കാര്യങ്ങളും വാട്സാപ് അറിയുമെന്നും വേണ്ട ഡേറ്റകൾ എടുക്കുമെന്നുമുള്ള സൂചനയാണിത്.

 

തേർഡ് പാർട്ടി കമ്പനികൾ ചില സാഹചര്യങ്ങളിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് നൽകിയേക്കാം. ഉദാഹരണത്തിന്, സേവന പ്രശ്‌നങ്ങൾ നിർണയിക്കാനും പരിഹരിക്കാനും ഞങ്ങളെ സഹായിക്കുന്നതിന് ആപ്ലിക്കേഷൻ സ്റ്റോറുകൾ ഞങ്ങൾക്ക് റിപ്പോർട്ടുകൾ നൽകിയേക്കാം എന്നും നയത്തിൽ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നിയമങ്ങളെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നയങ്ങളെന്നും സൂചനയുണ്ട്.

 

മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്സാപ് എന്നിവ ലയിപ്പിക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്നും അതിലൂടെ കണക്റ്റുചെയ്ത ഒരു പരസ്പരപ്രവർത്തന സംവിധാനം പോലെയാക്കാൻ കഴിയുമെന്നും ഒക്ടോബറിൽ ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞിരുന്നു.

 

പുതിയ സേവന നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ വാട്സാപ് ഉപയോക്താക്കൾക്ക് ആക്‌സസ് നഷ്‌ടപ്പെടും. വാട്സാപ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്ക്രീൻഷോട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവിട്ടത്.

 

അടുത്ത വാട്സാപ് അപ്‌ഡേറ്റുകളിൽ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുമെന്നാണ് അറിയുന്നത്. ചാറ്റുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകൾക്ക് ഫെയ്സ്ബുക് ഹോസ്റ്റുചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

 

ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരിക. ‘ഈ തിയതിക്ക് ശേഷം, വാട്സാപ് ഉപയോഗിക്കുന്നത് തുടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പുതിയ നിയമങ്ങൾ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് എന്നന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ കഴിയും’ എന്നാണ് മെസേജിലുള്ളത്.

 

English Summary: Lose WhatsApp account if you don’t accept new changes by Feb 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com