ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്കിന്റെ ഒരൊറ്റ ട്വീറ്റിൽ സിഗ്നൽ മെസേജിങ് ആപ്ലിക്കേഷൻ ഡൗൺലോഡിങ് കുതിച്ചുയർന്നു. വാട്സാപ്പിന്റെ പുതിയ സ്വകാര്യ നയമാറ്റം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഇലോൺ മസ്കിന്റെ ട്വീറ്റ് വന്നത്. ടെലിഗ്രാം ഉപയോഗിക്കൂ എന്നതായിരുന്നു ട്വീറ്റ്. എന്നാൽ 4.1 കോടിയോളം ഫോളവേഴ്സുള്ള മസ്കിന്റെ ഒരൊറ്റ ട്വീറ്റ് സിഗ്നൽ കമ്പനിയുടെ പേരുള്ള മറ്റൊരു കമ്പനിയുടെ നില തന്നെ മാറ്റിമറിച്ചതും സംഭവമായി.

 

സിഗ്നൽ മെസേജിങ് ആപ്പുമായി ഒരു ബന്ധവുമില്ലാത്ത സിഗ്‌നൽ അഡ്വാൻസ് കമ്പനിയുടെ ഓഹരികൾ വ്യാഴാഴ്ച 527 ശതമാനവും വെള്ളിയാഴ്ച 91 ശതമാനവും ഉയർന്ന് 60 സെന്റിൽ നിന്ന് 7.19 ഡോളറായി ഉയർന്നു. എന്നാൽ, മസ്‌ക് സൂചിപ്പിച്ച സിഗ്നൽ പ്രവർത്തിക്കുന്നത് ലാഭരഹിത സ്ഥാപനമായാണ്, ഒപ്പം ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ്, ആപ്പിളിന്റെ ഐമെസേജ് എന്നിവ പോലുള്ള ടെക്‌സ്റ്റിങ് ആപ്ലിക്കേഷനുകൾക്ക് പകരമായാണ് ഇത് പ്രവർത്തിക്കുന്നത്. സിഗ്നൽ അഡ്വാൻസുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാൻ സിഗ്നൽ ആപ് വെള്ളിയാഴ്ച ട്വീറ്റ് തന്നെ നടത്തേണ്ടി വന്നു.

 

സിഗ്നലിന്റെ റെക്കോർഡ് നേട്ടത്തിൽ ആളുകൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ ഇത് ഞങ്ങളല്ല,’ ഇതായിരുന്നു സിഗ്നലിന്റെ ട്വീറ്റ്. സമാനമായ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 2019 ഏപ്രിലിൽ, സൂം വിഡിയോ കമ്മ്യൂണിക്കേഷൻസ് വിപണിയിൽ അരങ്ങേറ്റം കുറിച്ച ദിവസം, ടിക്കർ ചിഹ്നമായ ZM ന് കീഴിൽ, ചൈനീസ് കമ്പനിയായ സൂം ടെക്നോളജീസ് രണ്ട് മണിക്കൂർ വ്യാപാരത്തിൽ 80% ത്തിൽ കൂടുതൽ ഉയർന്നിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപ്, നിക്ഷേപകർ ട്വിറ്ററിന്റെ ഐപിഒയ്ക്കായി കാത്തിരിക്കുമ്പോൾ ട്വീറ്റർ ഹോം എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ ഓഹരികൾ 1,000 ശതമാനത്തിലധികം ഉയർന്നതും വലിയ വാർത്തയായിരുന്നു.

 

1992 ൽ ബയോഡൈൻ എന്ന പേരിൽ ടെക്സസിലാണ് സിഗ്നൽ അഡ്വാൻസ് സ്ഥാപിച്ചത്. മെഡിക്കൽ, നിയമ തൊഴിലാളികൾക്ക് സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. ആരോഗ്യസംരക്ഷണത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലേക്ക് കമ്പനി ശ്രദ്ധ തിരിക്കുകയും അതിന്റെ പേര് സിഗ്നൽ അഡ്വാൻസ് എന്ന് മാറ്റുകയും ചെയ്തു. 2014 ലാണ് ഇത് ഓഹരി വിപണിയിലെത്തിയത്.

 

English Summary: Elon Musk told his followers to ‘use Signal,’ leading to 1,100% surge in unrelated stock with similar name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com