വാട്സാപ് നയമാറ്റത്തിനെതിരെ രാജ്യങ്ങളും! അന്വേഷണം നടത്തുമെന്ന് തുർക്കി
Mail This Article
വാട്സാപ് ഉപയോക്താക്കൾ അവരുടെ മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായി കൂടുതൽ ഡേറ്റ പങ്കിടാൻ ആവശ്യപ്പെടുന്ന പുതിയ നയമാറ്റത്തെക്കുറിച്ച് തുർക്കിയുടെ കോംപറ്റീഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി 8 മുതൽ പുതിയ നിബന്ധനകൾ നടപ്പിൽ വരുന്നത്. ഫോൺ നമ്പറുകളും ലൊക്കേഷനുകളും ഉൾപ്പെടെയുള്ള ഉപയോക്തൃ ഡേറ്റ ശേഖരിക്കാനും പങ്കുവെക്കാനും ഫെയ്‌സ്ബുക്കിനെ അനുവദിക്കാനാണ് നീക്കം നടക്കുന്നത്. ഇതേതുടർന്നാണ് നടപടി.
ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടാൻ പരസ്യദാതാക്കളെ അനുവദിച്ചുകൊണ്ട് വാട്സാപ്പിലൂടെ ധനസമ്പാദനം നടത്താമെന്ന പ്രതീക്ഷയിലാണ് ഫെയ്സ്ബുക്. എന്നാൽ, പുതിയ നിബന്ധനകൾ ബ്രിട്ടനിലെയോ യൂറോപ്യൻ യൂണിയനിലോ ഉള്ള ബിസിനസ്സ് അക്കൗണ്ട് ഉപയോക്താക്കളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നാണ് ഫെയ്സ്ബുക് പറയുന്നത്.
എന്നാൽ, യൂറോപ്പിന് പുറത്തുള്ള ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണിലുള്ള വിവരങ്ങൾ, ഇന്റർനെറ്റ് സേവന ദാതാവ് ഫെയ്സ്ബുക്കിന്റെ അനുബന്ധ സ്ഥാപനങ്ങളുമായി പങ്കിടാൻ സമ്മതിക്കണം. എന്നാൽ, സ്വകാര്യതാ നയങ്ങളുടെ മാറ്റങ്ങൾ സാധാരണമാണെന്നും ആവശ്യമായ എല്ലാ വിവരങ്ങളും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ടെന്നുമാണ് ഫെയ്സ്ബുക് വക്താവ് പറഞ്ഞത്.
ഇപ്പോഴത്തെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ നയമാറ്റം അംഗീകരിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇരു കമ്പനികളോടും നിർദേശിച്ചതായി തുർക്കി കോംപറ്റീഷൻ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. മൊബൈൽ ഫോൺ ഓപ്പറേറ്ററായ തുർക്കെലിന്റെ ബിപി പോലുള്ള വാട്സാപിന് അനുകൂലമായി പ്രാദേശികമായി വികസിപ്പിച്ച മറ്റ് മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ മന്ത്രിമാർ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.
വിദേശ ആപ്ലിക്കേഷനുകൾ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തുർക്കിയിലെ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ ഓഫിസ് മേധാവി അലി തഹാ കോക് പറഞ്ഞു. ഡേറ്റാ സ്വകാര്യതയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങളും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കാനാവില്ലെന്നും കോക്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
English Summary: Turkey investigates WhatsApp and Facebook over data privacy update