ADVERTISEMENT

വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ന്യൂസ് ഫീഡിലെ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫെയ്സ്ബുക് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നതിൽ ഫെയ്സ്ബുക്കിനെ കുറ്റപ്പെടുത്തി നേതാക്കള്‍ വരെ രംഗത്തെത്തിയിരുന്നു. ഇതോടെ കമ്പനി വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

 

ന്യൂസ് ഫീഡിലെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അളവ് കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ഫെയ്സ്ബുക് ആലോചിക്കുന്നുണ്ടെന്ന് അനലിസ്റ്റുകളുമായുള്ള കോൺഫറൻസ് കോളിൽ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് പറഞ്ഞത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയ്സ്ബുക് ഉപയോക്താക്കൾക്ക് രാഷ്ട്രീയ ഗ്രൂപ്പുകൾ ശുപാർശ (സജസ്റ്റ് ചെയ്യുക) ചെയ്യുന്നത് നിർത്തിയിരുന്നു. ആഗോളതലത്തിൽ ദീർഘകാലത്തേക്ക് ശുപാർശകളിൽ നിന്ന് അവരെ അകറ്റി നിർത്താനാണ് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് സക്കർബർഗ് പറഞ്ഞു. രാഷ്ട്രീയ ഗ്രൂപ്പുകളിൽ വ്യക്തികൾ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറക്കും. ഇതിനായി ഫെയ്സ്ബുക്കിന്‍റെ അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും സക്കർബർഗ് വ്യക്തമാക്കി.

 

സോഷ്യൽ മീഡിയ ഭീമൻ ഡിജിറ്റൽ വിപണിയിൽ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്നും മത്സരവിരുദ്ധ പെരുമാറ്റത്തിൽ ഏർപ്പെട്ടുവെന്നും ആരോപിച്ച് നിരവധി സ്റ്റേറ്റുകളും ഫെഡറൽ ഗവൺമെന്റും കഴിഞ്ഞ മാസം ഫെയ്സ്ബുക്കിനെതിരെ കേസെടുത്തിരുന്നു.

 

അതേസമയം, കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ 11.2 ബില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണ് കാണിക്കുന്നത്. ഈ പാദത്തിൽ ഫെയ്‌സ്ബുക്കിന്റെ (എഫ്ബി) വരുമാനം 33 ശതമാനം ഉയർന്ന് ഏകദേശം 28 ബില്യൺ ഡോളറിലെത്തി.

 

ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്സാപ് എന്നിവയുൾപ്പെടെ ഫെയ്‌സ്ബുക്കിന്റെ വിവിധ ആപ്ലിക്കേഷനുകളും സംയോജിപ്പിക്കുമ്പോൾ കമ്പനിക്ക് 3.3 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ഇത് വർഷത്തിൽ 14% വർധനവ് കാണിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും ആളുകളും ബിസിനസ്സുകളും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിനാൽ മികച്ച നേട്ടം നിലനിർത്താനായി എന്നും സക്കർബർഗ് പ്രസ്താവനയിൽ പറഞ്ഞു.

 

English Summary: Facebook plans to reduce political content in the News Feed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com