കർഷക സമരം: സർക്കാര്‍ പൂട്ടാൻ ആവശ്യപ്പെട്ടത് 1,400 അക്കൗണ്ടുകൾ, ട്വിറ്റർ നീക്കിയത് 500
Mail This Article
കര്‍ഷക സമരവുമായി ബന്ധപ്പെട്ട 1,400 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഭാഗികമായി നടപ്പാക്കിയെന്ന് ട്വിറ്റര്‍. സര്‍ക്കാരിന്‍റെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള ചില അക്കൗണ്ടുകളാണ് ഇന്ത്യയില്‍ മരവിപ്പിച്ചത്. അതേസമയം, മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനാകില്ലെന്നും ട്വിറ്റര്‍ സര്‍ക്കാരിനെ അറിയിച്ചു.
ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായിരിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മറുപടി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്ലബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന് ശേഷം ഐടി മന്ത്രാലയം നല്‍കിയ വിവിധ ഉത്തരവുകളില്‍ അഞ്ഞൂറ് അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ചില അക്കൗണ്ടുകള്‍ എന്നത്തേക്കുമായി അടച്ചുപൂട്ടിയിട്ടുണ്ട്. അപകടകരമായ ഉള്ളടക്കങ്ങളുള്ള ഹാഷ്ടാഗുകളുടെ ട്രെന്‍ഡിങ് തടയാനും വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിച്ചതായും ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു.
മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട 1,400 അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സർക്കാർ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്റർ സർക്കാരിന്റെ നയങ്ങളെ അംഗീകരിച്ച് അക്കൗണ്ടുകൾ നീക്കം ചെയ്തത്. ജനുവരി 26 മുതൽ ട്വിറ്റർ ചട്ടങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം, ട്രെൻഡുകൾ, ട്വീറ്റുകൾ, അക്കൗണ്ടുകൾ എന്നിവയിൽ തങ്ങളുടെ രാജ്യാന്തര ടീം 24x7 നിരീക്ഷണം നടത്തുന്നുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.
English Summary: Twitter suspends nearly 500 accounts linked to farmers’ protest