ഇന്ത്യയുടെ ഭാവി ട്വിറ്ററെന്ന് മോദി പ്രവചിച്ച കൂ ആപ്പ് വ്യക്തി വിവരങ്ങൾ ചോർത്തുന്നു, ആപ്പിൽ ചൈനീസ് നിക്ഷേപവും
Mail This Article
ടെക് ലോകത്തേക്കുള്ള അടുത്ത ഗൂഗിൾ, ഫെയ്സ്ബുക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് മാസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവചിച്ചത്. ആത്‌മനിർഭാർ ഭാരത് ആപ് ഇന്നൊവേഷൻ ചലഞ്ചിൽ മികച്ച നേട്ടം കൈവരിച്ച നിരവധി ആഭ്യന്തര ആപ്ലിക്കേഷനുകളെക്കുറിച്ചായിരുന്നു മോദിയുടെ നിരീക്ഷണം. ഇതിലൊന്നായിരുന്നു ഇന്ത്യയുടെ സ്വന്തം ട്വിറ്ററെന്ന് പറഞ്ഞ കൂ ആപ്പ്. എന്നാൽ, കൂ ആപ്ലിക്കേഷൻ വ്യക്തികളുടെ സെൻസിറ്റീവ് ഡേറ്റ ചോർത്തുന്നുണ്ടെന്നാണ് ഒരു സംഘം ടെക് വിദഗ്ധർ തെളിവ് സഹിതം വാദിക്കുന്നത്. ഇതോടൊപ്പം തന്നെ ഈ ആപ്പിന് ചില ചൈനീസ് ബന്ധങ്ങളുണ്ടെന്നും കണ്ടെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 ലക്ഷം പേരാണ് കൂ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇന്ത്യക്കാരെല്ലാം ദേശി, ആത്മനിർഭാർ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഇതോടെയാണ് ചില ടെക്കികൾ കൂ ആപ്പിനെ പരിശോധിക്കാൻ തീരുമാനിച്ചത്. ഇത് എത്രത്തോളം സുരക്ഷിതമാണ്? അതാണ് ചോദ്യം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്റെ അഭിപ്രായത്തിൽ കൂ അത്ര സുരക്ഷിതമല്ല എന്നാണ്. നിലവിൽ കൂ ആപ്പ് ഇമെയിൽ ഐഡി, ഫോൺ നമ്പറുകൾ, ജനനതീയതി എന്നിവയുൾപ്പെടെ ധാരാളം സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് കണ്ടെത്തിയത്.
ട്വിറ്ററിൽ എലിയട്ട് ആൻഡേഴ്സൺ എന്നറിയപ്പെടുന്ന ഫ്രഞ്ച് സൈബർ സുരക്ഷ ഗവേഷകനായ റോബർട്ട് ബാപ്റ്റിസ്റ്റ് ആണ് കൂവിനെ പൊളിച്ച് പരിശോധിച്ചത്. ഇത് ശരിക്കും ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുന്ന ആപ്ലിക്കേഷനാണെന്ന് ആദ്യം തന്നെ അദ്ദേഹം കണ്ടെത്തി. ‘നിങ്ങൾ ആവശ്യപ്പെട്ടു, ഞാൻ അത് ചെയ്തു. പുതിയ കൂ ആപ്ലിക്കേഷനായി ഞാൻ 30 മിനിറ്റ് ചെലവഴിച്ചു. ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർത്തുകയാണ്: ഇമെയിൽ, ജനനതീയതി, പേര്, വൈവാഹിക നില, ലിംഗഭേദം.’ – കഴിഞ്ഞ ദിവസം രാത്രി ബാപ്റ്റിസ്റ്റ് ട്വീറ്റ് ചെയ്തു.
അദ്ദേഹം പങ്കിട്ട സ്ക്രീൻഷോട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത് കൂ ആപ്പ് ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുകയോ സ്ക്രാപ്പ് ചെയ്യുകയോ ചെയ്തിരിക്കാം എന്നാണ്. ഇതിൽ, സർക്കാർ വകുപ്പുകളുടെയും കേന്ദ്ര മന്ത്രിമാരുടെ ഡേറ്റ വരെ ഉൾപ്പെടും.
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും മറ്റുള്ളവരുടെയും അക്കൗണ്ടുകൾ തടയാൻ ട്വിറ്റർ വിസമ്മതിച്ചതിനെത്തുടർന്ന് പലരും ആത്മനിർഭാർ സോഷ്യൽ മീഡിയ ആപ്പ് കൂവിലേക്ക് ഒരു നീക്കം ആരംഭിച്ചിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) മറ്റ് സർക്കാർ വകുപ്പുകളും കൂവിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതേസമയം, കൂ ആപ്പിൽ ബഗ് കണ്ടെത്തിയത് ബാപ്റ്റിസ്റ്റ് മാത്രമല്ല. ബാപ്റ്റിസ്റ്റിന്റെ ട്വീറ്റിന് മറുപടി നൽകിയ മറ്റൊരു ഉപയോക്താവും ബഗുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം തന്നെ കൂ ആപ്പിന് ചൈനീസ് ബന്ധവും ചിലർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. Kooapp.com ഡൊമെയ്‌നിന്റെ Whois റെക്കോർഡും ബാപ്റ്റിസ്റ്റ് ഷെയർ ചെയ്തു. പക്ഷേ അത് പൂർണമായും കൃത്യമല്ല. നാല് വർഷം മുൻപാണ് ഇത് സൃഷ്ടിച്ചതെന്നും അതിനുശേഷം നിരവധി തവണ കൈ മാറിയെന്നും റെക്കോർഡ് വെളിപ്പെടുത്തുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉടമ, ബോംബിനേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, 2019 ന്റെ അവസാനത്തിൽ മാത്രമാണ് ഡൊമെയ്ൻ സ്വന്തമാക്കിയത്. കൂവിന്റെ പിന്നിലുള്ള കമ്പനിയാണ് ബോംബിനേറ്റ്.
എന്നാൽ, കൂ അപ്ലിക്കേഷനുമായി ചൈനീസ് ബന്ധമുണ്ട്. കൂ കമ്പനിയിൽ ചൈനീസ് കമ്പനിയായ ഷൺവെയുടെ ഒരു ചെറിയ നിക്ഷേപമുണ്ട്. എന്നാൽ, ഇപ്പോൾ മൊത്തം ആത്മനിർഭാർ ആപ്ലിക്കേഷനായി കൂ മാറിയെന്നും, ഷൺവെയ് കമ്പനിയുടെ ഓഹരി ഉടൻ വിൽക്കുമെന്നും പറയുന്നു. ഇന്ത്യൻ സ്ഥാപകരുമായി ചേർന്ന് റജിസ്റ്റർ ചെയ്ത കമ്പനിയാണ് കൂ.
English Summary: Koo app found to be leaking sensitive users data, China connection surfaces