ADVERTISEMENT

ഇന്റർനെറ്റ് അധിഷ്ഠിത ബിസിനസുകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുള്ള നിയമങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ. സമൂഹ മാധ്യമ കമ്പനികൾ, ഒടിടി സ്ട്രീമിങ് സേവനങ്ങൾ, ഡിജിറ്റൽ ന്യൂസ് ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്ക് കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്നതിനാണ് പുതിയ നിയമനിർമാണം.

പുതിയ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർ മീഡിയറികൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, 2021 പ്രകാരം, തർക്കവിഷയമായ ഉള്ളടക്കം എത്രയും വേഗം നീക്കം ചെയ്യാൻ ഫെയ്സ്ബുക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമ കമ്പനികളെ നിർബന്ധിക്കാൻ സർക്കാരിനു കഴിയും. ഇത്തരം ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടിവരും.

ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ ഈ കമ്പനികൾ പ്രതികരിക്കണമെന്നാണ് അറിയുന്നത്. കൂടാതെ, വ്യക്തിയുടെ നഗ്നത, സ്വകാര്യ ഭാഗങ്ങൾ, ലൈംഗിക പ്രവൃത്തികൾ, അന്തസ്സു തകർക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയവയെപ്പറ്റി പരാതി ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ കമ്പനികൾ അത്തരം ഉള്ളടക്കം മറയ്ക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.

കർഷക പ്രതിഷേധത്തപ്പറ്റിയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർേദശം അവഗണിച്ചതിന്റെ പേരിൽ ട്വിറ്ററും സർക്കാരുമായി ഇടഞ്ഞിരുന്നു. അതിനു ശേഷമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച തീയതി മുതൽ 3 മാസത്തിനുള്ളിൽ ഒരു ചീഫ് കംപ്ലെയ്ൻസ് ഓഫിസർ, നിയമ നിർവഹം ഏകോപിപ്പിക്കുന്നതിന് മറ്റൊരു എക്സിക്യൂട്ടീവ്, പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിവരെ കമ്പനികൾ നിയമിക്കണമെന്നും കരട് നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. എല്ലാവരും രാജ്യത്തു സ്ഥിരതാമസമുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം.

ഐടി മന്ത്രി രവിശങ്കർ പ്രസാദും വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും പുറത്തിറക്കാൻ തയാറാക്കിയ കരട് നിയമങ്ങളുടെ പകർപ്പ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ്) പുറത്തുവിട്ടിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, ഐ ആൻഡ് ബി, നിയമം, ഐടി, വനിതാശിശു വികസനം തുടങ്ങിയ മന്ത്രാലയങ്ങളുടെ പ്രതിനിധികളുള്ള ഒരു സമിതിയെ മേൽനോട്ട സംവിധാനത്തിൽ ഉൾപ്പെടുത്തും. ഈ കമ്മിറ്റിക്ക് എത്തിക്സ് കോഡ് ലംഘിച്ചതിനെപ്പറ്റിയുള്ള പരാതികൾ കേൾക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘകർക്ക് മുന്നറിയിപ്പു നൽകാനോ അവരെ ശാസിക്കാനോ മാപ്പ് ചോദിപ്പിക്കാനോ സമിതിക്ക് കഴിയും.

മറ്റ് ഡിജിറ്റൽ, ഓൺലൈൻ മാധ്യമങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാകുമെന്ന് കരട് നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ മതപരവും വിശ്വാസപരവുമായ വൈവിധ്യം ഇത്തരം സ്ഥാപനങ്ങൾ കണക്കിലെടുക്കണമെന്നും എതെങ്കിലും മതത്തിന്റെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ പരാമർശിക്കുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ജാഗ്രതയോടെയും വിവേചനാധികാരത്തോടെയും പ്രവർത്തിക്കണമെന്നും കരട് നിയമങ്ങളിൽ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയ്ക്കും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുമായുള്ള പുതിയ നിയമങ്ങൾ ഐടി മന്ത്രാലയം നിയന്ത്രിക്കുമ്പോൾ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ സംബന്ധിച്ച നിയമങ്ങൾക്കായുള്ള വിവരാവകാശ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഭരണസമിതിയായിരിക്കും. വെബ് അധിഷ്‌ഠിത സീരിയലുകൾ ഉൾപ്പെടെയുള്ള സിനിമകളെയും മറ്റ് വിനോദങ്ങളെയും പരാമർശിക്കുന്ന കരട് നിയമങ്ങൾ ഉള്ളടക്കത്തെ വിവരിക്കുന്നതിനും വിവേചനാധികാരം ഉപദേശിക്കുന്നതിനും റേറ്റിങ് ആവശ്യപ്പെടുന്നുണ്ട്.

സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ ഉള്ളടക്കത്തിലെ അശ്ലീലത്തിനെതിരെ ഇന്ത്യയിൽ പരാതികളുണ്ട്. ‘താണ്ഡവ്’ എന്ന പരമ്പര മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പൊതുജനത്തെ പ്രകോപിപ്പിച്ചുവെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് ചൊവ്വാഴ്ച നാല് മണിക്കൂറോളം ആമസോൺ എക്സിക്യൂട്ടീവിനെ ചോദ്യം ചെയ്തിരുന്നു.

ഫെയ്സ്ബുക്, ട്വിറ്റർ, ഗൂഗിൾ പോലുള്ള കമ്പനികളിൽനിന്ന് ഇപ്പോൾ വിവരങ്ങൾ ലഭിക്കാൻ മാസങ്ങളോളം സമയമെടുക്കുന്നുണ്ട്. അശ്ലീല വെബ്സൈറ്റുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യിക്കാൻ പോലും കോടതി ഇടപെടേണ്ട സാഹര്യമാണുള്ളത്. ഇതിനെല്ലാം പരിഹാരമാകും പുതിയ നിയമമെന്നാണ് കരുതുന്നത്.

English Summary: Social media, digital news portals to now face govt scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com