ADVERTISEMENT

ഇന്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ ഒരു കണ്ടെത്തൽ തന്നെയായിരുന്നു വാട്സാപ്. മെസേജിങ് രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ച വാട്സാപ്പിന്റെ പന്ത്രണ്ടാം പിറന്നാളാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള നിരവധി വിവാദങ്ങൾ നിലനില്‍ക്കുന്ന സമയത്താണ് വാട്സാപ് ഈ വർഷം പിറന്നാൾ ആഘോഷിക്കുന്നത്. എന്നാൽ, പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന വാട്സാപ്പിന്റെ പേരിൽ നിരവധി റെക്കോർഡ് നേട്ടങ്ങളുമുണ്ട്.

2009 ഫെബ്രുവരിയിലാണ് വാട്‌സാപ് അവതരിപ്പിച്ചത്. പന്ത്രണ്ടാം വാർഷികത്തിൽ ആപ്ലിക്കേഷന്റെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന വാട്സാപ്പിന്റെ ട്വീറ്റും കാണാം.

∙ 200 കോടി ഉപയോക്താക്കൾ

ഇതൊരു ചരിത്ര നേട്ടമാണ്. നിലവിൽ ഒരു ആപ്പിനും കുറഞ്ഞ കാലത്തിനിടെ ഇത്രയും വരിക്കാരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഓരോ മാസവും വാട്സാപ് ഉപയോഗിക്കുന്നത് 200 കോടി പേരാണ്. 2016 ഫെബ്രുവരിയിലാണ് വാട്സാപ് 100 കോടി അംഗങ്ങളെ സ്വന്തമാക്കിയത്. എന്നാൽ, പിന്നീടുള്ള കുതിപ്പ് അതിവേഗമായിരുന്നു. ഫെയ്സ്ബുക് വാങ്ങുക കൂടി ചെയ്തതോടെ വാട്സാപ് കൂടുതൽ സജീവമായി.

∙ ദിവസവും 10,000 കോടി മെസേജുകൾ

ഓരോ ദിവസവും വാട്സാപ് വഴി 10,000 കോടി മെസേജുകളാണ് കൈമാറുന്നത്. കഴിഞ്ഞ ന്യൂ ഇയർ ആഘോഷ സമയത്ത് വാട്സാപ് ഔദ്യോഗികമായി തന്നെ ഈ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ആറു വർഷം മുൻപ് ഓരോ ദിവസവും 5000 കോടി മെസേജുകളാണ് അയച്ചിരുന്നത്. എന്നാൽ, കോവിഡ് മഹാമാരി കൂടി വന്നതോടെ വാട്സാപ്പിന്റെ ഉപയോഗം കുത്തനെ കൂടി.

∙ ദിവസവും 100 കോടി വാട്സാപ് കോളുകൾ

വാട്സാപ്പിന്റെ ജനപ്രിയ സേവനങ്ങളിലൊന്നായ വോയ്സ്, വിഡിയോ കോൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. സ്മാർട് ഫോണുകളുടെ എണ്ണവും കുറഞ്ഞ നിരക്കിൽ ഡേറ്റയും ലഭിക്കാൻ തുടങ്ങിയതോടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും വിളിക്കാനും വാട്സാപ്പാണ് ഉപയോഗിക്കുന്നത്. ഓരോ ദിവസവും ഏകദേശം 100 കോടി കോളുകളാണ് വാട്സാപ്പിലൂടെ നടക്കുന്നത്.

∙ ആദ്യം അവതരിപ്പിച്ചത് ഐഒഎസിൽ, അവസാനം ആൻഡ്രോയിഡിൽ

‘നിങ്ങൾ എന്തുചെയ്യുന്നുവെന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധപ്പെട്ടവരെയും അറിയിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് 2009 ഫെബ്രുവരിയിൽ വാട്സാപ് വികസിപ്പിച്ചെടുത്തത്. ആദ്യം ഇത് 2009 നവംബറിൽ ഐഒഎസിലും പിന്നീട് 2010 മെയിൽ സിംബിയൻ ഒഎസിലും 2010 ഓഗസ്റ്റിൽ ആൻഡ്രോയിഡിലും അവതരിപ്പിച്ചു. അതിനുശേഷം വോയ്‌സ്, വിഡിയോ കോളിങ്, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, പേയ്‌മെന്റുകൾ എന്നിവയും അതിലേറെയും സവിശേഷതകളുള്ള ഏറ്റവും ജനപ്രിയ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായി വാട്സാപ് പരിണമിച്ചു.

∙ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പ്‌

ഉപയോക്തൃ സ്വകാര്യതയെക്കുറിച്ചുള്ള നിലപാടും വാട്‌സാപ്പിന്റെ പിറന്നാൾ ആഘോഷ ട്വീറ്റിൽ ആവർത്തിച്ചു. എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നത് തുടരുമെന്നും അറിയിച്ചു. പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നത് ഉപയോക്താക്കളുടെ പ്രതിഷേധം കാരണം മെയ് 15 ലേക്ക് മാറ്റിയിരുന്നു.

English Summary: WhatsApp turns 12, highlights key milestones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com