കോവിഡ് പ്രതിരോധം പാളി, സർക്കാരിനെതിരെ ആക്രമണം, വിവാദ ട്വീറ്റുകൾ നീക്കണമെന്ന് ട്വിറ്ററിന് നോട്ടീസ്
Mail This Article
കോവിഡിന്റെ രണ്ടാം വരവിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ഇന്ത്യ ട്വിറ്ററോട് ആവശ്യപ്പെട്ടു. പാർലമെന്റ് അംഗം രേവന്ത് റെഡ്ഡി, പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിങ്, ചലച്ചിത്ര പ്രവർത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകൾ ഉൾപ്പെടെ നിരവധി ജനപ്രിയരുടെ പോസ്റ്റുകൾ ട്വിറ്റർ തടഞ്ഞു. ഈ ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന് വിധേയമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെയും ട്വിറ്ററിന്റെയും വാദം.
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച സർക്കാരിന്റെ വീഴ്ചകളെ എടുത്തുകാണിക്കുന്ന ട്വീറ്റുകളെല്ലാം നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ട്വീറ്റുകൾ നടത്തിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാരിന്റെ നോട്ടീസ് പ്രകാരം ട്വീറ്റുകൾ നീക്കം ചെയ്തെങ്കിലും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാറിന്റെ വീഴ്ചകളെ ചിത്രങ്ങൾ, വിഡിയോ സഹിതം തുറന്നു കാണിക്കുന്ന ട്വീറ്റുകളാണ് നീക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിച്ചിട്ടുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തെ തടയാൻ വേണ്ട സംവിധാനങ്ങളൊന്നും ഇല്ലെന്ന് ആരോപിക്കുന്ന ട്വീറ്റുകളാണ് സർക്കാരിന് തലവേദനയായത്. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലും ആവശ്യത്തിന് കിടക്കകൾ ഇല്ല, മെഡിക്കൽ ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ ക്ഷാമവും രൂക്ഷമാണ്.
എന്നാൽ, ഇക്കാര്യത്തിൽ ട്വിറ്റർ പരസ്യമായി അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഏതെല്ലാം ട്വീറ്റുകളാണ് തടഞ്ഞതെന്നോ എന്തുകൊണ്ടാണ് ട്വീറ്റുകൾ നീക്കിയതെന്നോ വ്യക്തമാക്കിയിട്ടില്ലെങ്കിലും ട്വീറ്റുകൾ നടത്തിയ ഉപയോക്താക്കൾക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചതിന് ശേഷം ട്വിറ്റർ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ ലുമെൻഡാറ്റാബേസ്.ഓർഗ് എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
നീക്കിയ ട്വീറ്റുകളിൽ ഭൂരിഭാഗവും കോവിഡ് രോഗികൾക്ക് വേണ്ട മരുന്നുകളുടെ ദൗർലഭ്യത്തെക്കുറിച്ചാണ് പറയുന്നത്. പകർച്ചവ്യാധിക്കിടെ ഹരിദ്വാറിൽ നടന്ന കുംഭമേളയെ വിമർശിക്കുന്ന ട്വീറ്റുകളും നീക്കിയിട്ടുണ്ട്. എന്നാൽ, ഈ ട്വീറ്റുകൾ ഇപ്പോഴും ഇന്ത്യയ്ക്ക് പുറത്തുനിന്ന് കാണാൻ കഴിയുമെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നേരത്തെയും ഇന്ത്യ ട്വിറ്ററിനെ സമീപിച്ചിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റുകൾ നീക്കാനാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്.
English Summary: India asks Twitter to take down some tweets critical of its COVID-19 handling