വിഡിയോ കോളിലൂടെ നഗ്നദൃശ്യം; സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി! പുതിയ രീതിയുമായി തട്ടിപ്പുകാർ
Mail This Article
അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച് ചാറ്റുകൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന പരാതികളേറുന്നതിനിടെയാണു മുന്നറിയിപ്പ്.
വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്ക്രീൻ ഷോട്ടുകളോ വിഡിയോയോ പകർത്തുകയുമാണു തട്ടിപ്പുകാർ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കിൽ പുരുഷന്റെ ദൃശ്യമാണു കാണിക്കുക; പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കിൽ തിരിച്ചും. സ്ക്രീൻഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോർത്തു പണം കൊടുത്താൽ കൂടുതൽ പണം വേണമെന്ന ആവശ്യമുയരും. പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫെയ്സ്ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും. തുടർച്ചയായി പണം നൽകിയ ശേഷമാണു പലരും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു.
ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുകാരെ കണ്ടെത്തുക പ്രയാസമാണെന്നും പൊലീസ് പറയുന്നു.
∙ കുരുക്കിൽപെടാതിരിക്കാൻ
– അപരിചിത നമ്പറിൽ നിന്നുള്ള വാട്സാപ്, മെസഞ്ചർ വിഡിയോ കോൾ എടുക്കരുത്.
– അപരിചിതരുമായി വാട്സാപ്പിലോ മെസഞ്ചറിലോ ചാറ്റ് ചെയ്യരുത്.
– ഫെയ്സ്ബുക് പ്രൊഫൈൽ സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന തരത്തിൽ ലോക്ക് ചെയ്യുക.
– തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടാൽ നൽകരുത്.
English Summary: Nude WhatsApp video call - online fraud