ADVERTISEMENT

രാജ്യം ഒന്നടങ്കം കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുമ്പോൾ സാധാരണക്കാരുടെ പരാതികളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിച്ച് അടിച്ചമർത്തരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളെ സുപ്രീം കോടതി ഓർമിപ്പിച്ചു. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഓക്സിജൻ ലഭ്യമാക്കുന്നതിനോ വൈദ്യസഹായത്തിനോ വേണ്ടി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കുറ്റം ചുമത്തരുതെന്നും കോടതി നിർദേശിച്ചു.

 

ഓക്സിജൻ വിതരണക്ഷാമം, മരുന്നുകളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സഹായം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടിയെടുക്കുമെന്ന് സർക്കാരുകൾ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും സുപ്രീം കോടതി പറഞ്ഞു. പൊതുജനങ്ങൾ അവരുടെ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കാൻ ശ്രമിക്കുമ്പോൾ അടിച്ചർത്തരുതെന്നും അങ്ങനെ സംഭവിച്ചാൽ പ്രതിസന്ധി ഘട്ടത്തിൽ ഇതിനെ കുറ്റമായി പരിഗണിക്കുമെന്നും സുപ്രീം കോടതി  ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

 

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്നു നിരീക്ഷിച്ച കോടതി, വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാർ‌ ഉന്നയിക്കുന്ന പരാതികൾ‌ തെറ്റാണെന്ന ധാരണയൊന്നും ഉണ്ടാകരുതെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ഒരു പൗരൻ എന്ന നിലയിലും ജഡ്ജി എന്ന നിലയിലും രാജ്യത്തെ ഈ നിലപാട് തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും. ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കട്ടെ. അതിനെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും പറഞ്ഞു.

 

സമൂഹ മാധ്യമങ്ങളിലൂടെ ഓക്സിജൻ, കിടക്കകൾ എന്നിവയ്ക്ക് സഹായം തേടിയ ഏതെങ്കിലും പൗരനെ ഉപദ്രവിച്ചാൽ അത് കോടതിയെ അവഹേളിക്കുന്നതായി ഞങ്ങൾ കരുതുന്നു എന്നും കോടതി പറഞ്ഞു. രാജ്യത്തെ കോവിഡ് -19 ന്റെ രണ്ടാം തരംഗം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശുപത്രി കിടക്കകളുടെ ലഭ്യതയും മെഡിക്കൽ സംവിധാനങ്ങളുടെ ലഭ്യതയും അവതാളത്തിലാണ്. ഇതിനാൽ തന്നെ ഓക്സിജൻ വിതരണത്തിനും മറ്റ് വൈദ്യസഹായങ്ങൾക്കുമായി വിവിധ സമൂഹ മാധ്യമങ്ങളുടെ സഹായം തേടാൻ ജനങ്ങളെ നിർബന്ധിതരാക്കിയിട്ടുണ്ട്.

 

എന്നാൽ, സർക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചു എന്ന തെറ്റായ കാരണം പറഞ്ഞ് യുപി പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

 

സഹായം തേടാനായി ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലെയും പരിമിതമായ മെഡിക്കൽ സംവിധാനങ്ങളും കിടക്കകളുടെ കുറവും ആശുപത്രികളിലെ മോശം അനുഭവവും പലരും പങ്കുവയ്ക്കുന്നുണ്ട്.

 

English Summary: No action against anyone who seeks Covid help on social media or criticises govt, Supreme Court tells Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com