ADVERTISEMENT

ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ ലോകം ഒന്നടങ്കം അകമഴിഞ്ഞ് സഹായിക്കുകയാണ്. ഓരോ രാജ്യത്തിനും കഴിയുന്ന സഹായങ്ങളാണ് വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിൽ എത്തിക്കുന്നത്. എന്നാൽ, അയൽരാജ്യമായ ചൈനയിലെ ഒരു സംഘം ഉദ്യോഗസ്ഥരും ജനങ്ങളും ഇന്ത്യയിലെ കോവിഡ് ദുരന്തത്തെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് പരിഹസിക്കുകയാണ്. എന്നാൽ, ഈ പ്രകോപനങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

 

വിദേശ മാധ്യമങ്ങളിലെല്ലാം ഇത് സംബന്ധിച്ച് വാർത്ത വന്നിട്ടുണ്ട്. മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലെ രണ്ട് പോസ്റ്റുകളാണ് വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിനും ചൈനയിലെ ഒരു ഭീമൻ ആശുപത്രിക്ക് ഒപ്പവും ഇന്ത്യയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഫോട്ടോകൾ കാണിച്ചാണ് പോസ്റ്റിട്ടത്.

 

china-post

ചൈനീസ് ഇന്റർനെറ്റ് ഉപയോക്താക്കളുടെയും മറ്റുള്ളവരുടേയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന്‌ രണ്ട് പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇന്ത്യയിലെ ശവസംസ്കാര ചിതകളും ചൈനയിലെ ഒരു റോക്കറ്റ് വിക്ഷേപണവും തമ്മിലുള്ള താരതമ്യം കാണിക്കാൻ ലക്ഷ്യമിട്ടുള്ള പോസ്റ്റിലെ വാചകങ്ങളും ഏറെ വിവാദമായിരുന്നു. ഇന്ത്യയിൽ കോവിഡ് -19 കേസുകൾ പ്രതിദിനം 400,000 കവിഞ്ഞതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ, നിയമകാര്യ കമ്മീഷന്റെ സമൂഹ മാധ്യമത്തിൽ ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്തതും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

 

ചൈനക്കകത്തും വിദേശത്തും വിമർശിക്കപ്പെട്ടതോടെ രണ്ട് പോസ്റ്റുകളും അന്നുതന്നെ നീക്കം ചെയ്തെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. വെയ്‌ബോയിൽ 31 ദശലക്ഷം ഫോളോവേഴ്‌സുള്ള ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയവും സമാനമായ സന്ദേശം പോസ്റ്റ് ചെയ്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വുഹാനിലെ ഒരു ഭീമൻ എമർജൻസി ഹോസ്പിറ്റലിന്റെ ചിത്രത്തെ ഇന്ത്യയിലെ ഒരു ശ്മശാനത്തിന്റെ ഫോട്ടോയുമായി താരതമ്യം ചെയ്താണ് പോസ്റ്റിട്ടിരുന്നത്. വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റും നീക്കം ചെയ്തു.

 

വിവാദ പോസ്റ്റുകൾ പിൻവലിക്കാൻ നിർബന്ധിച്ച ചില വിമർശനങ്ങൾ അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്നാണ് വന്നതെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തെ കുറിച്ച് ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ നിന്ന് അഭിപ്രായം ചോദിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന ചൈനീസ് സർക്കാരിനെയും മുഖ്യധാരാ പൊതുജനാഭിപ്രായത്തെയും എല്ലാവരും ശ്രദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും എംബസി വക്താവ് പറഞ്ഞു.

 

English Summary: India maintains silence over Chinese provocations on Weibo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com