ADVERTISEMENT

ഇന്ത്യയിൽ കോവിഡ് മഹാമാരി ദുരന്തത്തിന് കാരണം കേന്ദ്ര സർക്കാരും നേതൃത്വവുമാണെന്ന് ആരോപിക്കുന്ന നിരവധി വാർത്തകളും വിശകലനങ്ങളുമാണ് സിഎൻഎൻ, ബിബിസി, ന്യൂയോർക്ക്ടൈംസ് തുടങ്ങി വിദേശ മാധ്യമങ്ങളിൽ വരുന്നത്. സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും മുൻനിര വിദേശമാധ്യമങ്ങളെ നിലയ്ക്കുനിർത്താൻ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സാധിക്കുന്നില്ല. ഇതിനൊരു പരിഹാരമായാണ് മാസങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാരിനെയും പുകഴ്ത്തി ലേഖനം കൊടുത്തത്. ഈ ലേഖനത്തിന്റെ ലിങ്ക് ബിജെപിയുടെ ഐടി സെൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. മന്ത്രിമാരും ബിജെപി അണികളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, ഈ പോസ്റ്റുകൾക്ക് താഴെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഒരുമിച്ചെത്തി പ്രതിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് മോദിയുടെ പ്രവർത്തനമാണെന്നും വിദേശ മാധ്യമങ്ങളിൽ വരുന്നതൊന്നും വിശ്വസിക്കരുതുമെന്നാണ് 'ദ ഡെയ്‌ലി ഗാർഡിയൻ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

എന്നാൽ, മോദിയെ ഇത്രയ്ക്ക് പുകഴ്ത്തിയ മാധ്യമത്തിന്റെ ഓരോ ഭാഗവും പരിശോധിച്ച് ട്വീറ്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വരെ കേട്ടിട്ടില്ലാത്ത ഈ ഗാർഡിയൻ എവിടെ നിന്ന് വന്നു? ആരാണ് ഇതിനു പിന്നിൽ എന്നെല്ലാം പരിശോധിച്ചു. എന്നാൽ, യുകെയിലെ പ്രമുഖ മാധ്യമമായ ഗാർഡിയനുമായി മോദിയെ പുകഴ്ത്തിയ ഗാർഡിയന് ഒരു ബന്ധവുമില്ലെന്ന് ആദ്യം തന്നെ മനസ്സിലായി. മോദിയെ വിമർശിക്കുന്നതെല്ലാം വിദേശമാധ്യമങ്ങളാണ്. ഇതിനാലാണ് മോദിയെ പ്രശംസിക്കാൻ ഒരു വിദേശമാധ്യമം തന്നെ സംഘടിപ്പിച്ചതെന്ന് ചിലർ ട്വിറ്ററിലൂടെ പരിഹസിക്കുന്നുണ്ട്.

മോദിയുടെ അണികളിൽ ഒരാൾ തന്നെയാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ബിജെപി വക്താവായി ചാനലുകളിൽ ചർച്ചക്കെത്തുന്ന പാർട്ടിയുടെ മീഡിയ റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് കൺവീനർ സുധേഷ് വർമയാണ് മോദിയെ രക്ഷിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് കണ്ടെത്തിയത്.

'സൺഡേ ഗാർഡിയ'ന്‍റെ പിന്നിലുള്ള ഐടിവി നെറ്റ്‌വർക്കാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ദ ഡെയ്‌ലി ഗാർഡിയൻ തുടങ്ങിയത്. നേരത്തെ ചില കേസുകളിൽ കുടുങ്ങിയിട്ടുള്ള മാധ്യമപ്രവർത്തകനും കേന്ദ്രമന്ത്രിയുമായിരുന്ന എം.ജെ.അക്ബറാണ് സൺഡേ ഗാർഡിയന് തുടക്കമിട്ടത്. എന്നാൽ ദ ഡെയ്‌ലി ഗാർഡിയന് പ്രിന്‍റ് എഡിഷനുമില്ല.

ദ ഡെയ്‌ലി ഗാർഡിയൻ എന്ന ഡൊമൈൻ 2007ൽ റജിസ്റ്റർ ചെയ്തതാണെങ്കിലും ഇതിന്റെ കീഴിൽ 2020ലാണ് ട്വിറ്റർ അക്കൗണ്ട് തുറന്നത്. അക്കൗണ്ടുകളൊന്നും വെരിഫൈഡ് അല്ല. വിഡിയോ അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത യുട്യൂബ് ചാനലിൽ കേവലം 43 പേരാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. വിദേശ മാധ്യമമെന്ന് അവകാശപ്പെടുന്ന ദ ഡെയ്‌ലി ഗാർഡിയൻ ഡൊമെയിൻ റജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസം ഉത്തർപ്രദേശ് ആണ്.

English Summary: Several Ministers Share Article by BJP Member Praising Modi's 'Hard Work' to Tackle COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com