21കാരന് ഫെയ്സ്ബുക് നൽകിയത് 22 ലക്ഷം രൂപ, കണ്ടെത്തിയത് വൻ സുരക്ഷാപിഴവ്!
Mail This Article
ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനിലെ വൻ സുരക്ഷാപിഴവ് കണ്ടെത്തിയ ഇന്ത്യയിലെ ടെക് വിദഗ്ധന് ഫെയ്സ്ബുക് നൽകിയത് 22 ലക്ഷം രൂപ. ജനപ്രിയ സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലെ വലിയ സുരക്ഷാവീഴ്ച കണ്ടെത്തിയ ഇരുപത്തിയൊന്നുകാരനായ മയൂർ ഫർത്താദെയ്ക്ക് ദിവസങ്ങൾക്ക് മുൻപാണ് ഫെയ്സ്ബുക് 30,000 ഡോളർ (ഏകദേശം 22 ലക്ഷം രൂപ) സമ്മാനമായി നൽകിയത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പ്രൈവസി ഫീച്ചറിലാണ് പ്രശ്നം കണ്ടെത്തിയത്.
ഒരാളുടെ പ്രൊഫൈൽ സ്വകാര്യമായിരിക്കുമ്പോൾ പോലും ഉപയോക്താവിനെ പിന്തുടരാതെ തന്നെ പ്രൈവറ്റ്, ആർക്കൈവുചെയ്‌ത പോസ്റ്റുകൾ, സ്റ്റോറികൾ, റീലുകൾ, ഐജിടിവി എന്നിവ ആർക്കും കാണാൻ സാധിക്കുമെന്നതാണ് ഫർത്താദെ കണ്ടെത്തിയത്. ഈ പ്രശ്നം ഫെയ്സ്ബുക് പരിഹരിച്ചുവെന്നാണ് അറിയുന്നത്.
സ്വകാര്യമായി സൂക്ഷിച്ചിരിക്കുന്ന ഉപയോക്താക്കളുടെ ഡേറ്റ ആർക്കും വായിക്കാൻ കഴിയുമായിരുന്നു. ആർക്കൈവുചെയ്‌ത സ്റ്റോറികളുടെയും പോസ്റ്റുകളുടെയും സാധുവായ സിഡിഎൻ യുആർഎൽ കണ്ടെത്താൻ സാങ്കേതിക വിവരമുള്ളവർക്ക് കഴിയുമായിരുന്നു എന്നും ഫർത്താദെ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അറ്റാച്ചുചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് പേജുകളിലേക്ക് പ്രവേശനം നേടാനും ഇതുവഴി സാധിക്കുമായിരുന്നു. ഏപ്രിൽ 16 നാണ് ഫെയ്സ്ബുക് ബഗ് ബൗണ്ടി പ്രോഗ്രാമിലൂടെ ഇൻസ്റ്റാഗ്രാം ബഗിനെക്കുറിച്ച് ഫർത്താദെ ആദ്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 19ന് അദ്ദേഹത്തിന് ഫെയ്സ്ബുക്കിൽ നിന്ന് പ്രതികരണം ലഭിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 29 നാണ് റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ പരിഹരിച്ചത്. ജൂൺ 15 ന് ബഗ് കണ്ടെത്തിയതിന് 22 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു.
English Summary: Indian hacker wins Rs 22 lakh from Facebook for highlighting Instagram bug