ADVERTISEMENT

കോവിഡ്–19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ മിക്ക യുവാക്കളും ജോലിക്ക് പോകാനാകാതെ പ്രതിസന്ധിയിലായി. എന്നാൽ, ചിലരെങ്കിലും ഈ സമയത്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാവുന്ന വഴികളും തേടി. യൂട്യൂബിലും ഫെയ്സ്ബുക്കിലും വിഡിയോ പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത്തരത്തിൽ വിജയിച്ച ഒരു യൂട്യൂബറെയാണ് ഞായറാഴ്ച നടന്ന 79-ാമത് 'മൻ കി ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന ഐസക് മുണ്ട എന്ന യുവാവാണ് കഴിഞ്ഞ ഒന്നര വർഷം കൊണ്ട് യൂട്യൂബിലൂടെ താരമായത്.

ഒഡീഷയിലെ സംബാൽപൂർ ജില്ലയിലെ ബാബുപാലി ഗ്രാമത്തിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയാണ് മുണ്ട (35). കേവലം മൂവായിരം രൂപ വായ്പയെടുത്ത് സ്മാർട് ഫോണ്‍ വാങ്ങി യൂട്യൂബ് ചാനൽ തുടങ്ങിയ മുണ്ട ഇന്ന് ഓൺലൈനിലെ താരമാണ്. ഓരോ മാസവും യൂട്യൂബിൽ നിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

ഐസക് മുണ്ടയെക്കുറിച്ചു മോദി പറഞ്ഞതിങ്ങനെ: ഐസക് ജി ഒരിക്കൽ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം ഇന്റർനെറ്റിലെ താരമായി മാറിയിരിക്കുന്നു. മുണ്ട തന്റെ യൂട്യൂബ് ചാനലിലൂടെ ധാരാളം സമ്പാദിക്കുന്നുണ്ട്. തന്റെ വിഡിയോകളിലൂടെ അദ്ദേഹം പ്രാദേശിക വിഭവങ്ങൾ, പരമ്പരാഗത പാചക രീതികൾ, ഗ്രാമം, ജീവിതശൈലി, കുടുംബം, ഭക്ഷണ ശീലങ്ങൾ എല്ലാം പചരിയപ്പെടുത്തുന്നു. 

2020 മാർച്ചിൽ ഒഡീഷയിലെ പ്രശസ്തമായ പ്രാദേശിക വിഭവമായ പഖാലുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ആദ്യമായി പോസ്റ്റ് ചെയ്തത്. അന്നാണ് യൂട്യൂബർ എന്ന നിലയിൽ മുണ്ടയുടെ യാത്ര ആരംഭിച്ചത്. അതിനുശേഷം അദ്ദേഹം നൂറുകണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്തുവെന്നും മോദി പറഞ്ഞു.

അദ്ദേഹത്തിന്റെ ഈ ശ്രമം പല കാരണങ്ങളാൽ വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഇതിലൂടെ നഗരങ്ങളിൽ താമസിക്കുന്നവർക്ക് കൂടുതൽ അറിയാത്ത ജീവിതശൈലി കാണാനുള്ള അവസരം ലഭിക്കുന്നു. സംസ്കാരവും പാചകരീതിയും തുല്യമായി സമന്വയിപ്പിച്ച് നമ്മെയും പ്രചോദിപ്പിച്ചുകൊണ്ട് ഐസക് മുണ്ട ജി ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

മുണ്ട തന്റെ ആദ്യത്തെ സ്മാർട് ഫോൺ വാങ്ങുന്നത് മൂവായിരം രൂപ കടം വാങ്ങിയാണ്. ഐസക്കിന്റെ യൂട്യൂബ് ചാനലായ 'ഐസക് മുണ്ട ഈറ്റിങ്' 7.77 ലക്ഷത്തിലധികം പേരാണ് സ്ബ്സക്രൈബ് ചെയ്തിരിക്കുന്നത്. ആവശ്യത്തിന് കറിയില്ലാതെ ഒരു പാത്രം നിറയെ ചോറ് എങ്ങനെ അതിവേഗം കഴിക്കാമെന്നത് കാണിച്ച് തരുന്ന വിഡിയോ ഹിറ്റായിരുന്നു. 2020 മാർച്ച് മുതൽ ഇതുവരെ മുണ്ട 257 വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

 

English Summary: PM praises Odia YouTuber Isaak Munda in his 'Mann Ki Baat'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com