ADVERTISEMENT

ജനപ്രിയ സമൂഹ മാധ്യമ ആപ്പായ ഇന്‍സ്റ്റഗ്രാമിന്റെ ഇരുണ്ട വശം തുറന്നുകാട്ടിയിരിക്കുകയാണ് ഒരു ടെക് വിദഗ്ധൻ. കമ്പനി മേധാവി ആഡം മൊസെറിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ താത്കാലികമായി ബ്ലോക്കു ചെയ്താണ് ഈ പ്രശ്‌നത്തിലേക്ക് അദ്ദേഹം കമ്പനിയുടെയും ടെക് ലോകത്തിന്റെയും ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത് എന്ന് മദര്‍ബോഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമിന്റെ മെമ്മോറിയലൈസേഷന്‍ ഫീച്ചര്‍ കാരണമാണ് മേധാവിയുടെ അക്കൗണ്ട് താത്കാലികമായി ബ്ലോക്കു ചെയ്യിപ്പിക്കാന്‍ സാധിച്ചതെന്ന് മദര്‍ബോഡ് പറയുന്നു.

 

മെമ്മോറിയലൈസേഷന്‍ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമ മരിച്ചുവെന്ന് കമ്പനിയിൽ റിപ്പോര്‍ട്ടു ചെയ്യാനാകും. അങ്ങനെ റിപ്പോര്‍ട്ടു ചെയ്തു കഴിയുമ്പോള്‍ പ്രസ്തുത അക്കൗണ്ടിലേക്ക് ആരെങ്കിലും ലോഗ്-ഇന്‍ ചെയ്യുന്നത് ഇന്‍സ്റ്റഗ്രാം തടയും. മരണത്തിനു മുൻപ് അപ്‌ലോഡ് ചെയ്തിരിക്കുന്ന കണ്ടെന്റില്‍ മാറ്റം വരുത്താതിരിക്കാനാണ് അക്കൗണ്ടിലേക്കു കടക്കുന്നത് ബ്ലോക്കു ചെയ്യുന്നത്. എത്ര പരിഹാസ്യമാണ് ഇൻസ്റ്റഗ്രാമിന്റെ മെമ്മോറിയലൈസേഷന്‍ എന്ന് കമ്പനിയെ ബോധ്യപ്പെടുത്താനാണ് താന്‍ മൊസെറിയുടെ അക്കൗണ്ട് തന്നെ ബ്ലോക്കു ചെയ്തതെന്ന് സിയന്റായ് എന്ന പേരിലുള്ള അക്കൗണ്ട് ഉടമ പറയുന്നു. 

 

മെമ്മോറിയലൈസേഷന്‍ ഫീച്ചര്‍ പ്രയോജനപ്പെടുത്തി അക്കൗണ്ട് പൂട്ടിക്കാന്‍, മൊസെറി മരിച്ചു എന്ന് അറിയിക്കാനായി താന്‍ അയച്ച ഇമെയിലുകളും സ്‌ക്രീന്‍ഷോട്ടുകളും സിയന്റായ് പുറത്തുവിടുകയും ചെയ്തു. അപേക്ഷ ലഭിച്ചപ്പോള്‍, മരിച്ച ആളുടെ മരണ സര്‍ട്ടിഫിക്കറ്റോ മുഴുവന്‍ പേര് അടങ്ങുന്ന ചരമക്കുറിപ്പോ വേണമെന്ന് ഇന്‍സ്റ്റഗ്രാം ആവശ്യപ്പെട്ടു. മൊസെറിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കാനായി താന്‍ ഒരു വ്യാജ ചരമക്കുറിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് സിയന്റായ് പറയുന്നു. 

 

Representative Image. Photo credit : Natee Meepian/ Shutterstock.com
Representative Image. Photo credit : Natee Meepian/ Shutterstock.com

ഇതെല്ലാം നടക്കുകയും ഇന്‍സ്റ്റഗ്രാം മേധാവി മൊസെറിയുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തുവെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് വൈസ്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവം നടന്നത് സെപ്റ്റംബറിലാണ്. എന്നാല്‍, ഈ പ്രശ്‌നം കമ്പനി വളരെ പെട്ടെന്നു തന്നെ കണ്ടെത്തി തിരുത്തി. എന്നാല്‍, മരിച്ചു എന്ന് തെറ്റിധരിപ്പിച്ചു പൂട്ടിച്ച മറ്റ് അക്കൗണ്ട് ഉടമകളില്‍ ആര്‍ക്കും ഇത്രയും വേഗം അക്കൗണ്ട് തിരിച്ചുലഭിച്ചിട്ടില്ലെന്നും സിയന്റായ് ചൂണ്ടിക്കാണിക്കുന്നു. ഈ വാര്‍ത്ത വിരല്‍ചൂണ്ടുന്നത് ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ചില അറിയപ്പെടാത്ത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് പല അക്കൗണ്ട് ഉടമകളെയും ഇരകളാക്കുന്ന രീതിയാണ്. ചില അക്കൗണ്ട് ഉടമകളെ മനപ്പൂര്‍വം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് പുറത്താക്കാന്‍ തത്പരകക്ഷികള്‍ക്ക് സാധിക്കുന്നു. ചില തട്ടിപ്പുകാര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കാനായി പണം വാങ്ങി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

അറിയപ്പെടാത്ത വ്യക്തികളുടെ, പ്രത്യേകിച്ചും 10 ലക്ഷം ഫോളോവര്‍മാരില്ലത്ത, വേരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ പൂട്ടിക്കല്‍ വളരെ എളുപ്പമാണെന്ന് സിയന്റായ് പറയുന്നു. അക്കൗണ്ട് ഉടമ മരിച്ചു എന്നതിനു തെളിവായി അടുത്തിടെ മരിച്ച ഏതെങ്കിലും വ്യക്തിയുടെ ചരമക്കുറിപ്പ് അയച്ചുകൊടുത്താല്‍ അക്കൗണ്ട് പൂട്ടിക്കാമെന്നാണ് സിയന്റായ് അവകാശപ്പെടുന്നത്. ഇതിനായി തനിക്കറിയാവുന്ന വളരെ ലളിതമായ നടപടി ക്രമങ്ങളും സിയന്റായ് വെളിപ്പെടുത്തി. ഓണ്‍ലൈനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഏതെങ്കിലും ഒരു ചരമക്കുറിപ്പ് കണ്ടെത്തുക എന്നതാണ് ആദ്യ പടി. തുടര്‍ന്ന് ഇരയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് അടക്കം ഒരു മെമ്മോറിയലൈസേഷന്‍ അപേക്ഷ ഇന്‍സ്റ്റഗ്രാമിന് സമര്‍പ്പിക്കുക. ഒന്നോ, രണ്ടോ ദിവസത്തിനുള്ളില്‍ അക്കൗണ്ട് പൂട്ടിക്കാം. അയയ്ക്കുന്ന ചരമക്കുറിപ്പിന് പഴക്കമില്ലെങ്കില്‍, ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിച്ച ചരമക്കുറിപ്പാണെങ്കില്‍ അക്കൗണ്ട് മെമ്മോറിയലൈസ് ചെയ്യപ്പെടും. ഇത് 98 ശതമാനവും വിജയിക്കുന്ന രീതിയാണ് എന്ന് സിയന്റായ് പറയുന്നു. 

 

ഇപ്രകാരം പലരും പണം വാങ്ങി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുകൊടുക്കുന്നുണ്ടാകാം– സിയന്റായ് പറയുന്നു. പലരും 60 ഡോളര്‍ നല്‍കിയാല്‍ പോലും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മദര്‍ബോഡ് പറയുന്നു. ഇപ്രകാരം മെമ്മോറിയലൈസ് ചെയ്യപ്പെട്ട സാധാരണക്കാരായ അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് തിരിച്ചു കിട്ടാന്‍ ദിവസങ്ങളോ ആഴ്ചകളോ പോലും എടുക്കുന്നുണ്ട്. 

 

∙ ഇന്‍സ്റ്റഗ്രാമിന് പറയാനുള്ളത്

 

അതേസമയം, മറ്റെല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളേയും പോലെ തങ്ങളും സംശായസ്പദമായ കാര്യങ്ങളെക്കുറിച്ച് അറിയിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പറയുന്നു. ഒരു ബന്ധുവോ കൂട്ടുകാരനോ മരിച്ചുപോയെങ്കില്‍ അറിയിക്കാനാണിത്. എന്നാല്‍, സദുദ്ദേശ്യത്തോടെയുള്ള ഈ ഫീച്ചര്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നമെന്ന് ഇന്‍സ്റ്റഗ്രാമിന്റെ വക്താവ് പ്രതികരിക്കുന്നു. ഇതിനെതിരെ തങ്ങളിപ്പോള്‍ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റും സേവനം സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മെമ്മോറിയലൈസേഷന്‍ അപേക്ഷ ലഭിച്ചാല്‍ തങ്ങള്‍ അക്കൗണ്ട് ഉടമയുടെയും ചരമക്കുറിപ്പിലുള്ള വ്യക്തിയുടെയും പേരും ജനനത്തീയതിയും മറ്റും പരിശോധിക്കാറുണ്ടെന്നും വക്താവ് പറയുന്നു. 

 

തട്ടിപ്പു വഴി മെമ്മോറിയലൈസ് ചെയ്യപ്പെട്ട അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചു ലഭിക്കാനായി ഒരു ഫോം ഇന്‍സ്റ്റഗ്രാം നല്‍കുന്നുണ്ട്. ആപ്പ് തുറക്കുമ്പോള്‍ തങ്ങളുടെ അക്കൗണ്ട് മെമ്മോറിയലൈസ് ചെയ്യപ്പെട്ടു എന്നു കണ്ടെത്തിയാല്‍ ഫോം ഉപയോഗിച്ച് പരാതി സമര്‍പ്പിക്കാം. എങ്കിലും അക്കൗണ്ട് ഉടമ തന്നെയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത് എന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൗണ്ട് തിരിച്ചു നല്‍കൂ എന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഇതിനാല്‍ തന്നെ യഥാർഥ ജനന തിയതിയും ഒരു ഫോട്ടോയും എങ്കിലും അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ ഇത്തരം അവസരങ്ങളില്‍ പ്രയോജനപ്പെടുമെന്നും കമ്പനി പറയുന്നു.

 

English Summary: Online Troll Convinced Instagram That Its Top Executive Was Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com