കൃഷിനിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം, പഴയ പോസ്റ്റുകൾ പൊക്കിയെടുത്ത് ട്രോളോട് ട്രോൾ
Mail This Article
വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമം കൊണ്ടുവന്ന് ഒരു വർഷമാകുന്നതിനു മുൻപാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. അതേസമയം, സമൂഹ മാധ്യമങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ വിഷയമായിരുന്നു കാർഷിക നിയമങ്ങൾ. സർക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളും പ്രചാരണങ്ങളും സമൂഹമാധ്യമ ‘യുദ്ധ’ങ്ങളും നടന്നു. രാജ്യത്തിനു പുറത്തുനിന്നുള്ളവർ വരെ സമൂഹ മാധ്യമങ്ങൾ വഴി കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി. കർഷകരുടെ സമര വിഷയത്തിൽ ട്വിറ്ററിന്റെ നീക്കങ്ങളും വലിയ വിവാദമായിരുന്നു.
ഇതിനിടെ കേരളവും പഞ്ചാബും കേന്ദ്രത്തിന്റെ കൃഷി നിയമങ്ങള്‍ക്കെതിരെ പ്രമേയവും പാസാക്കിയിരുന്നു. കേരളം പ്രമേയം പാസാക്കിയപ്പോൾ കർഷകനിയമ അനുകൂലികൾ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. അന്ന് പരിഹസിക്കാൻ ഉപയോഗിച്ച പോസ്റ്റുകളെല്ലാം ഇപ്പോൾ സമരാനുകൂലികളായ ട്രോളുകൾക്കായി ഉപയോഗിക്കുകയാണ്.
‘56 ഇഞ്ച് ഡാ, എന്ത് വന്നാലും മുന്നോട്ടുവച്ച കാൽ പിന്നോട്ട് വയ്ക്കുന്ന ശീലം ജീക്ക് ഇല്ല..’ കർഷക നിയമങ്ങളെ പിന്തുണച്ചും സമരം ചെയ്യുന്ന കർഷകരെ പരിഹസിച്ചും മുൻപ് പോസ്റ്റ് ചെയ്ത ട്രോളുകൾക്ക് അതേ നാണയത്തിൽ മറുപടി െകാടുക്കുകയാണ് സൈബർ ലോകം. പഴയ പ്രസ്ഥാവനകളും നിലപാടുകളും ചർച്ചയാക്കിയാണ് ഈ മറുപടി െകാടുക്കൽ. ഇപ്പോഴത്തെ യൂടേൺ കാര്യമാക്കണ്ട, ഇനി ഇതൊരു ശീലമായിക്കോളുമെന്ന് ഉപദേശിക്കുന്നവരെയും കാണാം.
∙ സമൂഹ മാധ്യമങ്ങൾക്കു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള പോസ്റ്റുകളും പ്രധാനമന്ത്രി മോദിക്കെതിരായ ഹാഷ്ടാഗുകളും നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ജീവനക്കാർ ജയിലിൽ കിടക്കേണ്ടിവരുമെന്നു വരെ മുന്നറിയിപ്പു നൽകിയിരുന്നു കേന്ദ്രസർക്കാർ. സമരമുഖത്തു നടന്നത് കർഷക വംശഹത്യയെന്ന് ആരോപിക്കുന്ന അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനുള്ള സർക്കാറിന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഏഴ് വർഷം തടവും പിഴയും ഉൾപ്പെടുന്ന ശിക്ഷാനടപടികളാണ് ട്വിറ്റർ മാനേജ്‌മെന്റിന് നേരിടേണ്ടി വരികയെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെ കർഷക പ്രക്ഷോഭം ആഗോള തലത്തിൽ വലിയ ചർച്ചയാകാൻ കാരണവും ട്വിറ്ററായിരുന്നു. കർഷക സമരത്തെ പിന്തുണച്ച് വിഖ്യാത പോപ്പ് ഗായിക റിഹാന വരെ ട്വീറ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ്, മിയ ഖലീഫ തുടങ്ങിയവരെല്ലാം പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
English Summary: PM Modi Announces Withdrawal of Farm Laws; Social media Reacts -Trolls