‘ഹായ്’ൽ തുടങ്ങി സെക്സ് ഗ്രൂപ്പുകളിലേക്കെത്തുന്ന ബന്ധങ്ങൾ... മുഖ്യപ്രതി സമൂഹ മാധ്യമങ്ങളോ?
Mail This Article
സാങ്കേതിക വിദ്യയും ആശയവിനിമയ സംവിധാനങ്ങളും വളർന്നതോടെ ഇതുവഴിയുള്ള കുറ്റകൃത്യങ്ങളും കുത്തനെ ഉയർന്നു. സമൂഹ മാധ്യമങ്ങളിലും ഇൻസ്റ്റന്റ് മെസഞ്ചറുകൾ വഴിയും പെൺവാണിഭം അടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു. ഫെയ്സ്ബുക്കും വാട്സാപ്പും ടെലഗ്രാമും ഓൺലൈൻ വഞ്ചനകളുടെയും പെൺവാണിഭ സംഘങ്ങളുടെയും കേന്ദ്രങ്ങളായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകളെല്ലാം സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തെ കുറിച്ചാണ് പറയുന്നത്. ഒരിക്കലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും സ്നേഹവും പരിഗണനയും ഓൺലൈൻ വഴി വാരിക്കോരി നൽകുമ്പോൾ മിക്കവരും വീട്ടിലുള്ളവരെ പോലും മറക്കുന്നു. കേവലം ഒരു ‘ഹായ്’ൽ തുടങ്ങിയ ബന്ധങ്ങൾ പിന്നീട് വൻ സെക്സ് ഗ്രൂപ്പുകളിലേക്കാണ് എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഓൺലൈൻ പെൺവാണിഭ, പങ്കാളിയെ കൈമാറൽ വാർത്തകളിലെല്ലാം വാട്സാപ്, ഫെയ്സ്ബുക്, ടെലഗ്രാം ഗ്രൂപ്പുകളും നിറഞ്ഞുനിൽക്കുന്നു. ഓൺലൈൻ പെൺവാണിഭത്തെ പ്രോത്സാഹിപ്പിക്കുന്ന രഹസ്യ വെബ്സൈറ്റുകളിൽ നിന്നാണ് ബന്ധങ്ങൾ വാട്സാപ്പിലേക്കും ടെലഗ്രാമിലേക്കും നീങ്ങുന്നത്. ഡേറ്റിങ് വെബ്സൈറ്റുകളെന്ന് പരിചയപ്പെടുത്തുന്ന മിക്ക വെബ്സൈറ്റുകളിലും മൊബൈൽ നമ്പർ, ഫോട്ടോ കൈമാറ്റങ്ങളിലൂടെ കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ചില വെബ്സൈറ്റുകളിൽ വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു.
ഡേറ്റിങ് വെബ്സൈറ്റുകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘം തന്നെ കേരളത്തിലുണ്ട്. ഇത്തരം വെബ്സൈറ്റുകളിലൂടെ രഹസ്യമായി മൊബൈൽ നമ്പറുകൾ കൈമാറാനാകും. കാൾഗേളുകൾ എന്ന് പറഞ്ഞ് തുടങ്ങുന്ന മിക്ക ഓൺലൈൻ സേവനങ്ങൾക്ക് പിന്നിലും ഇത്തരം പെൺവാണിഭ സംഘങ്ങളാണ്. നേരത്തെ ഇവരുടെ പ്രവർത്തനം വെബ്സൈറ്റ് വഴി മാത്രമായിരുന്നു എങ്കിൽ ഇന്ന് ടെലഗ്രാമും വാട്സാപ്പും വഴിയാണ്. സാങ്കേതിക ലോകത്തെ കുറിച്ച് അറിയാത്ത, വീടുകളിൽ ഒതുങ്ങികഴിയുന്ന സ്ത്രീകളെയും വിദ്യാർഥികളെയുമാണ് ഇത്തരം റാക്കറ്റുകൾ പണം നൽകി വശീകരിക്കുന്നത്.
മലയാളികൾക്കിടയിൽ തന്നെ ഇത്തരം പെൺവാണിഭത്തെ രഹസ്യമായി പ്രോൽസാഹിപ്പിക്കുന്ന നിരവധി ഫെയ്സ്ബുക്, ടെലഗ്രാം, വാട്സാപ് ഗ്രൂപ്പുകളുണ്ട്. മിക്ക ഗ്രൂപ്പുകളിലും നടക്കുന്നത് വൻ കുറ്റകൃത്യങ്ങളാണ്. ഗ്രൂപ്പുകളെല്ലാം നിയന്ത്രിക്കുന്നത് യുവാക്കളും വിദ്യാർഥികളുമാണ് എന്നത് മറ്റൊരു വസ്തുത. ഇവിടെ ഇടനിലക്കാരെയും കാണാം. വാട്സാപ്, ടെലഗ്രാം ഉപയോഗിക്കുന്ന വിദ്യാർഥികളെയും വീട്ടമ്മമാരെയും കണ്ടെത്തി ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയാണ്. എന്നാൽ, ഈ ഗ്രൂപ്പുകള്‍ സന്ദർശിക്കുന്നവർക്ക് ആര്‍ക്കും ഒറ്റനോട്ടത്തിൽ സംശയം തോന്നുകയില്ല. എന്നാൽ ഈ ഗ്രൂപ്പിലുള്ളവരിൽ മിക്കവരും സ്വകാര്യമായി ഗ്രൂപ്പ് അംഗങ്ങളുമായി ചാറ്റ് ചെയ്യുന്നവരായിരിക്കും.
∙ പെൺവാണിഭവും ലൈംഗിക ചൂഷണവും: ഗൂഗിളും ഫെയ്സ്ബുക്കും ലാഭമുണ്ടാക്കുന്നു?
വിവിധ രാജ്യങ്ങളിൽ സ്ത്രീകൾ വിൽക്കപ്പെടുന്നതും മറ്റുള്ളവർക്ക് അവരെ കണ്ടെത്താനും ബിസിനസ് വ്യാപിപ്പിക്കാനും ഗൂഗിളും ഫെയ്സ്ബുക്കും വലിയ സഹായമാണ് നല്‍കുന്നത്. ഇതിലൂടെ കിട്ടുന്ന ലാഭത്തിന്റെ ഒരുവിഹിതം ഇരു കമ്പനികളും പങ്കിടുന്നുണ്ടെന്ന ആരോപണം നേരത്തേയുണ്ട്.
പെൺകുട്ടികളെ വില്‍ക്കപ്പെടുന്നത് സോഷ്യൽമീഡിയ വഴിയും സെർച്ച് എൻജിൻ പരസ്യങ്ങളിലൂടെയുമാണ്. പോപ് അപ്പ് ബ്രോത്തല്‍സ് എന്ന താല്‍കാലിക പെൺവാണിഭ കേന്ദ്രങ്ങൾ പരസ്യം നല്‍കുന്നത് ഓൺലൈൻ വഴിയാണെന്നും നാഷണൽ ക്രൈം ഏജൻസി കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള സെക്സ് ക്ലബുകൾ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നീക്കങ്ങളും പരസ്യങ്ങളും എല്ലാം മുൻനിര ഓൺലൈൻ സർവീസുകളുടെ സഹായത്തോടെയാണ്.
പെൺവാണിഭത്തിനും മനുഷ്യക്കടത്തിനും പ്രോൽസാഹനം നല്‍കുന്ന ഗൂഗിൾ, ഫെയ്സ്ബുക് പോലുളള കമ്പനികൾ പെൺകുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കണമെന്നാണ് വിവിധ സന്നദ്ധ സംഘടനകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഓണ്‍ലൈനിൽ നിന്ന് മാറ്റാൻ ഫെയ്സ്ബുക്കും ഗൂഗിളും തീരുമാനിച്ചാൽ നടക്കുമെന്നാണ് മിക്കവരും വാദിക്കുന്നത്. ഇത്തരം പരസ്യങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്ന തടയാൻ മുൻനിര ടെക് കമ്പനികൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതേസമയം, മനുഷ്യക്കടത്തിന് അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കുന്ന ഇന്റര്‍നെറ്റ് കമ്പനികളെ ലക്ഷ്യമിട്ട് നിയമ നിര്‍മാണവുമായി വിവിധ രാജ്യങ്ങളും ഇപ്പോൾ രംഗത്തുണ്ട്.
English Summary: Sexual Harassment in the Era of Social Media