ADVERTISEMENT

അമേരിക്കയിലെ ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ടിക്ടോക് ജീവനക്കാരുടെ 80ലേറെ മീറ്റിങ്ങുകളുടെ ശബ്ദസന്ദേശം ചോര്‍ത്തിയാണ് ബസ്ഫീഡ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി അമേരിക്കന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് എത്തുന്നതിലുള്ള ആശങ്ക ഈ മീറ്റിങ്ങിൽ ആവര്‍ത്തിച്ച് ചർച്ച ചെയ്യുന്നുമുണ്ട്.

 

2021 സെപ്റ്റംബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലത്തെ ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നരിക്കുന്നത്. അമേരിക്കന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലെ ടിക്ടോക് എൻജിനീയര്‍മാര്‍ക്ക് ലഭ്യമാവുന്നതിനെക്കുറിച്ച് കമ്പനിയിലെ തന്നെ മറ്റു ജീവനക്കാർക്കിടയിൽ നടന്ന രഹസ്യ ചര്‍ച്ചകളാണിത്. ഒൻപത് ടിക്ടോക് ജീവനക്കാരാണ് പ്രോജക്ട് ടെക്‌സസ് എന്ന പേരില്‍ അറിയപ്പെടുന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. 

 

അമേരിക്കയിലെ ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഒറാക്കിള്‍ ക്ലൗഡ് സംവിധാനത്തിലാണ് സൂക്ഷിക്കുന്നതെന്ന് ടിക്ടോക് അധികൃതർ വാദിക്കുന്നുണ്ടെങ്കിലും ഡേറ്റാ സുരക്ഷയെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ട്. രാജ്യാന്തര നിലവാരത്തിലാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് ടിക്ടോക് വക്താവ് പ്രതികരിച്ചത്. അമേരിക്കന്‍ ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മാത്രം യുഎസ് ഡേറ്റ സെക്യൂരിറ്റി(USDS) എന്ന പേരില്‍ ആഭ്യന്തര സംവിധാനം നിര്‍മിച്ചിട്ടുണ്ടെന്നും ടിക്ടോക് അറിയിച്ചിരുന്നു.

 

2020 ഓഗസ്റ്റില്‍ ടിക്ടോകും വി ചാറ്റും നിരോധിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും പരിശോധിക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാഹചര്യം ഒരുക്കുന്നു എന്നായിരുന്നു ഈ നിരോധന ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷത്തില്‍ ടിക് ടോകിനെതിരായ നിരോധനം പിന്‍വലിച്ചിരുന്നു.

 

തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം കൈകാര്യം ചെയ്യുന്നതിലെ അപാകത ടിക്ടോക് തന്നെ തുറന്നു സമ്മതിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ എത്തുന്നത് തടയുക എന്നതായിരുന്നു പ്രോജക്ട് ടെക്‌സസ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ അത് എളുപ്പമല്ലെന്ന് തെളിഞ്ഞെന്നാണ് ബസ്ഫീഡ് റിപ്പോര്‍ട്ട് പറയുന്നത്. ഏതുവഴിയാണ് വിവരങ്ങള്‍ ചൈനയിലേക്ക് എത്തുന്നതെന്ന് കണ്ടെത്തുന്നതില്‍ ടിക് ടോക് അധികൃതര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

∙ അമേരിക്കയില്‍ ടിക്‌ടോക്കിനെതിരെ അന്വേഷണം?

 

ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള വെബ് സേവനമായി മാറിയ ടിക്‌ടോക്കിന് പണി കിട്ടുമോ? ആറു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണ് ദേശീയ സുരക്ഷയുമായി ബന്ധിപ്പിച്ച് ടിക്‌ടോക്കിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് ട്രെഷറി സെക്രട്ടറി ജാനറ്റ് യെലനെ സമീപിച്ചത്.

 

English Summary: Leaked audio of more than 80 TikTok meetings reveal China-based employees are accessing US user data, new report claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com