ADVERTISEMENT

സമകാലിക ചർച്ചകളിൽ സർക്കാരിന് നേട്ടമുണ്ടാക്കാൻ ഇന്ത്യയിലെ ബിജെപി സർക്കാർ ട്വിറ്ററിൽ ഏജന്റിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിസിൽബ്ലോവർ. ട്വിറ്ററിന്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയാണ് വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ ബോധപൂർവം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർക്കാരുകളെ കമ്പനിക്കുള്ളിൽ ‘ഏജന്റുമാരെ’ നിയമിക്കാൻ അനുവദിച്ചുവെന്ന് ആരോപിച്ചു. ഈ ഏജന്റുമാരെ ചൈനീസ്, ഇന്ത്യൻ സർക്കാരുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്, അവർ ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യ ഡേറ്റ ആക്‌സസ് ചെയ്തിരിക്കാമെന്നും ചൊവ്വാഴ്ച യുഎസ് സെനറ്റിന് നൽകിയ റിപ്പോർട്ടിൽ സാറ്റ്‌കോ അവകാശപ്പെട്ടു.

 

നിലവിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കുമായി നിയമപോരാട്ടത്തിലിരിക്കുന്ന ട്വിറ്റർ സ്‌പാം അക്കൗണ്ടുകൾക്ക് ഏറെ മുൻഗണന നൽകുന്നുണ്ടെന്ന് സാറ്റ്‌കോ ആരോപിച്ചു. എന്നാൽ, ഈ അവകാശവാദങ്ങൾ കമ്പനി നിഷേധിച്ചിരുന്നു. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതുപോലെ, പുതിയ സോഷ്യൽ മീഡിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ മനസ്സിലാക്കാൻ ട്വിറ്ററിനകത്തെ സർക്കാർ വക്താവിനെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സറ്റ്കോ പറഞ്ഞു.

 

ട്വിറ്ററിലെ സുരക്ഷാ നടപടികളെക്കുറിച്ച് വെളിപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് സാറ്റ്കോ യുഎസ് സെനറ്റിന് മുന്നിൽ ഹാജരായത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, ഫെഡറൽ ട്രേഡ് കമ്മീഷൻ എന്നിവർക്ക് കഴിഞ്ഞ മാസം നൽകിയ പരാതിയിൽ കമ്പനി കാലഹരണപ്പെട്ട സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുകയാണെന്നും ഇത് ഉപയോക്താക്കളുടെ ഡേറ്റയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

 

പ്രതിദിന ഉപയോക്തൃ വളർച്ച കാണിക്കുന്നതിന് കമ്പനി എക്സിക്യൂട്ടീവുകൾക്ക് വ്യക്തിഗത ബോണസായി 1 കോടി ഡോളർ നൽകുന്നുണ്ട്. ഇതിനാൽ സ്പാം പ്രൊഫൈലുകൾ കുറയ്ക്കുന്നതിന് പകരം ഉപയോക്തൃ വളർച്ചയ്ക്ക് ട്വിറ്റർ മുൻഗണന നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററുമായുള്ള 4400 കോടി ഡോളറിന്റെ ഇടപാട് ഒഴിവാക്കാൻ ശ്രമിക്കുന്ന മസ്കിനെ ഈ അവകാശവാദങ്ങൾ സഹായിച്ചേക്കാം. മുൻ ട്വിറ്റർ സുരക്ഷാ മേധാവി ഹാജരാകുമെന്ന് പറയപ്പെടുന്ന ഒരു വിചാരണ ഒക്ടോബർ 17 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

 

English Summary: Whistleblower says Indian govt agent was placed inside Twitter to give govt advantage in negotiations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com