ADVERTISEMENT

ഇലോൺ മസ്ക് ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളില്‍ തന്നെ ട്വിറ്റർ പണിമുടക്കി. ഇതിനിടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ട്വിറ്ററിലെ മൊത്തം ജീവനക്കാരിൽ പകുതി പേരേയും പിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്. കൂട്ട പിരിച്ചുവിടലിന് തയാറാകാൻ മസ്‌ക് ജീവനക്കാർക്ക് നിർദേശവും നൽകി.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്റർ ആസ്ഥാനത്ത് പലതും നടക്കുന്നുണ്ട്. ഇലോൺ മസ്‌ക് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ട്വിറ്റർ പണിമുടക്കിയത്. ട്വിറ്ററിന്റെ മൊബൈൽ ആപ് പ്രവർത്തിക്കുന്നുണ്ട്, എന്നാൽ വെബ്സൈറ്റ് പലർക്കും കിട്ടുന്നില്ലെന്നാണ് റിപ്പോർട്ട്. ചിലർക്ക് വെബ്സൈറ്റ് കാണിക്കുന്നുണ്ടെങ്കിലും ട്വീറ്റുകൾ ലഭിക്കുന്നില്ല.

 

ഡൗൺഡിറ്റക്ടർ ഡേറ്റ അനുസരിച്ച് 94 ശതമാനം ഉപയോക്താക്കൾക്കും ട്വിറ്റർ വെബിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. 6 ശതമാനം പേർക്ക് മൊബൈൽ ആപ്പിലും ചില പ്രശ്‌നങ്ങൾ നേരിടുന്നു. ട്വിറ്റർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ കാര്യമായ പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

 

അതേസമയം, വെള്ളിയാഴ്ച (നവംബർ 4ന്) കൂട്ട പിരിച്ചുവിടൽ നടത്തുമെന്ന് കാണിച്ച് ഇലോൺ മസ്‌ക് ട്വിറ്റർ ജീവനക്കാർക്ക് ഇമെയിൽ അയച്ചു. പിരിച്ചുവിടൽ ബാധിക്കുന്നവരെയും അല്ലാത്തവരെയും ഇമെയിൽ വഴി അറിയിക്കുമെന്ന് മെമ്മോയിൽ പറയുന്നുണ്ട്. ട്വിറ്ററിന്റെ ആഗോള ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന, പ്രയാസകരമായ പ്രക്രിയ വെള്ളിയാഴ്ച നടക്കും. ട്വിറ്ററിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിച്ചേക്കുമെന്ന് തിരിച്ചറിയുന്നു, പക്ഷേ ഈ നടപടി നിർഭാഗ്യവശാൽ നടപ്പിലാക്കേണ്ടി വരികയാണ്. കമ്പനിയുടെ ഭാവി വിജയത്തിനായി ഇത് ആവശ്യമാണെന്നും ഇമെയിലിൽ പറയുന്നുണ്ട്.

 

നവംബർ 4 വെള്ളിയാഴ്ച രാവിലെ 9 (പസിഫിക് സമയം) ഓടെ, എല്ലാവർക്കും സബ്‌ജക്‌റ്റ് ലൈനോടുകൂടിയ വ്യക്തിഗത ഇമെയിൽ ലഭിക്കും. നിങ്ങളുടെ സ്‌പാം ഫോൾഡർ ഉൾപ്പെടെയുള്ള ഇമെയിൽ പരിശോധിക്കണമെന്നും ഇമെയിലിൽ പറയുന്നുണ്ട്. ഓരോ ജീവനക്കാരന്റെയും ട്വിറ്റർ സംവിധാനങ്ങളുടെയും ഉപഭോക്തൃ ഡേറ്റയുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഓഫീസുകൾ താൽക്കാലികമായി അടച്ചിടുകയും എല്ലാ ബാഡ്ജ് ആക്‌സസ്സ് താൽക്കാലികമായി റദ്ദാക്കുമെന്നും പറയുന്നുണ്ട്.

 

English Summary: Twitter down for some users as Elon Musk asks employees to be ready for mass layoffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com