ടെക് ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ നടന്നത്. പുതിയ മേധാവി ഇലോൺ മസ്‌ക് ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടുമുള്ള ഏകദേശം 3500 ട്വിറ്റർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ്. നിരവധി ഓഫീസുകൾ പൂട്ടുകയും ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പറഞ്ഞുവിടുകയും ചെയ്തു. പിരിച്ചുവിട്ടവരിൽ ഒരാൾ എട്ട് മാസം ഗർഭിണിയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്വിറ്ററിൽ കണ്ടെന്റ് മാർക്കറ്റിങ് മാനേജരായി ജോലി ചെയ്തിരുന്ന റേച്ചൽ ബോൺ തന്റെ ലാപ്‌ടോപ് ആക്‌സസ്സ് വ്യാഴാഴ്ച വൈകുന്നേരം വിച്ഛേദിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തന്റെ ലാപ്ടോപ്പിന് സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോഴാണ് പിരിച്ചുവിടപ്പെട്ടത് റേച്ചൽ അറിയുത്. ഇതേ ദിവസം വൈകുന്നേരം പിരിച്ചുവിടലിനെക്കുറിച്ച് എല്ലാ ജീവനക്കാർക്കും മേധാവി ഒപ്പിടാത്ത ഇമെയിലും അയച്ചിരുന്നു. ‘കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലെ അവസാന ദിവസമായിരുന്നു. എട്ട് മാസം ഗര്‍ഭിണിയാണ്, ഒപ്പം ഒന്‍പത് മാസം പ്രായമായ കുഞ്ഞുമുണ്ട്. ലാപ്ടോപ്പിന് ആക്സസ് നഷ്ടമായി. ജോലി ചെയ്യുന്ന ഇടത്തെ സ്നേഹിക്കൂ' എന്നാണ് റേച്ചല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിനെ ആരോഗ്യകരമായ പാതയിൽ എത്തിക്കാനാണ് ആഗോള തലത്തിൽ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഇമെയിലിൽ പറയുന്നത്. ട്വിറ്ററിന് വിലപ്പെട്ട സംഭാവനകൾ നൽകിയ നിരവധി വ്യക്തികളെ ഇത് ബാധിക്കുമെന്ന് തിരിച്ചറിയുന്നു, എന്നാൽ കമ്പനിയെ മുന്നോട്ട് നയിക്കുന്നതിന് പിരിച്ചുവിടൽ ആവശ്യമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഇമെയിൽ അയച്ചതിന് തൊട്ടുപിന്നാലെ, ലോകമെമ്പാടുമുള്ള ഓഫീസുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ജീവനക്കാരുടെ ബാഡ്ജ് ആക്‌സസ്സ് റദ്ദാക്കുകയും ചെയ്തു. ഓഫീസിലേക്കുള്ള യാത്രയിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുമെന്നും മസ്ക് പറഞ്ഞു.
English Summary: A Twitter employee, who is 8 months pregnant, was also laid off