ADVERTISEMENT

മുന്‍നിര സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. യൂറോപ്പിലും അമേരിക്കയിലും മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുള്ള സ്നാപ് ചാറ്റിന് ഇന്ത്യയിൽ കാര്യമായി ഉപയോക്താക്കളില്ല. പുതിയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വളർന്നുവരുന്ന, സ്വതന്ത്ര കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനായി സ്‌നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് തുടങ്ങി.

 

സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി സഹകരിച്ചാണ് സ്നാപ്ചാറ്റിന്റെ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി കാലാകാരൻമാർക്ക് 50,000 ഡോളർ (ഏകദേശം 40 ലക്ഷം രൂപ) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌നാപ്ചാറ്റിന്റെ തന്നെ സൗണ്ട്‌സ്‌നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്‌ലോഡ് ചെയ്യുന്ന 20 കലാകാരന്മാർക്ക് 2,500 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) വീതം ഈ മാസം മുതൽ ലഭിക്കും. ഇതിലൂടെ രാജ്യത്തെ പ്രാദേശിക കണ്ടെന്റ് സൃഷ്ടാക്കളെ ആകർഷിക്കാനാണ് സ്നാപ്ചാറ്റിന്റെ നീക്കം.

 

ഉപയോക്താക്കൾക്ക് അവരുടെ സ്നാപ്പുകളിലും സ്വന്തം സൃഷ്ടികളിലും ലൈസൻസുള്ള മ്യൂസിക് ഉൾപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറാണ് സൗണ്ട്സ്. സൗണ്ട്സ് ഫീച്ചർ തുടങ്ങിയതിനു ശേഷം സ്‌നാപ്‌ചാറ്റിൽ 270 കോടിയിലധികം വിഡിയോകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ വിഡിയോകൾക്ക് കമ്പനിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 18,300 കോടി വ്യൂസ് നേട്ടവും കൈവരിക്കാനായി‌.

 

ഈ വർഷമാദ്യമാണ് സ്‌നാപ്ചാറ്റിന്റെ പെയ്‌ഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌നാപ്ചാറ്റ്+ ഇന്ത്യയിൽ പ്രതിമാസം 49 രൂപയ്ക്ക് അവതരിപ്പിച്ചത്. ഇതിനിടെ മുൻ മെറ്റാ ഇന്ത്യ തലവൻ അജിത് മോഹനെ എപിഎസി ബിസിനസിന്റെ പ്രസിഡന്റായി സ്നാപ്പ് നിയമിക്കുകയും ചെയ്തു. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യതയും സ്‌മാർട് ഫോൺ ഉപയോക്താക്കളുടെ എണ്ണവും കൂടിയതിനാൽ എല്ലാ മുൻനിര സോഷ്യൽ മീഡിയകൾക്കും നെറ്റ്‌വർക്കിങ് കമ്പനികൾക്കും ഇന്ത്യ ഒരു പ്രധാന വിപണിയാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്‌സ്, ഇതോടൊപ്പം ഷെയർചാറ്റ്, ചിങ്കാരി, മോജ് തുടങ്ങിയ തദ്ദേശീയ സ്റ്റാർട്ടപ്പുകളുമായും സ്‌നാപ്ചാറ്റ് മത്സരിക്കുന്നുണ്ട്.

 

English Summary: Snapchat Parent Launches New Creator Fund To Support Independent Indian Artists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com