ADVERTISEMENT

ടെക് ലോകത്തെ മുൻനിര കമ്പനികളെല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്. എന്നാൽ, ഇന്ത്യയുടെ സ്വന്തം മൈക്രോബ്ലോഗിങ് കമ്പനിയായ കൂ മറ്റു കമ്പനികൾ പിരിച്ചുവിട്ടവർക്ക് ജോലി നൽകുമെന്ന് അറിയിച്ചു. ഇലോൺ മസ്ക് പിരിച്ചുവിട്ട ട്വിറ്റർ ജീവനക്കാർക്ക് അവസരം നൽകുമെന്നാണ് കൂ മേധാവി മായങ്ക് ബിദാവത്ക പറഞ്ഞത്.

 

ഇത് സംബന്ധിച്ച് കൂ സഹസ്ഥാപകൻ മായങ്ക് ബിദാവത്ക വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിലെ പകുതി ജീവനക്കാരെയാണ് മസ്ക് പിരിച്ചുവിട്ടത്. ഇതിനു പിന്നാലെ ചില ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് 1500 പേർ കൂടി ട്വിറ്ററിൽ നിന്ന് രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്.

 

അതേസമയം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗായി മാറിയെന്ന് കൂ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2020 മാർച്ചിൽ തുടങ്ങിയ കൂ ആപ് ഇതിനകം തന്നെ അഞ്ച് കോടി പേർ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വളർച്ചയുടെ കാര്യത്തിൽ കൂ ഏറെ മുന്നിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ അമേരിക്കയിലും യൂറോപ്പിലും സജീവമാകാനും കൂ നീക്കം നടത്തുന്നുണ്ട്. കുറഞ്ഞ സമയം ഹിറ്റായ കൂ ഇപ്പോൾ ഹിന്ദി, കന്നഡ, തമിഴ് തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ട്വിറ്ററിന് ബദലായി തുടങ്ങിയ കൂ ഏഷ്യൻ രാജ്യങ്ങളിലെല്ലാം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

 

2020ൽ സർക്കാരിന്റെ ആത്മനിർഭർ ആപ് ഇന്നവേഷൻ ചാലഞ്ചിൽ ജേതാക്കളായിട്ടാണ് ‘കൂ’ ടീമിന്റെ തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം. 2021ലെ കണക്കനുസരിച്ച് 10 കോടി ഡോളറാണ് മൂല്യം. കന്നഡയിലായിരുന്നു തുടക്കമെങ്കിലും നിലവിൽ ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഉൾപ്പെടെയുള്ള പത്തോളം ഭാഷകൾ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറമേ നൈജീരിയയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചുകഴിഞ്ഞു. നൈജീരിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ട്വിറ്ററിന് നൈജീരിയയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു ബദലായിട്ടാണ് നൈജീരിയൻ സർക്കാർ‘കൂ’വിലേക്ക് 2021 ജൂണിൽ വരുന്നത്.

 

2021 തുടക്കത്തിൽ 15 ലക്ഷം പേരായിരുന്നു ‘കൂ’വിന്റെ ഉപയോക്താക്കൾ. ഇപ്പോഴത് 5 കോടി ഡൗൺലോഡ് ആയി. വെറും രണ്ട് വർഷം കൊണ്ടായിരുന്നു ഈ മാറ്റം. ട്വിറ്ററിലെ നിലവിലെ പ്രതിസന്ധി കൂ വിന് നേട്ടമാകുമെന്നാണ് കരുതുന്നത്.

 

English Summary: Koo offers to hire affected Twitter employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com