ADVERTISEMENT

ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് ഇന്ന് (നവംബർ 21) കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് സെയിൽസ് വിഭാഗത്തിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടാൻ പോകുന്നത്. ട്വിറ്റർ ഏറ്റെടുത്തതിന്റെ ആദ്യ ആഴ്ചയിൽ തന്നെ കമ്പനിയിലെ 8,500 ജീവനക്കാരിൽ പകുതിയോളം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ കൂടുതൽ കരാർ തൊഴിലാളികളെയും പിരിച്ചുവിട്ടു.

 

ഇതോടൊപ്പം തന്നെ കമ്പനിയിൽ കർശനമായ തൊഴിൽ നിയമങ്ങൾ പാലിക്കാൻ മറ്റു ജീവനക്കാരെ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു. എന്നാൽ, അത് മസ്കിന് വൻ തിരിച്ചടിയാണ് നല്‍കിയത്. നിരവധി എൻജിനീയർമാർ കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ചു. ട്വിറ്ററിൽ ഇപ്പോൾ എത്ര പേര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമല്ല. ഏകദേശം 2,000 മുതൽ 3,000 വരെ ജീവനക്കാര്‍ ഉണ്ടാകാമെന്നാണ് നിഗമനം.

 

സെയിൽസ് മേഖലയിലുള്ള ജീവനക്കാർക്ക് ഇന്ന് ഉച്ചയോടെയോ വൈകുന്നേരത്തോടെയോ ഇമെയിലുകൾ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതോടെ കോർപ്പറേറ്റ് ഇമെയിലിലേക്കും മെസഞ്ചറിലേക്കുമുള്ള ആക്‌സസ് നഷ്‌ടമാകും. സെയിൽസ് വിഭാഗത്തിന്റെ മേധാവികളായിരുന്ന മാഗി സുനിവിക്കും റോബിൻ വീലറും ഉൾപ്പെടുന്ന ചില മാനേജർമാർ തങ്ങളുടെ ടീമുകളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ, സുനിവിക്കിന്റെയും വീലറിന്റെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽ ഇപ്പോഴും ട്വിറ്ററിൽ ജോലി ചെയ്യുന്നവരായാണ് കാണിക്കുന്നത്.

 

അതേസമയം, ജീവനക്കാരെ കുറയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല, ഉപയോക്താക്കൾക്കുള്ള ഫീച്ചറുകളിലും ട്വിറ്റർ കർശനമായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ട്വിറ്റർ ബ്ലൂ ചെക്ക്മാർക്കിനായി പരിശോധിച്ച അംഗങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാനുള്ള പദ്ധതി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ ബ്ലൂ പ്ലാൻ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലിൽ സ്വയമേവ ഒരു നീല ബാഡ്ജ് ലഭിക്കും. നിലവിൽ, ഇന്ത്യയിലെ ബ്ലൂ ടിക്കിന്റെ നിർദിഷ്ട നിരക്ക് വ്യക്തമല്ല. എന്നാൽ ഇത് ഏകദേശം 800 രൂപയായിരിക്കും. ആഗോളതലത്തിൽ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ നിരക്ക് 8 ഡോളറാണ്.

 

ആര്‍ഐപിട്വിറ്റര്‍! (RIPTwitter) ആരാണോ അവസാനം ട്വീറ്റു ചെയ്യുന്നത് അയാള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറക്കരുതെന്നും കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റു ചെയ്തത്. ഇന്നോ നാളെയോ ട്വിറ്റര്‍ അടച്ചു പൂട്ടുമെ‌ന്നതിന്റെ സൂചനയായാണ് ഇതെന്നും പലരും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത് ട്വിറ്റര്‍ ഇന്നോ നാളെയോ മരിച്ചേക്കില്ല, മറിച്ച് അടുത്ത ദിവസങ്ങളില്‍ കുറച്ചു സമയത്തേക്ക് പ്രവര്‍ത്തനം തടസപ്പെട്ടേക്കുമെന്നാണ്. ലോകകപ്പ് ട്വീറ്റുകളുടെ കുത്തൊഴുക്കു തുടങ്ങുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ട്വിറ്റര്‍ നടത്തിക്കൊണ്ടു പോകാന്‍ കുറച്ച് ജോലിക്കാരെ ഉള്ളു. ഇപ്പോള്‍ എത്ര പേര്‍ ട്വിറ്ററിലുണ്ടെന്നു പോലും വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതേസമയം, ഇനി ട്വിറ്ററിലുള്ളത് 1,000 മുതല്‍ 2,000 വരെ ജോലിക്കാരാണെങ്കില്‍ പോലും അതുവച്ച് കമ്പനി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമെന്ന് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് 2014ല്‍ ഫെയ്‌സ്ബുക് ഏറ്റെടുക്കുമ്പോള്‍ വാട്‌സാപ്പില്‍ കേവലം 55 എൻജിനീയര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് വാട്‌സാപ്പിന് ഏകദേശം 45 കോടി ഉപയോക്താക്കളും ഉണ്ടായിരുന്നു. ട്വിറ്ററിനിപ്പോള്‍ ഉള്ളത് ഏകദേശം 30 കോടി ഉപയോക്താക്കള്‍ മാത്രമാണെന്നും പോസ്റ്റ് പറയുന്നു. പക്ഷേ, വാട്‌സാപ്പിന് അക്കാലത്ത് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മസ്‌ക്കിന്റെ ചില ട്വീറ്റുകള്‍ ട്വിറ്ററിനു ഇപ്പോള്‍ ലഭിക്കുന്ന വരുമാനം പോലും ഇല്ലാതാക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്നും പറയുന്നു. കാരണം, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ആരാണ് പൈസ നല്‍കി പരസ്യമിടാന്‍ പോകുന്നത്? നേരത്തെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ കരാറിലെത്തിയ ശേഷം പിന്‍വലിഞ്ഞ മസ്‌ക് പറഞ്ഞത് ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകളുടെ പ്രളയമാണെന്നാണ്. എന്തായാലും ട്വിറ്റര്‍ പൂട്ടാന്‍ സാധിച്ചാല്‍ മസ്‌കിന് ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചതായി ആശ്വസിക്കാമെന്നാണ് മറ്റൊരു കമന്റ്.

 

അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഒരു പറ്റം എൻജിനീയര്‍മാരെ മസ്‌ക് കമ്പനിയിലെത്തിച്ചിരുന്നു. ഇവര്‍ നടത്തിയ ശുദ്ധികലദൗത്യം ഏകദേശം അവസാനിച്ചെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ശ്രീറാം കൃഷ്ണന്‍ അടക്കമുള്ളവരുടെ സാന്നിധ്യമാണ് ഇപ്പോള്‍ കുറഞ്ഞുവന്നിരിക്കുന്നത്.

 

English Summary: Elon Musk may fire more Twitter employees today, this time likely from the sales team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com