പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ നിരോധിക്കപ്പെട്ടാൽ എന്തു സംഭവിക്കും. ഇതാ ഇവിടെ ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കെതിരെയുള്ള പോരാട്ടത്തിൽ 41 ലക്ഷംരൂപ( 50000 ഡോളർ) നഷ്ടപരിഹാരം നേടി യുഎസ് സ്വദേശി. വ്യക്തിഗത ചിത്രങ്ങളുൾപ്പെടെ സൂക്ഷിച്ചിരുന്ന പ്രൊഫൈൽ പൂട്ടിയതിനാണ് മെറ്റയ്ക്കെതിരെ നിയമയുദ്ധം നടത്തി യുഎസ് സ്വദേശി 41 ലക്ഷം രൂപ നഷ്ടപരിഹാരം നേടിയത്..
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയലെന്ന കാരണമാണ് അക്കൗണ്ട് പൂട്ടുന്നതിനുള്ള കാരണമായി ഫെയ്സ്ബുക് പറഞ്ഞിരുന്നത്. പക്ഷേ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളോ പോസ്റ്റുകളോ വ്യക്തമാക്കുന്നതിൽ ഫെയ്സ്ബുക് പരാജയപ്പെട്ടതായി കൊളംബസ് പൗരനും വക്കീലുമായ ക്രോഫോർഡ് പ്രതികരിച്ചു .
അക്കൗണ്ട് വീണ്ടെടുക്കാൻ ഫെയ്സ്ബുക്കിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ പ്രൊഫൈൽ ലോക്കായതിനാൽ സാധിച്ചുമില്ല, തുടർന്നാണ് സഹായത്തിനായി കോടതിയെ സമീപിച്ചതെന്നു ഫോക്സ് 5 അറ്റ്ലാന്റ റിപ്പോർട്ടു ചെയ്തു. വലിയ ടെക് കമ്പനിക്കെതിരെ കോടതിയിൽ പോകാനുള്ള പ്രേരണ നഷ്ടപരിഹാരത്തിലൂടെ ലഭിക്കുന്ന പണമല്ലെന്നും സുതാര്യതയില്ലായ്മയും ഉപയോക്താക്കൾക്ക് മറുപടി നൽകാത്ത നടപടികളിലെ പ്രതിഷേധമാണെന്നും ക്രോഫോർഡ് മാധ്യമങ്ങളോടു പറഞ്ഞു.
English Summary: Man sues Facebook, gets Rs 41 lakh compensation for locking him out of his account