കഴിഞ്ഞ ദിവസം ഉത്തര കൊറിയ നടത്തിയ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പരാജയപ്പെട്ടത് സംബന്ധിച്ച് വൻ ചർച്ചകളാണ് നടക്കുന്നത്. ബിബിസി, ചാനൽ 9 തുടങ്ങി രാജ്യാന്തര മാധ്യമങ്ങളെല്ലാം കിം ജോങ് ഉന്നിന്റെ മിസൈൽ പൊട്ടിത്തെറിച്ചത് സംബന്ധിച്ച് ചർച്ച ചെയ്തു.
വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ മിസൈൽ കത്തിയമർന്നുവെന്നാണ് യുഎസ് സൈന്യം അറിയിച്ചത്. കിഴക്കൻ ഉത്തര കൊറിയയിലെ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചത്. എന്നാൽ ഉത്തര കൊറിയയുടെ ഈ അത്യാധുനിക മിസൈൽ തകർത്തതിനു പിന്നിൽ അമേരിക്ക തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരമൊരു നിരീക്ഷണവുമായി നിരവധി ടെക് വിദഗ്ധരും രംഗത്തെത്തി.
ചാനൽ 9 ന്യൂസ് റിപ്പോർട്ട് പ്രകാരം സൈബർ ആക്രമണം വഴി അമേരിക്ക തന്നെയാണ് ഉത്തര കൊറിയയുടെ മിസൈൽ തകർത്തെതെന്നാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള സൈബർ ആക്രമണം ആയിരിക്കാം ഉന്നിന്റെ മിസൈൽ പരീക്ഷണം പരാജയപ്പെടാൻ കാരണമെന്നാണ് മുഖ്യ നിരീക്ഷണം.
കൊറിയൻ മിസൈൽ പരീക്ഷണം തകർക്കാൻ അമേരിക്കൻ ഇടപ്പെടൽ നടന്നിരിക്കാമെന്നാണ് മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സർ മാൽകം റിഫ്കിന്റ് ബിബിസിയോടു പ്രതികരിച്ചത്. മിസൈൽ നിർമാണത്തിലെ പ്രശ്നമാകില്ലെന്നും വിക്ഷേപിക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങളായിരിക്കാം ഇതിനു പിന്നിലെന്നും കരുതുന്നു.
മിസൈൽ വിക്ഷേപിക്കുന്ന സംവിധാനത്തിൽ അമേരിക്കൻ ചാര ഹാക്കര്‍മാര്‍ നുഴഞ്ഞ കയറിയിരക്കാം. നേരത്തെയും കൊറിയൻ മിസൈൽ പരീക്ഷണങ്ങൾ ഹാക്കിങ്ങിലൂടെ അമേരിക്ക തകർത്തിട്ടുണ്ടാകാമെന്നും മാൽകം റിഫ്കിന്റ് ആരോപിച്ചു. മിസൈൽ, അണുബോംബ് നിര്‍മാണത്തിൽ ഏറെ നേട്ടം കൈവരിച്ച രാജ്യമാണ് ഉത്തര കൊറിയ. അവരുടെ അണ്വായുധ നിർമാണ പദ്ധതി വസ്തുതയാണെന്നും വിലയിരുത്തുന്നവരുണ്ട്. ഓസ്ട്രേലിയൻ നാഷണൽ യൂണുവേഴ്സിറ്റിയിലെ ഗവേഷകൻ മാത്യു സസ്സെക്സ് മിസൈൽ തകർത്തതിനു പിന്നിൽ അമേരിക്കയാണെന്നാണ് കരുതുന്നത്. ഇക്കാര്യം അദ്ദേഹം ചാനൽ 9 ന്യൂസിനോടു വെളിപ്പെടുത്തുന്നുണ്ട്.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന അമേരിക്കയുടെ ചാര ഏജൻസികളുടെ പ്രതിനിധികൾ ഉത്തര കൊറിയയിലും ഉണ്ട്. ഇവരാണ് അമേരിക്കൻ ഹാക്കർമാർക്ക് എല്ലാം ചോർത്തിക്കൊടുക്കുന്നത്. ഒരു പക്ഷേ, മിസൈല്‍ നിര്‍മിക്കുമ്പോൾ തന്നെ അതു തകർക്കാനുള്ള രഹസ്യ ചിപ്പും അമേരിക്കൻ ചാരൻമാർ ഇടപ്പെട്ട് ഘടിപ്പിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ മിസൈൽ വിക്ഷേപണം നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഹാക്ക്ചെയ്ത് അമേരിക്കൻ ഹാക്കർമാർ തകർത്തതാകാമെന്നും കരുതുന്നു.