Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാർഥിക്ക് ഗൂഗിൾ അംഗീകാരം

athul

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുൽ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍ കണ്ടെത്തിയത്. ഗൂഗിൾ അക്കൗണ്ടുകൾ സിംഗിൾ ക്യാരക്റ്റർ പാസ്‌വേർഡുകൾ ഉപയോഗിച്ചും ലോഗിൻ ചെയ്യാനാകുമെന്നത് വൻ സുരക്ഷാ വീഴ്ചയാണ്. നിലവിൽ ലോഗിൻ പാസ്‌വേഡ് എട്ടു ക്യാരക്റ്ററുകളെങ്കിലും വേണമെന്നതാണ് ഗൂഗിൾ നിയമം.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അതുലും ഇടം നേടിയിരിക്കുന്നത്. 

google-athul

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.   

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 83 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ അതുലിന്റെ സ്ഥാനം 26–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.   

athul-

നോയിഡ അമിറ്റി സര്‍വകലാശാലയിലെ ബിടെക് വിദ്യാർഥിയാണ് അതുൽ. ബിടെകിനൊപ്പം എംബിഎയും പഠിക്കുന്ന അതുലിന് നേരത്തെ തന്നെ എത്തിക്കല്‍ ഹാക്കിങ് മേഖലയിൽ താൽപര്യമുണ്ടായിരുന്നു. 2013 ൽ ഡൽഹിയിൽ വെച്ചാണ് എത്തിക്കൽ ഹാക്കിങ്ങിന്റെ ബാലപാഠം പഠിക്കുന്നത്. പിന്നീട് എത്തിക്കൽ ഹാക്കിങ്ങിനെ കുറിച്ച് നിരവധി വിവരങ്ങൾ സ്വന്തമാക്കി. ബിടെക് അവസാന വർഷ വിദ്യാർഥിയായ അതുൽ PHP, ASP, ASPX, C++, C#, Java, Javascript തുടങ്ങി ഒട്ടുമിക്ക കംപ്യൂട്ടർ ഭാഷകളും ഇതിനകം തന്നെ പഠിച്ചിട്ടുണ്ട്. 

കൊല്ലം ദിവ്യ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അച്ഛൻ ഡോ. ആനന്ദ ജയറാമും കൊല്ലം സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യുന്നു അമ്മ ഡോ. ലേഖ സദാനന്ദനും സഹോദരി ഡോ. ലിജിന ജയറാമും അതുലിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്ന. പഠനം പൂർത്തിയാക്കി നല്ലൊരു കമ്പനിയിൽ ജോലി ചെയ്യണമെന്നതാണ് അതുലിന്റെ സ്വപ്നം. ഇതോടൊപ്പം എത്തിക്കൽ ഹാക്കിങ് മേഖലയിൽ തുടരാനും അതുലിന് താൽപര്യമുണ്ട്.

More Technology News