Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ കോൾ, ഡേറ്റ നിരക്ക്: കമ്പനികളുടെ ‘കള്ളക്കളി’ ഇനി നടക്കില്ല, എല്ലാം സുതാര്യം

sim-card

രാജ്യത്തെ ടെലികോം കമ്പനികളുടെ താരിഫ് കള്ളക്കളികളൊന്നും ഇനി നടക്കില്ല. വിവിധ സർക്കിളുകളിൽ ഹിഡൻ നിരക്കുകള്‍ ഈടാക്കിയിരുന്ന തന്ത്രവും ഇനി മറച്ചുവെക്കാനാകില്ല. എല്ലാ ടെലികോം കമ്പനികളുടെയും പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് നിരക്കുകൾ പരസ്യമായി തന്നെ, വ്യക്തതയോടെയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിലവിൽ ഡൽഹി സർക്കിളിലെ നിരക്കുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈകാതെ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലെയും നിരക്കുകൾ പ്രസിദ്ധീകരിക്കുമെന്നാണ് ട്രായ് അധികൃതർ അറിയിച്ചത്. കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച പ്ലാൻ നൽകുന്നത് ഏതു കമ്പനിയാണെന്നും മറ്റു കമ്പനികളുടെ നിരക്കുകളുമായി താരതമ്യം ചെയ്യാനും ഇതുവഴി സാധിക്കും.

ടെലികോം വിപണിയിലെ താരീഫ് മൽസരം വീണ്ടും ശക്തമാകുമെന്നത് തന്നെയാണ് ട്രായിയുടെ പുതിയ നീക്കവും സൂചന നല്‍കുന്നത്. നെറ്റ്‌വർക്ക് വേഗം വെളിപ്പെടുത്ത ട്രായി നിരക്കുകൾ കൂടി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് വരിക്കാരെ പിടിക്കാൻ ചില ഹിഡൻ പ്ലാനുകൾ അവതരിപ്പിക്കുന്നവരെ പ്രതിസന്ധിയിലാക്കും.

സാധാരണ നിരക്കുകൾ, സ്പെഷൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ്സൈറ്റിന്റെ ബീറ്റാ വേർഷനിലുണ്ട്. പൊതുജനങ്ങളിൽ നിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലാ സർക്കിളുകളിലെയും നിരക്കുകൾ ഇതിലുൾപ്പെടുത്തുമെന്നാണ് ട്രായ് അറിയിച്ചത്. വെബ്സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നത്.