രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാരുടെ ഡേറ്റകൾ ഹാക്കർമാർ ചോർത്തി. പ്രോവിഡന്റ് വെബ്സൈറ്റ് വഴിയാണ് ആക്രമണം നടന്നത്. ആധാർ വിവരങ്ങളെല്ലാം ചോർത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയത്തിന് ഇപിഎഫ്ഒ അയച്ച ഔദ്യോഗിക രഹസ്യമെന്ന് പറഞ്ഞിട്ടുള്ള കത്തിലാണ് ഹാക്കിങ് വിവരങ്ങൾ പറയുന്നത്. സംഭവം ചിലർ ട്വിറ്ററിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്.
aadhaar.epfoservise.com എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. പുറത്തുവന്ന കത്ത് പ്രകാരം മാർച്ച് 23നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് സാങ്കേതിക സഹായം തേടിയാണ് ഇപിഎഫ്ഒ കേന്ദ്ര മന്ത്രാലയത്തെ സമീപിച്ചത്.
എന്നാൽ പിഎഫ് ചോർന്നുവെന്ന റിപ്പോർട്ടുകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ ഇപിഎഫ്ഒ മേധാവികളും ഉദ്യോഗസ്ഥരും തയാറായിട്ടില്ല. ഇപിഎഫ്ഒ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും ഡേറ്റ സുരക്ഷിതമാക്കണമെന്നും ഇന്റലിജൻസ് എജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം 4.6 കോടി ജീവനക്കാരാണ് ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള. ഇവരിൽ തന്നെ 2.75 കോടി പേർ ആധാർ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ആധാർ നൽകിയവരില്‍ തന്നെ 1.25 കോടി പേരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.