രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ തുടങ്ങിയത് 19 മാസങ്ങൾക്ക് മുൻപാണ്. എന്നാൽ 2018 മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ജിയോ എല്ലാ റെക്കോർഡുകളും കീഴടക്കി കുതിക്കുകയാണ്. മാർക്കറ്റ് വരുമാന
വിഹിതത്തിൽ ജിയോ മൂന്നാം സ്ഥാനത്തെത്തി.
ഇത് ആദ്യമായാണ് ഒരു കമ്പനി ഇത്രയും കുറഞ്ഞ കാലത്തിനിടെ വൻ നേട്ടം കൈവരിക്കുന്നത്. ഐഡിയ സെല്ലുലാറിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ജിയോയുടെ മാർക്കറ്റ് വരുമാന വിഹിതം 20 ശതമാനമാണ്. ടെലികോം അതോറിറ്റി ഓഫ്‍ ഇന്ത്യയുടെ സാമ്പത്തിക ഡേറ്റ റിപ്പോർട്ടിലാണ് ജിയോ മൂന്നാം സ്ഥാനത്തെത്തിയത്.
ഐഡിയയുടെ മാർക്കറ്റ് വരുമാന വിഹിതം 16.5 ശതമാനമാണ്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന്റെ വിഹിതം 21 ശതമാനം മാത്രമാണ്. ഈ പാദം അവസാനിക്കും മുൻപെ ജിയോ വോഡഫോണിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഐഡിയയും വോഡഫോണും ഒന്നിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റ് വരുമാന വിഹിതം ഇവരുടേതായി മാറും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള എയർടെൽ രണ്ടാം സ്ഥാനത്തുമാകും.
ഭാർതി എയർടെല്ലിന്റെ മാർക്കറ്റ് വരുമാന വിഹിതം 32 ശതമാനമാണ്. ഐഡിയയും വോഡഫോണും ഒന്നിച്ചാൽ 37.5 ശതമാനമാണ്. ഐഡിയ–വോഡഫോണിന് 43 കോടി വരിക്കാരുണ്ട്, 63,000 കോടി വരുമാനവുമുണ്ട്. ജിയോയുടെ മൊത്തം വരിക്കാർ 18.5 കോടിയാണ്.