ഓഗ്മെന്റഡ് റിയാലിറ്റി മൊബൈൽ ഗെയിം ആയ പോക്കിമോൻ ഗോ ഇറങ്ങിയിട്ട് രണ്ടു വർഷം. ഇറങ്ങി ആറു മാസത്തോളം ഭീകര വൈറലായിരുന്ന ഗെയിമിനോട് ഇന്നു പഴയ ആവേശം ആർക്കുമില്ലെങ്കിലും ഇപ്പോഴും നിത്യേന ഗെയിം കളിക്കുന്നവർ ലക്ഷക്കണക്കിനുണ്ട്.
ഇൻഗെയിം പർച്ചേസുകളിൽ നിന്ന് ഇതുവരെ ഗെയിം 12,000 കോടി രൂപ വരുമാനം നേടിയെന്നാണ് കണക്ക്. വരുമാനത്തിന്റെ 90 ശതമാനവും യുഎസിലും ജപ്പാനിലും നിന്നാണ്. 2016 ജൂലൈയിലാണ് പോക്കിമോൻ ഗെയിം അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിയത് 2017ലും.
വൈറലായ തമാശക്കളി!
നല്ല ടീം ഉണ്ടായ ശേഷം 2014 ലെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഗൂഗിളിന്റെ സഹകരണത്തോടെ ഹാങ്കെ ഒരു തമാശ ഗെയിം അവതരിപ്പിച്ചു. ഇതാണ് പോക്കിമോന്‍ ഗെയിമിന്റെ ആദിമരൂപമായി കണക്കാക്കപ്പെടുന്നത്. എന്തായാലും ആളുകള്‍ക്ക് അതങ്ങിഷ്ടപ്പെട്ടു! പെട്ടെന്നു വൈറലാകുകയും ചെയ്തു. പിന്നീട് ഈ ഗെയിം കൂടുതല്‍ നന്നാക്കാനുള്ള ശ്രമങ്ങളായിരുന്നു ഹാങ്കെയുടെ ജീവിതം.
കളിയില്‍ അൽപം കാര്യം!
വെറും തമാശയ്ക്കു വേണ്ടിയാണ് പോക്കിമോന്‍ ഗോ എന്നാണോ വിചാരം? നമ്മുടെ വിചാരം എന്തുമായിക്കൊള്ളട്ടെ ! ആളുകള്‍ക്ക് ഉണര്‍വേകാനും സമ്മര്‍ദം കുറയ്ക്കാനും പോക്കിമോന്‍ ഗോ സഹായിക്കുമെന്ന് ഹാങ്കെ പറയുന്നു. ആളുകള്‍ തമ്മില്‍ കാണാനും സംസാരിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. പുതിയ പുതിയ ഇടങ്ങളില്‍ പോവാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഗെയിമിലൂടെ ഇത്തിരിയെങ്കിലും അതു സാധിക്കുന്നുണ്ടെങ്കില്‍ താന്‍ കൃതാർഥനായി എന്നാണു ജോണ്‍ ഹാങ്കെ പറയുന്നത്!
മുന്‍പത്തെ ഗെയിമായ ഇന്‍ഗ്രസ്സിന്റെ ഉപഭോക്താക്കളില്‍നിന്നു നിർദേശം സ്വീകരിച്ച് 50 ലക്ഷം സ്ഥലങ്ങള്‍ ഹാങ്കെ ഈ ഗെയിമില്‍ ഉള്‍പ്പെടുത്തി. ഇതില്‍ കാണുന്ന പോക്ക് സ്റ്റോപുകളും പോക്ക് ജിമ്മുകളുമെല്ലാം അങ്ങനെ വന്നതാണ്.
2016 ജൂലൈ ആറിനാണ് പോക്കിമോന്‍ ഗോ ഇറങ്ങിയത്. നിന്റെൻഡോ, പോക്കിമോന്‍ കമ്പനി, ഗൂഗിള്‍, മറ്റു സംരംഭകര്‍ എന്നിവരില്‍നിന്നു സമാഹരിച്ച 25 ദശലക്ഷം ഡോളര്‍ ഉപയോഗിച്ച് ഹാങ്കെ ഇപ്പോൾ പോക്കിമോന്റെ അവസാനഘട്ട ലോഞ്ചിനുള്ള തിരക്കിലാണെന്നും സൂചനയുണ്ട്