സജീവമായി പ്രചാരത്തിലുള്ള സ്മാർട് ഫോൺ ആപ്ലിക്കേഷനുകളിൽ പലതും ഉപയോക്താവ് അറിയാതെ പല സ്ക്രീൻഷോട്ടുകളും പുറമേക്ക് അയക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. ഉപയോക്താവ് ഫോണിൽ നടത്തുന്ന ചെയ്തികളെല്ലാം സ്ക്രീൻഷോട്ടായാണ് മറ്റുള്ളവരിലേക്ക് എത്തുന്നത്. സ്ക്രീൻഷോട്ടുകളും വിഡിയോയുമായി കൈമാറപ്പെടുന്ന ഇത്തരം വിവരങ്ങളിൽ പാസ്‍വേഡ്, ക്രെഡിറ്റ് കാർഡ് നമ്പർ, യൂസർ നെയിം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയും ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത് അത്യന്തം ഗുരുതരമായ ഒന്നാണെന്ന് പഠനം നടത്തിയവർ ചൂണ്ടിക്കാട്ടി. വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു നടത്തുന്ന വിഡിയോ കോളുകൾ വരെ ചില ടെക് കമ്പനികൾ ചോർത്തുന്നുണ്ട്.
‘സ്ക്രീൻ പിടിച്ചെടുക്കാനും ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ ശേഖരിക്കാനും ശേഷിയുള്ള ആയിരകണക്കിന് ആപ്ലിക്കേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഉപയോക്താവിന്‍റെ യൂസർ നെയിം, പാസ്‌വേഡ് എന്നിവയും ഉൾപ്പെടും. ടൈപ്പ് ചെയ്യുന്നവ കറുത്ത കുത്തുകളായി മാറുന്നതിന് മുൻപു തന്നെ ഇവ റെക്കോഡ് ചെയ്യാൻ ഇവയ്ക്ക് കഴിയും’ – അമേരിക്കയിലെ വടക്കുകിഴക്കൻ സർവ്വകലാശാലയിലെ പ്രൊഫസറും പഠന സംഘത്തിന്‍റെ തലവനുമായ ഡേവിഡ് ചോഫ്നെസ് പറഞ്ഞു.
ഉപയോക്താക്കളുടെ സംഭാഷണങ്ങൾ പിടിച്ചെടുത്ത് ഇവ വിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് പഠിക്കാനായിരുന്നു ഗവേഷണം. ചില കമ്പനികൾ സ്ക്രീൻഷോട്ടുകളും വിഡിയോകളും മറ്റൊരാൾക്ക് കൈമാറുന്നുണ്ടെന്ന് കണ്ടെത്തി. ഇവ ആപൽക്കരമല്ലെങ്കിലും ലാഭത്തിനായി ഒരു ഫോണിൽ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാമെന്നിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഉപയോക്താവിന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് നടക്കുന്നതെന്നാണ് മറ്റൊരു ഗുരുതരമായ പ്രശ്നം.
ഒരു ഫാസ്റ്റ് ഫുഡ് വിതരണ ശൃംഖലയുടെ ആപ്ലിക്കേഷൻ ഉപയോക്താവിന്‍റെ നീക്കങ്ങളുടെ വിഡിയോ എടുത്ത് ഒരു ഡേറ്റ അനലറ്റിക്സ് സ്ഥാപനത്തിന് കൈമാറുന്നതായി കണ്ടെത്തി. ഇരുകമ്പനികൾക്കും ഹീനമായ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് പഠന സംഘം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനുകൾ ഡീബഗ് ചെയ്യാനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ഡെവലപ്പർമാർ ഇത്തരം വിവരങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വിദ്വേഷ മനോഭാവത്തോടെയോ പണം സമ്പാദിക്കൽ എന്ന ഒരൊറ്റ ലക്ഷ്യത്തിലോ ആർക്കും ഇത് ദുരുപയോഗം ചെയ്യാനാകുമെന്ന് പഠന സംഘത്തിലെ മറ്റൊരംഗമായ പ്രഫസർ ക്രിസ്റ്റോ വിൽസൺ പറഞ്ഞു.