ഗതിമാറ്റി അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന വിമാനത്തിന് മുൻചക്രങ്ങളില്ലാതെ സുരക്ഷിതമായ ലാൻഡിങ്. ചൈനയിലെ ഷെഹൻഷെൻ വിമാനത്താവളത്തിലാണ് മക്കാവുവിൽ നിന്നും തിരിച്ചുവിട്ട വിമാനം മുൻചക്രങ്ങളില്ലാതെ ലാൻഡ് ചെയ്തത്. ക്യാപിറ്റൽ എയർലൈൻസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എ320 വിമാനം.
157 യാത്രക്കാരെയും ഒൻപത് ജീവനക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ബെയ്ജിങിൽ നിന്നുമാണ് മക്കാവു ലക്ഷ്യമാക്കി പറന്നുയർന്നത്. മക്കാവുവിലെ മോശം കാലവാസ്ഥയെ അതിജീവിച്ച് നിലത്തിറക്കാനുള്ള ശ്രമത്തിനിടെ മുൻവശത്തെ ലാൻഡിങ് ഗിയറിന് കേടുപാടു പറ്റിയതോടെ ഗതിമാറ്റി ഷെഹൻഷെനില്‍ ഇറക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു.
മക്കാവുവിലെ ലാൻഡിങ് ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ വിമാനത്തിന്‍റെ ഇടതു എൻജിനും വിനിമയ സംവിധാനത്തിനും തകരാറ് കണ്ടു തുടങ്ങി. സാഹസിക ലാൻഡിങിനിടെ അഞ്ചു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ജീവിതത്തിനും മരണത്തിനുമിടയിലൂടെയാണ് കടന്നു പോയതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. ഒരു റൺവേ മൂന്നു മണിക്കൂറോളം അടച്ചിട്ടാണ് വിമാനത്തിന് സുരക്ഷിതമായി നിലത്തിറങ്ങാൻ അവസരമൊരുക്കിയത്.
മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്യാപിറ്റൽ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കുന്നത്. പറന്നുയർന്ന മറ്റൊരു എ320 വിമാനം 50 മിനുട്ടുകൾക്കു ശേഷം ഞായറാഴ്ച കുൻമിങ് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.