രണ്ടു വഴികളിലൂടെ അശ്ലീലത കുട്ടികളിലേക്ക് എത്തിക്കാന്‍ തീവൃശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഗെയ്മിങ്ങിലൂടെയും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയുമാണത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കുട്ടികള്‍ക്കുള്ള വിഡിയോ ഗെയ്മുകളിലും മറ്റും ലൈംഗിക അതിപ്രസരം കുറവായിരുന്നു എന്നതാണ് പുതിയ പ്രവണത കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നുന്നതിന്റെ മറ്റൊരു കാരണമെന്നും പറയുന്നു.
കണക്കുകള്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം ജനസമ്മതിയുള്ള ഒരു ഗെയിം വൈബ്‌സൈറ്റ് കൊണ്ടുവന്ന വിഡിയോ ഗെയിമുകളില്‍ 780 എണ്ണം നഗ്നതാപ്രദര്‍ശനമുളളവയായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത്തരം ഗെയ്മുകളുടെ എണ്ണം ആ വെബ്‌സൈറ്റ് 1600 ആയി ഉയര്‍ത്തി. നിരവധി പോണ്‍ സ്റ്റുഡിയോകളും വെബ്‌സൈറ്റുകളുമുള്ള മറ്റൊരു കമ്പനി അശ്ലീല ഓണ്‍ലൈന്‍ ഗെയ്മുകളുടെ പുതിയ വിതരണ ശൃംഘലയും തുടങ്ങിയിരിക്കുന്നു. ലൈംഗികതയും നഗ്നതയും മാത്രമല്ല ഇവയുടെ പ്രശ്‌നം, മറിച്ച് ലൈംഗിക പീഡനവും ആക്രമണവും അവ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്കയുടെ നാഷണല്‍ സെന്റര്‍ ഓണ്‍ സെക്‌ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്റെ (National Center on Sexual Exploitation (NCOSE) പ്രതിനിധി ബെന്‍ മില്ലര്‍ പറയുന്നു. ഇവയൊക്കെ കാര്‍ട്ടൂണ്‍ ആണ്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരം. പക്ഷേ, അശ്ലീലത അനിമേറ്റഡായി എത്തിക്കുമ്പോള്‍ അത് ആസക്തിയുണ്ടാക്കുന്നു. പോണോഗ്രാഫിക്ക് വശംവദരായ മുതിര്‍ന്നവരെപ്പോലെ കുട്ടികളെയും ഇവ പരുവപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇവ കുട്ടികളിലെക്ക് എത്തിക്കുന്നതും സൂത്രത്തിലാണ്. ഗെയിമുകള്‍ വാങ്ങുമ്പോള്‍ ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ ഫ്രീയായി കളിക്കാമെന്ന് പരസ്യം ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇത്തരം കണ്ടന്റ് ഓണ്‍ലൈനില്‍ കളിക്കുന്നതിന് പൈസ നല്‍കേണ്ടതായോ ഇടനിലക്കാരുടെ ആവശ്യമോ ഇല്ലെന്നും വരുന്നു. കുട്ടികള്‍ ഇത്തരം ഗെയിമുകളിലേക്ക് ചെന്നെത്താതരിക്കാന്‍ അമേരിക്കയും മറ്റും പേവാളുകള്‍ (paywalls) ഒരുക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ വെബ്‌സൈറ്റിന്റെ ട്രാഫിക് അഞ്ചു കേടിയായിരുന്നത് കഴിഞ്ഞ ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ 11.5 കോടിയായി ഉയര്‍ന്നു. ഈ വെബ്‌സൈറ്റ് ഇപ്പോള്‍ ലോകത്ത് ഏറ്റവും ട്രാഫിക്കുള്ള 500 വെബ്‌സൈറ്റുകളില്‍ ഒന്നായി തീര്‍ന്നു. കുട്ടികളില്‍ പോണോഗ്രാഫി ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നാണ് മുന്നറിയിപ്പു പറയുന്നത്.
ഇപ്പോള്‍ പോണോഗ്രാഫിയും ഗെയ്മിങും ഇഴപിരിക്കാനാകാത്ത വിധം കെട്ടുപിണഞ്ഞിരിക്കുകയാണെന്ന് ഒരു വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ഗെയ്മുകളിലേക്ക് പോണോഗ്രാഫി തിരുകി കയറ്റുന്നു. കുട്ടികള്‍ ഓണ്‍ലൈനായി ഗെയിം കളിക്കുന്നുണ്ടെങ്കില്‍ പോണോഗ്രാഫി സൃഷ്ടാക്കള്‍ ആനന്ദനൃത്തമാടും. കാരണം അതിലൂടെ കുട്ടികളെ മെരുക്കിയെടുക്കാനും, ആസക്തരാക്കാനും അവര്‍ക്കു സാധിക്കും.
വെര്‍ച്വല്‍ റിയാലിറ്റിയാണ് പോണോഗ്രാഫി ഒളിച്ചിരുന്ന് കുട്ടികളെ ആക്രമിക്കുന്ന മറ്റൊരിടം. മറ്റൊരു പ്രമുഖ ഓണ്‍ലൈന്‍ പോണ്‍ പോര്‍ട്ടല്‍ തങ്ങള്‍ വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് ചുവടുയ്ക്കുകയാണെന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. തങ്ങള്‍ രണ്ട് വിആര്‍ പ്രൊഡക്ടുകള്‍ അവതരിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഒക്യുലസ് റിഫ്റ്റ് (ഇപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയില്‍) പോലെയൊരു ഹെഡ്‌സെറ്റ് ഉപയോഗിച്ച് കാഴ്ചക്കാരനെ പൂര്‍ണ്ണമായും അയഥാര്‍ത്ഥമായ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് അവരുടെ ശ്രമം. 2025 ല്‍ അഡള്‍ട്ട് വിആര്‍ ഗെയിമുകള്‍ ലോകത്തെ ഏറ്റവും വലിയ ബിസിനസുകളിലൊന്നായി തീരുമെന്നാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍ പറയുന്നത്. ആണ്‍കുട്ടികളിലെങ്കിലും വിആര്‍ ആസക്തി പരത്തുമെന്ന് പറയുന്നു.
ഇതിനൊരു കാലാതിര്‍ത്തിയുമുണ്ടാകുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. 1980നു മുൻപ് ജനിച്ചവരില്‍ വിആര്‍ പോണിന് വലിയ പ്രഭാവം സൃഷ്ടിക്കാന്‍ സാധിച്ചേക്കില്ല. എന്നാല്‍, അതിനു ശേഷം ജനിച്ച, പോണോഗ്രാഫിയുമായി ഒരു മൗസ് ക്ലിക് അകലം മാത്രമുള്ളവരില്‍ ഇത് വന്‍ ഹിറ്റായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
കുട്ടികള്‍ക്ക് ഒരു കവചം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ചെയ്യണം
∙ കുട്ടികൾ ഗെയിം കളിക്കുന്ന ഉപകരണം അല്ലെങ്കില്‍ കംപ്യൂട്ടര്‍ വീട്ടില്‍ ആള്‍സഞ്ചാരമുള്ളിടത്തു വയ്ക്കുക. ∙ കുട്ടിയുടെ മുറിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതിരിക്കുക. വിട്ടിലെ ഇന്റര്‍നെറ്റിന് അഡള്‍ട്ട് ഫില്‍റ്റര്‍ വച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം രീതി.
∙ കുട്ടിക്ക് ഹെഡ്‌ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. ഉപകരണത്തിന്റെ സ്പീക്കറില്‍ കൂടെ സ്വരം പുറത്തു വരട്ടെ. ഒന്നിലേറെ ആളുകളുമായാണ് ഗെയിം കളിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ ചാറ്റ് ശ്രദ്ധിക്കാനാകും.
∙ കുട്ടിയുടെ ഗെയിം അക്കൗണ്ടുകളും കണ്‍സോള്‍ കണ്ട്രോളുകളും നിങ്ങളുടെ പേരില്‍ തന്നെ സൃഷ്ടിക്കുക. ∙ ആരൊക്കെ കുട്ടിയുടെ ഗെയിമിങ് പ്രൊഫൈല്‍ സന്ദര്‍ശിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക. നിങ്ങളുടെ കുട്ടി ആരോടൊക്കെ സംസാരിക്കണമെന്നും നിങ്ങള്‍ തീരുമാനിക്കുക. കണ്‍സോളുകളില്‍ നല്‍കിയിരിക്കുന്ന പാരന്റല്‍ കണ്ട്രോള്‍ ഉപയോഗിക്കാന്‍ പഠിക്കുക.
∙ കുട്ടി കളിക്കുന്ന ഗെയിമിന്റെ റിവ്യൂകള്‍ വായിക്കുക. ഗെയിമിങ് വ്യവസായത്തില്‍ ആ ഗെയിമിനു നല്‍കിയിരിക്കുന്ന റെയ്റ്റിങ് മനസിലാക്കുക. കുട്ടി കളിക്കുന്ന ഗെയിം പ്രായത്തിനൊത്തതാണ് എന്ന് ഉറപ്പു വരുത്തുക.
∙ കുട്ടികളോട് സംസാരിക്കുക. ഇന്റര്‍നെറ്റില്‍ എടുക്കേണ്ട പ്രാഥമിക മുന്‍കരുതലുകളെക്കുറിച്ചെങ്കിലും പറഞ്ഞു കൊടുക്കുക. കളിക്കിടയില്‍ അസാധാരണമായ എന്തെങ്കിലും വന്നുപെട്ടാല്‍ നിങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെടുക. ∙ കുട്ടികളെ നാണംകെടുത്താതെ വേണം ഇതെല്ലാം ചെയ്യാന്‍ എന്നോര്‍ക്കുക. അങ്ങനെയാണെങ്കില്‍ മാത്രമെ കുട്ടി അഡള്‍ട്ട് കണ്ടെന്റ് ആകസ്മികമായി കണ്ടാല്‍ നിങ്ങളെ അറിയിക്കൂ.