ഇ വോലറ്റുകൾ ഡിജിറ്റൽ ഇന്ത്യ സങ്കൽപത്തിനും ക്യാഷ്‍ലെസ് ഇടപാടുകൾക്കും നൽകിയ പിന്തുണയും പ്രോൽസാഹനവും ചെറുതല്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫ്ലിപ്കാർട് ഉടമസ്ഥതയിലുള്ള ഫോൺ പേ, മൊബിക്വിക്, ഫ്രീചാർജ് എന്നിങ്ങനെ സ്വതന്ത്ര വോലറ്റുകളും വിവിധ ബാങ്കുകളുടെ ഉടമസ്ഥതയിലുള്ളവയും ഉൾപ്പെടെ രാജ്യത്ത് ഇ വോലറ്റുകളുടെ പ്രളയമാണ്. എന്നാൽ, പലപ്പോഴും ഇ–വോലറ്റിന്റെ സൗകര്യം പ്രയോജനപ്പെടുത്താനാകാതെ പോകുന്നത് ഒരു വോലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണമയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള തടസ്സം മൂലമാണ്. ഇതിനുള്ള പരിഹാരവുമായി എത്തുകയാണ് റിസർവ് ബാങ്ക്.
ഇ–വോലറ്റുകളുടെ ഇന്റർ ഓപറബലിറ്റിക്ക് അംഗീകാരം നൽകാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്. ഇത് പ്രാവർത്തികമാകുന്നതോടെ വിവിധ ഇ–വോലറ്റുകൾ തമ്മിൽ ഇടപാടുകൾ നടത്താൻ സാധിക്കും. എല്ലാവരും എല്ലാ വോലറ്റുകളും ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കണമെന്ന അവസ്ഥയ്ക്കു മാറ്റം വരും. ഇത് ക്യാഷ്‍ലെസ് ഇടപാടുകൾക്ക് കൂടുതൽ പ്രോൽസാഹനം നൽകും.
സ്വതന്ത്ര വോലറ്റുകളും വിവിധ ബാങ്കുകളുടെ വോലറ്റുകളും സഹകരിക്കുക കേന്ദ്രസർക്കാരിന്റെ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോം മുഖേനയാവും. മൊബൈൽ നമ്പരിനെ അക്കൗണ്ട് നമ്പരിനു തുല്യമായി പരിഗണിക്കുന്ന യുപിഐ സംവിധാനം നിലവിൽ എല്ലാ വോലറ്റുകളിലും ഉപയോഗിക്കുന്നുണ്ട്. ഈ വോലറ്റുകളിൽ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ നൽകുന്നതും യുപിഐയുടെ മികവാണ്. ഇതേ യുപിഐ ഉപയോഗിച്ച് വോലറ്റുകൾ തമ്മിലുള്ള ഇടപാടുകൾ കൂടിയാവുന്നതോടെ ഉപയോക്താക്കൾക്കെന്നതുപോലെ വോലറ്റ് കമ്പനികൾക്കും നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷ.