Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോയെ നേരിടാൻ കമ്പനികൾ ഒന്നിച്ചത് പാരയായി, 65,000 പേരെ പിരിച്ചുവിടും

idea-vodafone

ടെലികോം വിപണിയിൽ വർഷങ്ങളായി വൻ ലാഭം നേടിയിരുന്ന കമ്പനികളെല്ലാം രണ്ടു വർഷമായി വൻ പ്രതിസന്ധിയിലാണ്. മുകേഷ് അംബാനിയുടെ ജി‌യോ വന്നതിന് ശേഷം ചില കമ്പനികൾ പൂട്ടി, ചിലർ പൂട്ടലിലേക്ക് നീങ്ങുകയാണ്. ചില കമ്പനികൾ ഒന്നിച്ചു. ഇതിനിടെ അടുത്ത ആറു മാസത്തിനുള്ളിൽ ടെലികോം മേഖലയിൽ വൻ തൊഴിൽ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക.

കഴിഞ്ഞ പത്തു വർഷത്തിനിടെ അതിവേഗം വളർന്നുവന്ന ടെലികോം മേഖലയിൽ വൻതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മുൻനിര ടെലികോം കമ്പനികൾ പിരിച്ചുവിട്ടതും പിരിഞ്ഞു പോയതുമായ ജീവനക്കാരുടെ കണക്കെടുത്താൽ ഞെട്ടും. കാരണം ഓരോ മാസവും ആയിരക്കണക്കിന് ജീവനക്കാരെയാണ് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓരോ കമ്പനിയും പിരിച്ചുവിടുന്നത്.

റിലയൻസ് ജിയോ വന്നതിനു ശേഷം 2017 ൽ മാത്രം ടെലികോം മേഖലയിൽ നിന്ന് ഏകദേശം 40,000 പേരെ പിരിച്ചുവിട്ടു. വോഡഫോണും ഐഡിയയും ഒന്നിച്ചതോടെ 65,000 പേരെ പിരിച്ചുവിടാനും പോകുകയാണ്. അതേസമയം, അടുത്ത ഒരു വർഷത്തിനുള്ളിൽ ടെലികോം വിപണിയിലെ മുൻനിര കമ്പനികളിൽ നിന്ന് 50,000 മുതൽ 90,000 പേരെ വരെ പറഞ്ഞുവിട്ടേക്കുമെന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കുന്ന തന്ത്രവുമായി റിലയന്‍സ് ജിയോ വന്നതോടെയാണ് മറ്റു കമ്പനികൾ തകർന്നത്. 

ടെലികോം മേഖലയില്‍ കമ്പനികളുടെ ചിലവിന്റെ 4-5 ശതമാനം ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാര്‍ക്കായുള്ള ചിലവുകളില്‍ കമ്പനികള്‍ കുറവുവരുത്തിയെങ്കില്‍ ഇപ്പോള്‍ പിരിച്ചുവിടലുകളും ആരംഭിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ഒരു വര്‍ഷം മുൻപുണ്ടായിരുന്നതിന്റെ 75 ശതമാനം മാത്രം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. വൈകാതെ മേഖലയിലെ പിരിച്ചുവിടലുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്.

ഒരു വര്‍ഷം മുൻപ് ടെലികോം മേഖലിയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ്. വലിയ മുന്നറിയിപ്പൊന്നുമില്ലാതെ മൂന്നോ ആറോ മാസത്തെ സാവകാശവും ശമ്പളവും പരമാവധി നല്‍കിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടക്കുന്നത്. പലയിടത്തും ഈ സാവകാശവും നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയിലായതിനാൽ കാര്യമായ പ്രതികരണങ്ങളും പിരിച്ചുവിടലിനെതിരെ ഉണ്ടായിട്ടില്ല.

പിരിച്ചുവിടപ്പെട്ടവരില്‍ 25-30 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്. താഴേ തട്ടിലുള്ളവരേക്കാള്‍ മധ്യവര്‍ഗ്ഗത്തിലും മേല്‍തട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറെ ദോഷകരമായി ബാധിച്ചത്. കരിയറിന്റെ തുടക്കത്തിലുള്ളവര്‍ മറ്റു മേഖലയിലേക്ക് തൊഴില്‍ തേടി പോയപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമായി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ തങ്ങളുടെ മുന്‍ ജോലിക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാനാകാതെ നട്ടം തിരിയുകയാണ്.

ഏകദേശം അഞ്ച് ലക്ഷം കോടി രൂപ കടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ടെലികോം മേഖല ആകെ തന്നെ മുങ്ങുന്ന കപ്പലാണെന്ന മുന്നറിയിപ്പുമുണ്ട്. ജിയോയുടെ രംഗപ്രവേശത്തോടെ പ്രതിസന്ധിയിലായ മുന്‍നിര കമ്പനികള്‍ തന്നെ പിടിച്ചു നില്‍ക്കാനായി പെടാപാട് പെടുകയാണ്. വലിയ കമ്പനികള്‍ പ്രതിസന്ധി മറികടക്കാനായി ഒന്നാകുമ്പോള്‍ പലപ്പോഴും തിരിച്ചടിയാകുന്നത് തൊഴിലാളികള്‍ക്ക് കൂടിയാണ്. ചിലവ് വെട്ടിച്ചുരുക്കുകയെന്ന പേരില്‍ പുതിയ കമ്പനികള്‍ ആദ്യം ചെയ്യുക തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാകും.

related stories