ഇന്തൊനീഷ്യൻ യാത്രാവിമാനം തകർന്നു വീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രധാന ഭാഗങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വിമാനത്തിന്റെ വോയ്സ് റെക്കോർഡർ കണ്ടെത്തിയെങ്കിലും ബ്ലാക് ബോക്സ് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബ്ലാക് ബോക്സിൽ നിന്നുള്ള പിങ് സന്ദേശങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.
ആഴക്കടലിൽ നിന്ന് ലഭിച്ച വോയ്സ് റെക്കോർഡർ ഗവേഷകർ പരിശോധിച്ചു വരികയാണ്. വിമാനത്തിനകത്തു സംഭവിച്ചതിന്റെ പ്രധാന ശബ്ദങ്ങൾ ഇതിൽ റെക്കോർഡ് ചെയ്തിട്ടുണ്ടാകും. അപകടം സംഭവിക്കുന്നതിന്റെ തൊട്ടു തലേന്നു രാത്രി വിമാനത്തിനു പ്രശ്നമുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള പൈലറ്റിന്റെ സന്ദേശം ലഭിക്കുമെന്നാണ് കരുതുന്നത്. വിമാനം തകർന്നു വീഴുന്നതിന്റെ അവസാന നിമിഷങ്ങളിലെ ശബ്ദവും ലഭിച്ചേക്കും. ഇതെല്ലാം ലഭിച്ചാൽ വിമാനം തകരാനിടയാക്കിയതിന്റെ രൂപരേഖ ലഭിക്കുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
തലേന്നു രാത്രി ബാലിയിൽ നിന്ന് ജക്കാർത്തയിലേക്കുള്ള യാത്രക്കിടെ വിമാനത്തിനു ചില സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു പരിഹരിച്ചാണോ തുടർന്നുള്ള പറക്കൽ നടത്തിയതെന്ന് കോക്പിറ്റിൽ നിന്നുള്ള മറ്റു ശബ്ദങ്ങളിൽ നിന്നു വ്യക്തമാകും. ടേക്ക് ഓഫ് ചെയ്യും വരെ വിമാനത്തിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് എയർപോർട്ട് എൻജിനീയർമാർ വ്യക്തമാക്കിയത്. എങ്കിൽ എന്തുകൊണ്ടാണ് വിമാനത്തിന്റെ സഞ്ചാരവഴിയിൽ മാറ്റം വന്നതെന്നും താഴേക്ക് അതിവേഗം വീഴാനുള്ള കാരണവും വോയ്സ് റെക്കോർഡറിൽ നിന്നു ലഭിച്ചേക്കും.