2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മേധാവിത്വം സമ്മാനിച്ച പ്രധാന ഘടകങ്ങളിലൊന്നു സമൂഹമാധ്യമങ്ങളിലെ വ്യക്തമായ സ്വാധീനമായിരുന്നു. യുവ വോട്ടർമാരെ സ്വാധീനിക്കാനും പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിയുടെ സ്വീകാര്യത വർധിപ്പിക്കാനുമായി ശക്തമായ പ്രചാരണ തന്ത്രങ്ങളാണ് ഇന്‍റർനെറ്റ് ലോകത്തു ബിജെപിയും എൻഡിഎയും പുറത്തെടുത്തത്. പിന്നീടങ്ങോട്ടു നടന്ന ഓരോ തിരഞ്ഞെടുപ്പിലും ബിജെപി ഈ തന്ത്രം ഫലപ്രദമായി പയറ്റുന്നത് നാം കണ്ടു. ബിജെപിയുടെ ചുവടു പിടിച്ചു കോൺഗ്രസും സമൂഹമാധ്യമങ്ങളിലും വൈറൽ ലോകത്തും നിറഞ്ഞു നിൽക്കാൻ അരയും തലയും മുറുക്കി രംഗത്തെത്താൻ തുടങ്ങി എന്നതാണ് 2014ൽ നിന്നും 2019ലെത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പു ഗോദയിൽ ദൃശ്യമായ ഏറ്റവും വലിയ മാറ്റം. പതിവു പോലെ ബിജെപി തങ്ങളുടെ ഒരുക്കം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു.
നാഷൺ വിത്ത് നമോ എന്ന വെബ്സൈറ്റിലുടെ മോദിക്കായി പ്രചാരകാൻ ജനങ്ങളെ ക്ഷണിക്കുകയാണ് ബിജെപി. ‘2019ല്‍ പ്രധാനമന്ത്രി മോദിക്കായി പ്രചാരണം ചെയ്യൂ’ എന്ന സന്ദേശവുമായി വെബ്സൈറ്റ് പരസ്യവുമായി ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ബിജെപി തന്നെ രംഗത്തെത്തി കഴിഞ്ഞു. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലാണ് പരസ്യം.
15 ലക്ഷത്തോളം പേർ ഇതിനോടകം തന്നെ വോളണ്ടിയർമാരാകാൻ റജിസ്റ്റർ ചെയ്തു കഴിഞ്ഞതായാണ് വെബ്സൈറ്റിലെ അവകാശവാദം. മോദിയുടെ വികസന അജണ്ട തങ്ങൾ ഭാഗമായ സമൂഹത്തിനിടയിലെത്തിക്കാനുള്ള സന്നദ്ധത ഇവർ വ്യക്തമാക്കിയതായും വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകൾ ലഭിക്കാനായി വാട്സാപ് നമ്പൽ നൽകി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സൈറ്റിലുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത വാട്സാപ് ഗ്രൂപ്പുകളാണുള്ളത്.
ഡാറ്റ അനലിറ്റിക്സിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള പ്രചാരണത്തിലും പരിശീലനം നേടിയ നിരവധി പേരാണ് രാഷ്ട്രീയപാർട്ടികൾക്കായി ഓൺലൈനിൽ പിടിമുറുക്കാൻ രംഗത്തുള്ളത്. 1.2 ദശലക്ഷം വോളണ്ടിയര്‍മാരാണ് ഡിജിറ്റൽ മേഖലയിൽ തങ്ങൾക്കായി പ്രവർത്തിക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന വൈറൽ ലോകത്ത് പിടിമുറുക്കാൻ തീരുമാനിച്ചുറപ്പിച്ചാണ് കോൺഗ്രസ് ഇത്തവണ കരുക്കൾ നീക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഡിജിറ്റൽ സേനകളും ‘ഡിജിറ്റൽ യുദ്ധ കേന്ദ്ര’ങ്ങളും സജ്ജമായി കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ബിജെപി പ്രചരിപ്പിക്കാനിടയുള്ള വ്യാജ വാർത്തകൾക്കു തടയിടുകയാണ് തങ്ങളുടെ ദൗത്യമായി കാണുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.
പാർട്ടിയുടെ ആശയവിനിമയം ശക്തമാക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ പോസ്റ്റുമായി രംഗത്തെത്തിയത് കോൺഗ്രസിന്‍റെ മുന്നൊരുക്കങ്ങളുടെ സൂചനയാണ്. ഒരു നിശ്ചിത ഫോം പൂരിപ്പിച്ചു നൽകാൻ അപേക്ഷിച്ചായിരുന്നു കോൺഗ്രസിന്‍റെ ഈ പരീക്ഷണം. ക്രൗഡ് സോഴ്സിങ് എന്ന സമൂഹമാധ്യമ ലോകത്തെ വലിയൊരു ഉപാധി മറ്റൊരു രൂപത്തിൽ ഉപയോഗിക്കുകയാണ് കോൺഗ്രസും ബിജെപിയുമെല്ലാം ഇവിടെ ചെയ്യുന്നത്. പ്രാദേശികവത്ക്കരണമെന്ന ആശയത്തിനു മുൻതൂക്കം നൽകിയാണ് ഇത്തരത്തിലുള്ള ഓരോ നീക്കവുമെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പു പ്രചരണപത്രികക്കുള്ള ആശയങ്ങൾ തേടി പൊതുജനങ്ങൾക്കായി കോൺഗ്രസ് ഒരു വെബ്സൈറ്റ് തുറന്നതു തന്നെ ഇതിനു വലിയ ഉദാഹരണമാണ്.
ഡിജിറ്റൽ യുദ്ധത്തിനു തയാറെടുക്കുന്നവരിൽ കോൺഗ്രസും ബിജെപിയും മാത്രമല്ല എഎപിയും സിപിഎമ്മും വരെ ഉൾപ്പെടും. കേരളം, പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്നാട് എന്നിവിടങ്ങളിൽ സ്വന്തമായൊരു ഡിജിറ്റൽ സംഘം തന്നെ തങ്ങൾക്കായി രംഗത്തുണ്ടെന്നാണ് സിപിഎം പറയുന്നത്. പ്രവർത്തകൻമാരുമായും വോട്ടർമാരുമായും ബന്ധം സ്ഥാപിക്കാൻ ഡാറ്റ അനലിറ്റിക്സ് എന്ന വജ്രായുധം പരമാവധി പ്രയോജനപ്പെടുത്തുകയാണ് മിക്ക പാർട്ടികളുടെയും ലക്ഷ്യം. ബിഗ് ഡേറ്റയുടെയും മെഷിങ് ലേണിങിന്‍റെയും കാലത്തു ഇതു നിസാരമാണെന്നു തോന്നുമെങ്കിലും വൈദഗ്ധ്യം തെളിയിച്ചവരുടെ സാന്നിധ്യം അനിവാര്യമായ മേഖലയാണിത്. ഡേറ്റയുടെ ദുരുപയോഗവും കേംബ്രിഡ്ജ് അനലിറ്റിക്കയുമെല്ലാം സൂചകങ്ങളായി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ലഭ്യമായ ഡേറ്റ സ്വയം ഏതുരീതിയിലാണ് ഉപയോഗിക്കുന്നത് എന്നതിനൊപ്പം എതിരാളികളുടെ ഉപയോഗ രീതിയിലും നിരീക്ഷണ കണ്ണുകൾ അനിവാര്യമാകും. ഇത്ര വലിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ രാഷ്ട്രീയ കക്ഷികൾക്കു എത്രത്തോളം സാധിക്കുമെന്നതും നിർണായകമാകും.
ബിജെപിക്ക് 9.3 ലക്ഷം വാട്സാപ് ഗ്രൂപ്പുകൾ
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ ‘ഹൈടെക്’ തന്ത്രങ്ങളും പരീക്ഷിക്കാൻ പോകുകയാണ് ബിജെപി. 2014ലെ സീറ്റിനേക്കാൾ കൂടുതൽ നേടാനുള്ള കുറുക്കുവഴികളാണ് അമിത് ഷായും സംഘവും ആസൂത്രണം ചെയ്യുന്നത്. ഇതിനായി സോഷ്യൽമീഡിയകളുടെയും നിർമിത ബുദ്ധി, ഡേറ്റ, സ്മാർട് ഫോണുകൾ, ആപ്പുകൾ, ബൈക്കുകൾ എന്നിവയുടെ സാധ്യതകൾ കഴിയുന്നത്ര പ്രയോഗിക്കാൻ തന്നെയാണ് പദ്ധതി.
രാജ്യത്തെ 9.3 ലക്ഷം പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പുകളും ഫെയ്സ്ബുക് പേജുകളും തുടങ്ങാനാണ് ബിജെപി അണികൾക്ക് ലഭിച്ച നിർദേശം. ഇതേ പരീക്ഷണം ചില സംസ്ഥാനങ്ങളിൽ നേരത്തെ പരീക്ഷിച്ചു വിജയിച്ചതാണ്. കർണാടകയിൽ വൻ വിജയം നേടിയ വാട്സാപ് സൂത്രവിദ്യ എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ യുപിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
‘ബൂത്ത് കാര്യ യോജന’ എന്ന പേരിൽ 24 നിർദേശങ്ങളാണ് ബിജെപി അണികൾക്ക് നൽകിയിരിക്കുന്നത്. ഓരോ ബൂത്തിലെയും അണികൾ സ്മാർട് ഫോൺ ഉപയോഗിക്കണമെന്നും ഇല്ലാത്തവര്‍ ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ യുവാക്കളിലൂടെ രാജ്യം ഒന്നടങ്കം അറിയണമെന്നും ഇതിനായി ഏറ്റവും മികച്ച വഴി വാട്സാപ്പും ഫെയ്സ്ബുക്കും മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.
ബൈക്ക്, സ്മാർട് ഫോൺ കൈയ്യിലുള്ള യുവാക്കളുടെ പേരു, വിവരങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്. ഓരോ ബൂത്തിൽ നിന്നും ബൈക്കുകളുള്ള അഞ്ച് യുവാക്കളെയാണ് വേണ്ടത്. താമര പെയ്ന്റ് ചെയ്ത ബൈക്കുകളാണ് പ്രചാരണത്തിന് ഉപയോഗിക്കുക. രാജ്യത്ത് 46.5 ലക്ഷം ബൈക്കുകളാണ് പ്രചാരണത്തിനായി ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയോളം സ്മാർട് ഫോണുകളും ലഭ്യമാക്കും.
നയിക്കാൻ വാട്സാപ് ഗ്രൂപ്പുകൾ
ഇനി ഡേറ്റാ വിശകലനം അറിയാന്‍ പാടില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പണി നിറുത്തുന്നതാണു ഭേദം. ഡേറ്റയാണ് എല്ലാം. ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍ നിന്നു ലഭിച്ചേക്കാവുന്ന രഹസ്യ വിവരങ്ങള്‍ ഇല്ലെങ്കില്‍ കൂടി പരസ്യമാക്കപ്പെട്ട ഡേറ്റ വിശകലനം ചെയ്തു പോലും തിരഞ്ഞെടുപ്പില്‍ ആളുകളെ വശത്താക്കാം. ഇന്ത്യയില്‍ ഇതറിയാവുന്ന ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ബിജെപി. ആം ആദ്മി പാര്‍ട്ടിയാണ് മറ്റൊന്ന്.
ഈ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവില്‍ ഒരു മീറ്റിങ് നടന്നു. മീറ്റിങ്ങിന്റെ പേര് 'രാഷ്ട്രീയത്തിനുവേണ്ടി ഡേറ്റായുടെ ആയുധവല്‍ക്കരണം' (Weaponising Data for Politics) എന്നായിരുന്നു. അതിൽ പ്രകോപനപരമായ ഒരു പ്രസന്റേഷന്‍ നടത്തിയത് ശിവം ശങ്കര്‍സിങ് ആയിരുന്നു. എങ്ങനെ, അത്ര പരസ്യമല്ലാത്ത ഡേറ്റ പോലും സംഘടിപ്പിച്ച്, വിശകലനം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരുടെ രൂപരേഖ തയാറാക്കാം. ഒപ്പം ഫോണുകളിലേക്ക് അവരെ ലക്ഷ്യം വയ്ക്കുന്ന സന്ദേശങ്ങള്‍ നല്‍കാം. എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
പ്രസാദ്, അദ്ദേഹം ഒരു ഡേറ്റാ വിശകലനതൽപരനാണ്. അടുത്തകാലത്താണ് ബിജെപി ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുപ്പു തന്ത്രജ്ഞനുമായ രാം മാധവിന്റെ പ്രചാരണ ടീമില്‍ നിന്ന് പ്രസാദ് രാജിവച്ചത്. ബൂത്തു തലത്തില്‍ പോലുമുള്ള ഡേറ്റ എടുത്ത് ഇതെങ്ങനെ ഉള്‍ക്കാഴ്ച്ചയോടെ പാര്‍ട്ടിക്ക് അനുകൂലമായി ഉപയോഗിക്കാമെന്നു കാണിച്ചു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു. ഉദാഹരണത്തിന് ത്രിപുരയില്‍ നടത്തിയ പ്രചാരണം. ശേഖരിച്ച ഡേറ്റയില്‍ നിന്നു ഓരോ സ്ഥലത്തും നടത്തുന്ന മീറ്റിങ്ങുകളില്‍ പ്രസംഗിക്കുമ്പോള്‍ ആ പ്രദേശത്തിനു വേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ഉന്നയിക്കുവാൻ സാധിച്ചു. ഇത്തരം പ്രസംഗങ്ങള്‍, പൊതുവെ രാഷ്ട്രീയക്കാർ വന്നു നടത്തിയിട്ടു പോകുന്ന പ്രസംഗങ്ങളെക്കാള്‍ കൂടുതലായി കേള്‍ക്കുന്നയാളുകളെ സ്വാധീനിക്കും. ഏതെല്ലാം ഗോത്രക്കാരുടെ ഇടയില്‍, ഏതെല്ലാം മണ്ഡലങ്ങളില്‍ എന്തൊക്കെ പറയണമെന്നതിനെപ്പറ്റി പ്രചാരണപ്രസംഗം നടത്തുന്നവര്‍ക്ക് കൃത്യമായ അറിവു ലഭിച്ചു.
ഡേറ്റ മുതലാക്കിയ ബറാക് ഒബാമ
ലോകമെമ്പാടും സോഷ്യല്‍മീഡിയ തിരഞ്ഞെടുപ്പിലെ ഒരു വലിയ ഘടകമായി മാറുകയാണ്. എളുപ്പത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. ഇതാദ്യമായി വിജയകരമായി ചൂഷണം ചെയ്ത രാഷ്ട്രീയക്കാരില്‍ ഒരാള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. ഫെയ്‌സ്ബുക്, ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ എന്തു ചെയ്യാനാകുമെന്ന് അദ്ദേഹമാണ് ലോകനേതാക്കള്‍ക്കു കാണിച്ചു കൊടുത്തത്. (സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള ഡേറ്റ ദുരുപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച ഫെയ്‌സ്ബുക്-കേംബ്രിജ് അനലിറ്റിക്കാ വിവാദം ഇവിടെ ചര്‍ച്ച ചെയ്യണ്ടല്ലോ.) ഇന്ത്യയില്‍ ഒബാമയുടെ ചുവടു പിടിച്ചു നീങ്ങിയ രണ്ടു രാഷ്ട്രീയക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കെജ്രിവാളും യുവ വോട്ടര്‍മാര്‍ക്കിഷ്ടപ്പെട്ട നേതാക്കളായത് അവരുടെ സോഷ്യല്‍മീഡിയ പ്രാവിണ്യം കൊണ്ടു കൂടിയാണ്.
ഇപ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ ഡേറ്റാ വിശകലന സെല്ലുണ്ട്. പക്ഷേ, ആര്‍ക്കും ബിജെപിയുടെ വൈദഗ്ധ്യത്തിനൊപ്പമെത്താൻ കഴിയുന്നില്ലെന്നു മാത്രം. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് മീറ്റിങ്ങില്‍ തങ്ങളുടെ 80 ശതമാനം വിജയവും വന്നത് ബൂത്തു ഘടകങ്ങളില്‍ നിന്നായിരുന്നു എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.
അടുത്ത തിരഞ്ഞെടുപ്പുകളില്‍ മൊബൈല്‍ ഫോൺ താരമാകും
അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരം നടക്കുന്നത് മൊബൈല്‍ ഫോണുകളിലായിരിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ അവ വാട്‌സാപ് ഇലക്‌ഷനുകളായിരിക്കുമെന്നാണ് ബിജെപിയുടെ ഐടി സെല്ലിന്റെ തലവന്‍ അമിത് മാളവ്യ വ്യക്തമാക്കുന്നത്. മാളവ്യയാണ് ബിജെപിയുടെ സാമൂഹ്യമാധ്യമ നയം നടപ്പാക്കുന്നതും പാര്‍ട്ടി അനുഭാവികളെ ഫെയ്‌സ്ബുക്, ട്വിറ്റർ, വാട്‌സാപ്പുമൊക്കെ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കാനുള്ള അവസരമൊരുക്കുന്നതും. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള സാമൂഹ്യമാധ്യമങ്ങള്‍.
അടുത്തു നടന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അനുഭാവികളും സന്നദ്ധസേവകരും ഏകദേശം 25,000 വാട്‌സാപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 256 അംഗങ്ങൾ അനുവദനീയം. കര്‍ണ്ണാടക മോഡല്‍ അനുവര്‍ത്തിക്കുന്നത് തങ്ങള്‍ക്ക് അനൂകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ ഐടി സെല്‍ വാദം. ഈ മീറ്റിങ്ങിനിടെ കര്‍ണ്ണാടക ടീമും ഇനി തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടീമുകളും തമ്മില്‍ നിരവധി ചർച്ചകൾ നടന്നത്രേ.
താഴേക്കിടയിലുള്ള അനുഭാവികളെ ഒരുമിപ്പിക്കാനും, സന്ദേശങ്ങള്‍ വേഗം കൈമാറാനും ഏറ്റവും എളുപ്പമുള്ള മാര്‍ഗം വാട്‌സാപ്പാണ്. അതിനാൽ തന്നെയാണ് അതിലൂടെയുള്ള പ്രചരണത്തിന് ഇലക്ഷൻ സമയത്ത് മൂർച്ച കൂടുക. കര്‍ണ്ണാടകയില്‍ അനുവര്‍ത്തിച്ച രീതികള്‍ അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളിലും പൊതു തിരഞ്ഞെടുപ്പിലും പാര്‍ട്ടി പുറത്തെടുക്കും. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ ഓരോന്നിലും 15,000 വാട്‌സാപ് ഗ്രൂപ്പുകള്‍ വച്ച് രൂപികരിച്ചാല്‍ അതില്‍ 11 കോടി ആളുകളെ ഉള്‍ക്കൊള്ളിക്കാം. 2014ലെ ലോക്‌സഭാ വിജയം ബിജെപിക്കു സമ്മാനിച്ചത് 18 കോടിയില്‍ താഴെ ജനങ്ങളാണ് എന്നറിഞ്ഞാല്‍ ഈ സംഖ്യയുടെ പ്രാധാന്യം മനസ്സിലാക്കാം.
മാളവ്യ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്നു. ഉള്‍ഗ്രാമങ്ങളില്‍ പോലുമെത്തി അദ്ദേഹം സന്നദ്ധസേവകര്‍ക്കു പരിശീലനം നല്‍കുകയും സർക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവ ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിക്കുന്നു. ബിജെപിയുടെ സന്ദേശങ്ങള്‍ എത്തിക്കാന്‍ തന്റെ കീഴില്‍ ഇപ്പോള്‍ 12 ലക്ഷം പേരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രാജസ്ഥാനില്‍ പാര്‍ട്ടിയുടെ ഐടി സെല്ലിന്റെ ചുമതലയുള്ള അവിനാഷ് ജോഷി പറയുന്നത് തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടെന്നാണ്. സംസ്ഥാനത്തെ ജില്ലകളായും, മണ്ഡലങ്ങളായും തരം തിരിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിനും അതിന്റെ ഐടി സെല്ലുമുണ്ട്. ഓരോന്നിലും നിരവധി പേർ പ്രവർത്തിക്കുന്നു.
വിശദമായ പ്രൊഫൈലിങ്
ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ ആരും നടത്താത്ത തരം പ്രൊഫൈലിങ് ആണ് ബിജെപി നടത്തുന്നത്. അതവരുടെ മികവു തെളിയിക്കുന്നു. ഇന്ത്യ പോലെ വൈവിധ്യമുള്ള രാജ്യത്ത് കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നതിനേക്കാളേറെ പ്രാദേശിക വിഷയങ്ങളും വ്യക്തിത്വങ്ങളുമായിരിക്കും ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളത്. ശിവം ശങ്കര്‍ നടത്തിയ പ്രസന്റേഷനില്‍ എങ്ങനെ തിരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് (electoral rolls) ഓരോ ബൂത്തിലുമുള്ള ആളുകളെ പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാമെന്നു കാണിച്ചു തരുന്നു. ഇതിലേക്ക് ഓരോ സ്ഥലത്തുമുള്ള പാര്‍ട്ടി അനുഭാവികള്‍ വോട്ടര്‍മാരുടെ ജാതിയും സമുദായ പശ്ചാത്തലവും അവരുടെ പരമ്പരാഗത വോട്ടിങ് രീതിയുമെല്ലാം നല്‍കുന്നു. ഇത് നേതാക്കന്മാര്‍ക്ക് എളുപ്പത്തില്‍ ഓരോ മണ്ഡലത്തെപ്പറ്റിയും പഠിക്കാന്‍ സഹായിക്കുന്നു. ഡേറ്റാ വില്‍പനക്കാരില്‍ നിന്ന് ടെലിഫോണ്‍ വിവരങ്ങളും ചേര്‍ക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതാകുന്നു. ഒരാളുടെ സാമ്പത്തിക സ്ഥിതി അറിയാന്‍ അയാളുടെ വൈദ്യുതി ബില്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ ബില്‍ എളുപ്പത്തില്‍ സംഘടിപ്പിക്കാമെങ്കിലും മധ്യവര്‍ഗ-ഉപരിവര്‍ഗക്കാരുടെ ബില്ലും ബ്ലാക് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ യൂട്ടിലിറ്റീസ് വെബ്‌സൈറ്റില്‍ നിന്ന് ഒരു ലളിതമായ പ്രോഗ്രാം ഉപയോഗിച്ച് ചോര്‍ത്താം. ഈ വിശദാംശങ്ങള്‍ വാട്‌സാപ്പിലൂടെ സമൂഹത്തിലെ ഓരോ മേഖലയിലുമുള്ള ആളുകള്‍ക്ക് വ്യത്യസ്തമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപകരിക്കും.
പാര്‍ട്ടി സ്വന്തമായി വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാറില്ല. അതു ചെയ്യുന്നത് അനുഭാവികളും സന്നദ്ധപ്രവര്‍ത്തകരുമാണ്. ഒരു വിദ്യാര്‍ഥി കോളേജിലെ തന്റെ കൂട്ടുകാര്‍ക്കായി ഗ്രൂപ് സൃഷ്ടിച്ചേക്കാം. ഒരു മതാനുഭാവി ആ കൂട്ടായ്മയിലെത്തുന്നവര്‍ക്കായി വേറൊരെണ്ണം സൃഷ്ടിക്കും. ഒരു ചാര്‍ട്ടേ്ഡ് അക്കൗണ്ടന്റും ഡോക്ടറും വക്കീലുമൊക്കെ തങ്ങളുടെ സ്ഥിതിക്കനുസരിച്ചുള്ളവര്‍ക്കായി ഗ്രൂപ്പുകള്‍ സൃഷ്ടിക്കും. ഓരോ ഗ്രൂപ്പും അതിന് അനുയോജ്യമായ രീതിയിലായിരിക്കും പ്രശ്‌നങ്ങളും മറ്റും ചര്‍ച്ചചെയ്യുക. എന്നാല്‍, ഇതിനെല്ലാം കുടപിടിക്കാനായി പാര്‍ട്ടി സമൂഹത്തില്‍ വിലയുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുയും ചെയ്യും. ഇവരുടെ സന്ദേശങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് എത്തും.
ആരെങ്കിലും അയയ്ക്കുന്ന സന്ദേശങ്ങള്‍ ആളുകളില്‍ അത്ര ചലനമുണ്ടാക്കണമെന്നില്ല. ഇതിനായി സന്ദേശം ലഭിക്കുന്നവര്‍ക്ക് വിശ്വാസമുള്ളവരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. ഇതിനെയാണ് പാര്‍ട്ടി തങ്ങളുടെ ഇക്കോസിസ്റ്റം സ്ട്രാറ്റജി എന്നു വിളിക്കുന്നത്. ഇതു സന്ദേശങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും വര്‍ധിപ്പിക്കും.
പാര്‍ട്ടിക്കുള്ളിലെ ബഹുസ്വരതയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂടാരം പോലെയാകാനാണ് ബിജെപിയുടെ ഐടി സെല്‍ ശ്രമിക്കുന്നത്. അതില്‍ വികാസ് പാണ്ഡെയെ പോലെയുള്ളവര്‍ക്കും സ്ഥാനമുണ്ട്. (ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഫെയ്‌സ്ബുക് ഫാന്‍ പേജായ 'ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി' അദ്ദേഹം നടത്തുന്നതാണ്.)
ഡേറ്റാ രാഷ്ട്രീയം
ഈ സോഷ്യല്‍ മീഡിയ വിപ്ലവത്തില്‍ റിലയന്‍സ് ജിയോയുടെ പങ്ക് ചെറുതല്ല. 2016 സെപ്റ്റംബറിലാണ് ജിയോ തങ്ങളുടെ 4ജി സര്‍വീസ് തുടങ്ങിയത്. ആറു മാസത്തേക്ക് ഫ്രീയായിരുന്നു. ആധാര്‍ കാര്‍ഡ് വെരിഫിക്കേഷനിലൂടെ ആര്‍ക്കും സിം എടുക്കാമായിരുന്നു. 170 ദിവസത്തിനുള്ളില്‍ ജിയോ വരിക്കാരായത് 10 കോടി ആളുകളാണ്. ജിയോയുടെ വളര്‍ച്ചയും മറ്റു ടെലികോം കമ്പനികളുടെ പതനവും ഇന്നാര്‍ക്കും അറിയാവുന്ന സംഭവമാണല്ലോ. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന 2017 ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങളിലേക്ക് വിലകുറഞ്ഞ 4ജി എത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരകരെ സംബന്ധിച്ച് ഇതൊരനുഗ്രഹമായിരുന്നു എന്നാണ് ഒരു പ്രാദേശിക നേതാവു പറഞ്ഞത്. ഇതിനൊപ്പം ചൈനക്കാരുടെ വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുമെത്തിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.
പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള മൊബൈല്‍ ആപ്പ് 2015ലാണ് അവതരിപ്പിച്ചത്. ഇത് ജനങ്ങളോട് നേരിട്ടിടപെടാനും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ നേരിട്ടെത്താനും സഹായിച്ചു. ഇതിലൂടെ മോദിക്കും അമിത് ഷായ്ക്കും വേണമെങ്കില്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരോടു പോലും നേരിട്ടു സംവാദിക്കാം. ചില സന്നദ്ധപ്രവര്‍ത്തകരെ ഈ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കാന്‍ മാത്രമായി നിയമിക്കുകയും ചെയ്തു. ഈ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് 50 ലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു.
2017ല്‍ വിലകുറഞ്ഞ ജിയോഫോണ്‍ (JioPhone) അവതരിപ്പിച്ചപ്പോള്‍ പ്രധാന മന്ത്രിയുടെ മന്‍ കീ ബാത് പരിപാടിയാണ് കാണിച്ചതെന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. ഇതാകട്ടെ ഹര്‍ഷാരവത്തോടെയാണ് അവിടെ കൂടിയിരുന്നവര്‍ സ്വീകരിച്ചത്. ജിയോഫോണില്‍ ജിയോയുടെതല്ലാത്ത വളരെ ചുരുക്കം ആപ്പുകളില്‍ ഒന്നാണ് നരേന്ദ്ര മോദി ആപ്പ്. ഏകദേശം നാലു കോടി ജിയോ ഫോണ്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ ഫോണ്‍ 50 കോടി എണ്ണം വില്‍ക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നാണ് ജിയോയുടെ ഉടമ മുകേഷ് അംബാനി പറയുന്നതത്രെ.
ഉടന്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ബൂത്തടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമ കൗശലങ്ങള്‍ മെനയുകയാണ്. ഒരു പ്രവര്‍ത്തകന്‍ വാട്‌സാപ് സന്ദേശങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്യേണ്ടത് മറിച്ച് സ്ഥിരമായി മോദി ആപ് ഉപയോഗിക്കുകയും വേണം.
എന്നാൽ അടുത്തകാലത്തായി പാര്‍ട്ടി വാട്‌സാപ്പില്‍ ഇത്രയധികം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു മെനഞ്ഞ തന്ത്രം വാട്‌സാപ്പിന്റെ കണ്ണില്‍ പെട്ടു. നിരവധി അക്കൗണ്ടുകളിലായി, ആയിരക്കണക്കിനു ഗ്രൂപ്പുകള്‍ സൃഷ്ടിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വാട്‌സാപ് തിരിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് തങ്ങള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുകയും, ദൂരുപയോഗം തങ്ങളുടെ മെഷീന്‍ ലേണിങ് ടൂളിലൂടെ കണ്ടെത്തി മുളയിലെ നുള്ളിക്കളയുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞത്.
അടുത്തകാലത്തായി വാട്‌സാപ്പും സർക്കാരും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചിയല്ലായ്മയും പ്രകടമായിരുന്നു. ജനക്കൂട്ട ആക്രമണങ്ങളെല്ലാം വാട്‌സാപ്പിലൂടെയാണ് സാധ്യമായിരിക്കുന്നതെന്ന് സർക്കാരും, തങ്ങളെ മാത്രം ബലിയാടാക്കുന്നത് എന്തിനാണെന്നു വാട്‌സാപ്പും. ഒരു പക്ഷേ, ഇതിനോടു കൂട്ടി വായിക്കാവുന്ന മറ്റൊരു വാര്‍ത്ത ടെക്‌നോളജിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മെസേജിങ് ആപ്പിന്റെ കാര്യമായിരിക്കും. എന്തൊക്കെയായാലും ഭാവിയിലെ തിരഞ്ഞെടുപ്പു യുദ്ധങ്ങള്‍ നടക്കുക ടെലികോം നെറ്റ്‌വര്‍ക്കുകളിലൂടെയായിരിക്കും.