Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണഭീതിയിലാക്കി എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിങ്!

emirates

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിൽ ഒന്നിന്റെ അതിസാഹസികമായ ലാൻഡിങ്ങിന്റെ വിഡിയോ യുട്യൂബിൽ ഹിറ്റ്. എമിറേറ്റ്‌സിന്റെ ബോയിങ് 777 എന്ന യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുകയും തുടർന്ന നിലയുറപ്പിക്കാൻ കഴിയാതെ ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഏകദേശം മൂന്നോറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും ന്യൂകാസ്റ്റിലിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. ജൊനാഥൻ വിൻടൺ എന്ന യുട്യൂബർ പോസ്റ്റ് ചെയ്ത വിഡിയോ ഫെയ്സ്ബുക്, ട്വിറ്റർ സോഷ്യൽമീഡിയകളിലും ഹിറ്റാണ്.

ശക്തമായ ക്രോസ് വിൻഡാണ് എമിറേറ്റ്സ് വിമാനത്തിന്റെ ലാൻഡിങ് പ്രതിസന്ധിയിലാക്കിയത്. ശക്തമായ കാറ്റിനിടെ ആടിയുലഞ്ഞ വിമാനം ന്യൂകാസ്റ്റിൽ എയർപോർട്ടിലെ റൺവെ 25 ൽ ഏറെ ബുദ്ധിമുട്ടി ലാൻഡ് ചെയ്തെങ്കിലും ആ നിമിഷം തന്നെ ടേക്ക് ഓഫ് ചെയ്യേണ്ടിവരികയായിരുന്നു. രണ്ടാം നീക്കത്തിൽ വിജയകരമായി ലാൻഡ് ചെയ്യാനും പൈലറ്റിന് സാധിച്ചു.

നവംബർ 29 ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്നു രാവിലെ മണിക്കൂറിൽ 56.327 കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റുവീശിയിരുന്നത്. ആദ്യത്തെ ലാൻഡിങ് ഏറെ ഭീതിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. എന്നാൽ വിമാനത്തിനു കേടുപാടുകൾ സംഭവിച്ചില്ല. തുടർന്ന് ന്യൂകാസ്റ്റിലിൽ നിന്ന് വിമാനം ദുബായിലേക്കും പറന്നു. ഡയാന കൊടുങ്കാറ്റിനെ തുടർന്ന് ന്യൂകാസ്റ്റിൽ എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടി.

ഇത്ര വലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ന്യൂകാസ്റ്റിൽ എയർപോർട്ടിൽ ആദ്യ സംഭവമാണെന്നാണ് മിക്കവരും പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു എൻജിനുള്ള ജെറ്റാണിത്. ആദ്യ ലാൻഡിങ്ങിൽ തന്നെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നു. എന്നാൽ റൺവെയിൽ സുരക്ഷിതമായി നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

ലാൻഡിങ്ങിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.

യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് ബോയിങ് 777 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.

എന്താണ് ക്രോസ് വിൻഡ് ?

എതിർ വശങ്ങളിൽ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിൻഡ് എന്നു പറയുന്നത്. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്. ചുഴലിക്കു സമാനമായ കാറ്റായിരുന്നു ചില ദിവസങ്ങളിൽ കൊച്ചിയിൽ കണ്ടുവരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്.

ക്രോസ് വിൻഡ് പ്രതിഭാസത്തിൽപെട്ട് ഗൾഫ് എയർ വിമാനം 2011 ൽ നിയന്ത്രണം വിട്ട് റൺവേയ്ക്കു പുറത്തേക്കു പോയിരുന്നു. അന്ന് ഏഴു യാത്രക്കാർക്ക് പരുക്കേറ്റതിനു പുറമെ റൺവെ അടച്ചിടുകയും ചെയ്തിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്ക് മാത്രമെ സാധിക്കൂ.

ക്രാബ് ലാൻഡിങ്

ശക്തമായ ക്രോസ് വിൻഡ് അടിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ല.

related stories