അമേരിക്കന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്ഫ്‌ളെയർ ഭീകരസംഘടനകള്‍ക്ക് സേവനം നല്‍കുന്നുവെന്ന് ഗുരുത ആരോപണം. വിവിധ രാജ്യങ്ങളിലായുള്ള ഏഴോളം ഭീകരസംഘടനകള്‍ക്ക് സൈബര്‍ സുരക്ഷയൊരുക്കുന്നുവെന്നതാണ് ക്ലൗഡ് ഫ്‌ളെയറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. താലിബാനും ഹമാസും അടക്കമുള്ളവര്‍ ക്ലൗഡ് ഫ്‌ളെയറിന്റെ ഉപയോക്താക്കളാണെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെയും സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ക്ലൗഡ് ഫ്‌ളെയറിനെതിരായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ദ ഹഫിങ്ടണ്‍ പോസ്റ്റാണ്. നാസി അനുകൂല വെബ്‌സൈറ്റായ ദ ഡെയ്‌ലി സ്‌ട്രോമറിനുവേണ്ടി സൈബര്‍ സുരക്ഷയൊരുക്കിയതിന്റെ പേരില്‍ നേരത്തെ വിമര്‍ശമുയര്‍ന്ന സ്ഥാപനമാണ് ക്ലൗഡ് ഫ്‌ളെയര്‍. എന്നാല്‍ പുതിയ ആരോപണം കൂടുതല്‍ ഗുരുതരമാണ്.
വെബ് സൈറ്റുകളെ ഹോസ്റ്റ് ചെയ്യുകയല്ല മറിച്ച് അവക്കാവശ്യമായ ഇന്റര്‍നെറ്റ് സുരക്ഷയൊരുക്കിക്കൊടുക്കുകയാണ് ക്ലൗഡ് ഫ്‌ളെയര്‍ ചെയ്യുന്നത്. പ്രത്യേകിച്ചും സൈബര്‍ ആക്രമണങ്ങളെ തടയുകയാണ് ഇവര്‍ ചെയ്യുന്നത്. താലിബാനും ഹമാസിനും പുറമേ അമേരിക്കന്‍ സര്‍ക്കാരിന്റെ ഭീകര പട്ടികയിലുള്ള വെബ്സൈറ്റുകള്‍ക്ക് വരെ ഇവര്‍ സൈബര്‍ സുരക്ഷ നല്‍കുന്നുണ്ട്. ഇത് യുഎസ് നിയമപ്രകാരം ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ക്ലൗഡ് ഫ്‌ളെയറിനെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
പക്ഷംപിടിക്കാതെ സ്വതന്ത്രരായി നില്‍ക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും നിയമത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയംവേണ്ടെന്നുമാണ് ക്ലൗഡ് ഫ്‌ളെയര്‍ ജനറല്‍ കൗണ്‍സില്‍ ഡഗ് ക്രാമര്‍ വിശദീകരിക്കുന്നത്. സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ നേരത്തെ ക്ലൗഡ് ഫ്‌ളെയര്‍ സിഇഒ മാത്യു പ്രിന്‍സ് തങ്ങളുടെ നയം ചൂണ്ടിക്കാണിച്ച് ഇത് ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആയുധധാരികളെ സഹായിക്കുന്നില്ലെന്നും പണം നല്‍കുന്നില്ലെന്നുമായിരുന്നു പ്രിന്‍സിന്റെ ന്യായീകരണം. എന്നാല്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലൗഡ് ഫ്‌ളെയര്‍ കൂടുതല്‍ നടപടി നേരിടേണ്ടി വന്നേക്കും.
ഐഎസിനെ സഹായിച്ചിരുന്നതും ക്ലൗഡ്ഫെയർ
ഒരുകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നത് അമേരിക്കൻ കമ്പനിയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സാങ്കേതികമേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ മിക്ക ടെക്ക് സേവനങ്ങൾക്കും സഹായിക്കുന്നത് അമേരിക്കയിലെ ക്ലൗഡ്ഫെയർ കമ്പനിയാണെന്നാണ് ആന്റി ടെററിസ്റ്റ് ഹാക്കർ സംഘത്തിന്റെ നിരീക്ഷണം.
ഐഎസ് റിക്രൂട്ടിങും ക്യാംപയിനും വെബ്സൈറ്റ്, സോഷ്യൽമീഡിയകൾ വഴിയാണ്. ഫെയ്സ്ബുക്ക്, ട്വിറ്റർ, വിഡിയോ അപ്‌ലോഡിങ്ങിനായി യുട്യൂബ് എന്നിവയെല്ലാം ഐഎസ് ഭീകരർ ഉപയോഗിക്കുന്നുണ്ട്. ഐഎസിന്റെ ഏകദേശം 40തോളം വെബ്സൈറ്റുകൾ നിയന്ത്രിക്കുന്നത് അമേരിക്കയിലെ സിലിക്കൻവാലിയിലെ കമ്പനിയായ ക്ലൗഡ്ഫെയറാണ്.
ഐഎസ് വാദങ്ങൾ പ്രചരിപ്പിക്കാനാണ് 34 വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. നാലെണ്ണം തീവ്രവാദ ചർച്ച നടക്കുന്ന ഫോറങ്ങളാണ്. രണ്ട് വെബ്സൈറ്റുകൾ ടെക്ക്നിക്കൽ സേവനത്തിനായും ഉപയോഗിക്കുന്നു. രഹസ്യ ചാറ്റിങ്ങിനായി ചാറ്റ്റൂമുകൾ, വിഡിയോ ചാറ്റ് എന്നിവയെല്ലാം ഒരുക്കികൊടുക്കുന്നത് സിലിക്കൻവാലി കമ്പനിയാണ്.