346 പേരുടെ മരണം: ബോയിങ്ങിന് തെറ്റുപറ്റി, പൈലറ്റിനെ പരിശീലിപ്പിച്ചിരുന്നില്ല, പറന്നത് ദുരന്തത്തിലേക്ക്
Mail This Article
അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിന്റെ രണ്ടു 737 മാക്‌സ് വിമാനങ്ങളാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ അപകടത്തില്‍ പെട്ടത്. രണ്ട് അപകടങ്ങളിലുമായി 346 പേര്‍ മരിച്ചു. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം അമേരിക്കയില്‍ പോലും പൈലറ്റുമാര്‍ വിമാനം ഫ്ലൈറ്റ് സിമുലേറ്റര്‍ ഉപയോഗിച്ച് പഠിക്കുകയുണ്ടായില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ബോയിങ് സ്വീകരിച്ചതെന്ന് ആരോപിക്കപ്പെടുന്നു. ഇതെല്ലാം ഐപാഡില്‍ പഠിച്ചാല്‍ മതിയെന്നായിരുന്നു അവരുടെ നിലപാടത്രെ. അമേരിക്കയിലെ പല പൈലറ്റുമാര്‍ക്കും 737 മാക്‌സിന്റെ പുതിയ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ അറിയില്ലെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയിലെ സൗത്‌വെസ്റ്റ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയിലെ പൈലറ്റ് യൂണിയനുകളില്‍ പെട്ട പലരും മാക്‌സ് മോഡലുകളുടെ സിമുലേറ്ററുകള്‍ എത്തിച്ചുകൊടുക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. എന്നാല്‍, ബോയിങും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ബോയിങ് വിമാനം പറപ്പിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചതത്രെ. 737 മാക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു തൊട്ടു മുൻപാണ് അതിന്റെ സിമുലേറ്റര്‍ പുറത്തിറങ്ങിയിരുന്നുവെന്നു പറയുന്നു. ഒരു സിമുലേറ്റര്‍ ഉണ്ടാക്കാനുള്ള ഡേറ്റ, വിമാനം സർവീസിനിറക്കുന്ന സമയത്താണ് ലഭ്യമാക്കുന്നത്.
ന്യൂ യോര്‍ക്ക് ടൈംസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഒരു സംഘം പൈലറ്റുമാര്‍ പുതിയ മോഡല്‍ പറപ്പിച്ചു നോക്കാതെ 13-പേജുള്ള ഒരു ഗൈഡ് പുറത്തിറക്കുകയായിരുന്നു. ഇതില്‍ 737 മാക്‌സും അതിന്റെ മുന്‍ഗാമിയുമായുള്ള ഒരു താരതമ്യമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഐപാഡ് കോഴ്‌സും ഒപ്പം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും പുതിയ ആന്റി-സ്റ്റാള്‍ (anti-stall) സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും കാണാം. ഇതേ കേന്ദ്രീകരിച്ചാണ് ഇത്യോപ്യയിലും ഇന്തൊനീഷ്യയിലും ഉണ്ടായ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം മുന്നേറുന്നത്.
ലയണ്‍ എയര്‍ വിമാനം തകര്‍ന്നപ്പോള്‍ കമ്പനി പറഞ്ഞത് സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാം ശരിയാക്കി തരാമെന്നാണ്. എന്നാല്‍ പിന്നീട് അവര്‍ എത്തിച്ചേര്‍ന്ന നിഗമന പ്രകാരം പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ടെന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇത്യോപ്യന്‍ വിമാനം തകര്‍ന്നു 157 പേര്‍ മരിച്ചതിനു ശേഷം മിക്ക രാജ്യങ്ങളിലും ബോയിങ് മാക്‌സ് വിമാനങ്ങളെല്ലാം നിലത്തിറക്കിയിരിക്കുകയാണ്. വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്തിയ ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുക.
തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ ഫ്രാന്‍സിലാണ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിലെ തന്നെ അവര്‍ കണ്ടെത്തിയ കാര്യങ്ങളിലൊന്ന് ഇത്യോപ്യന്‍ വിമാനത്തിന്റെ പതനവും ഇന്തൊനീഷ്യയുടെ ലയണ്‍ എയര്‍ വിമാനത്തിന്റെ അപകടവും തമ്മില്‍ സാമ്യമുണ്ടെന്നാണ്. രണ്ടു വിമാനങ്ങളും പറന്നു പൊങ്ങിയ ഉടനെ തന്നെ തകരുകയായിരുന്നു. വിദഗ്ധര്‍ പറയുന്നത് ഈ രണ്ടപകടങ്ങളും സെന്‍സറുകള്‍ തെറ്റായ വിവരം കൈമാറിയതു കൊണ്ടായിരിക്കാമെന്നാണ്.
ബോയിങ്
ഒരു പതിറ്റാണ്ടിനിടെ വന്‍ കുതിപ്പു നടത്തിയ വിമാനക്കമ്പനിയാണ് ബോയിങ്. ഇതിന് അമേരിക്കയുടെ പിന്‍ബലവുമുണ്ടായിരുന്നു. ബോയിങ് 737 മാക്‌സ് കമ്പനിയുടെ നിര്‍മാണക്കരുത്തിന്റെ വിളംബരമാണ് എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. സുരക്ഷ തന്നെയായിരുന്നു ഇതില്‍ സുപ്രധാനവും. തങ്ങളുടെ യൂറോപ്യന്‍ എതിരാളികളായ എയര്‍ബസിനെതിരെ ഇറക്കിയതായിരുന്നു ഈ മോഡല്‍. കമ്പനിക്ക് ഇനി ഏകദേശം 4,600 എണ്ണം 737 മാക്‌സ് നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡറുണ്ട്. അതായത് ശതകോടികളുടെ ബിസിനസാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രശ്‌നം
737 മാക്‌സ് പുറത്തിറക്കിയപ്പോള്‍ കമ്പനിയെടുത്ത തീരുമാനമാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നതത്രെ. ബോയിങ് വിമാനം പറപ്പിച്ചിട്ടുള്ള വൈമാനികര്‍ക്ക് പുതിയ മോഡല്‍ പറത്താന്‍ പ്രത്യേക പരിശീലനം ആവശ്യമില്ല. ലയണ്‍ എയറിന്റെ പതനത്തിനു ശേഷവും ഈ തീരുമാനം മാറ്റാന്‍ കമ്പനി തയാറായില്ല എന്നതായിരിക്കും അവര്‍ക്കെതിരെ ഉയര്‍ത്തുന്ന ഏറ്റവും വലിയ ആരോപണം. കിട്ടിയ തെളിവുകള്‍ പ്രകാരം ഇത്യോപ്യന്‍ വിമാനത്തിന്റെ സോഫ്റ്റ്‌വെയറിന് തകരാറുണ്ടായിരുന്നു. ഇതേ പ്രശ്‌നം ലയണ്‍ എയറിന്റെ കാര്യത്തിലും സംശയിക്കാം.
തങ്ങളുടെ എതിരാളികളായ എയര്‍ബസ്, ഇന്ധനം ലാഭിക്കാവുന്ന, വില കുറവുള്ള പുതിയ മോഡല്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന് 2010ല്‍ പ്രഖ്യാപിച്ചപ്പോള്‍ ബോയിങും വേഗം പണിപ്പുരയിലേക്കു നീങ്ങുകയായിരുന്നു. ബോയിങ്ങിന്റെ പ്രധാന തന്ത്രം മുന്‍ തലമുറിലെ മോഡലുകള്‍ പ്രവര്‍ത്തിച്ച അതേ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വിമാനം ഇറക്കുക എന്നതായിരുന്നു. അത്തരത്തിലൊരു മോഡലാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്. അതിനു പ്രത്യേക സിമുലേറ്റര്‍ ട്രെയ്‌നിങ് ഒന്നും വേണ്ടെന്ന നിലപാടാണ് അമേരിക്കന്‍ അധികാരികളും സ്വീകരിച്ചത്.
പുതിയ മോഡലുകള്‍ പുറത്തിറിക്കുമ്പോള്‍ പൈലറ്റുമാര്‍ നിരവധി മണിക്കൂര്‍ പരിശീലനം നടത്തും. കോക്‌പിറ്റിന്റെ, ദശലക്ഷക്കണക്കിനു ഡോളര്‍ വില വരുന്ന, നിലത്തുറപ്പിച്ച മോഡലിലായിരിക്കും പരിശീലനം. പുതിയ ഫീച്ചറുകളെല്ലാം ഇങ്ങനെയാണ് പൈലറ്റുമാര്‍ മനസ്സിലാക്കിയെടുക്കുന്നത്. ഇതിനെയാണ് ഫ്‌ളൈറ്റ് സിമുലേറ്റര്‍ പരിശീലനമെന്നു പറയുന്നത്. ഇതിനു പകരമാണ് ഐപാഡ് പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിച്ചത്!