ലോകത്തെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ആ 24കാരൻ ഇന്ന് ജയിലിൽ
Mail This Article
ലോകത്തെ വിറപ്പിച്ച വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ബ്രിട്ടിഷ് വംശജൻ മാർക്കസ് ഹച്ചിൻസ് കംപ്യൂട്ടറുകൾ തകരാറിലാക്കുന്ന പ്രോഗ്രാം (മാൽവെയർ) തയാറാക്കിയ സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തൽ. തനിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങളിൽ രണ്ടെണ്ണമാണ് യുഎസിലെ വിസ്കോൻസെനിലെ ജില്ലാ കോടതിയിൽ ഇയാൾ സമ്മതിച്ചത്. രണ്ടു വർഷം മുൻപാണ് 24 കാരനായ ഇദ്ദേഹം അമേരിക്കയിൽ അറസ്റ്റിലായത്.
വൻ സൈബർ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കംപ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബര്‍ ആക്രമണത്തിൽ തകർന്നപ്പോൾ വാനാക്രൈ മാൽവെയറിനെ പിടിച്ചുകെട്ടിയത് ബ്രിട്ടീഷ് പയ്യൻ മാർക്കസ് ഹച്ചിൻസ് ആയിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്. എന്നാൽ അന്നു ലോകത്തെ രക്ഷിച്ച മാർക്കസ് മറ്റൊരു കേസിൽ കുടുങ്ങിയിരിക്കുകയാണ്.
ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ കഴിവുള്ള ‘ക്രോണോസ്’ മാൽവെയർ നിർമിച്ച സംഭവത്തിൽ 2017ൽ ലാസ് വേഗസിലാണു ഹച്ചിൻസ് അറസ്റ്റിലായത്. സമാന്തര ഇന്റർനെറ്റായി പ്രവർത്തിക്കുന്ന ഡാർക്നെറ്റിൽ ലഹരിമരുന്നിനും അനധികൃത ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന സൈറ്റിൽ മാൽവെയറിന്റെ അപ്ഡേറ്റഡ് പതിപ്പിനെക്കുറിച്ച് ഹച്ചിൻസിന്റെ സഹപ്രവർത്തകൻ നൽകിയ പരസ്യമാണ് അറസ്റ്റിലേക്കു നയിച്ചത്. വാനാക്രൈ വ്യാപനം തടയുന്ന ‘കിൽസ്വിച്ച്’ വിദ്യയുടെ കണ്ടെത്തലാണ് നേരത്തേ ഹച്ചിൻസിനെ പ്രശസ്തനാക്കിയത്.
അമേരിക്കയിലെ ബാങ്കിങ് നെറ്റ്‌വർക്കുകൾ ആക്രമിക്കാൻ ഹാക്കർമാർക്ക് വേണ്ട സഹായം ചെയ്തുകൊടുത്തുവെന്നാണ് കേസ്. ക്രോണസ് എന്ന മാൾവെയർ വഴി ബ്രിട്ടൻ, കാനഡ, ജർമ്മനി, പോളണ്ട്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിലെ ബാങ്കിങ് നെറ്റ്‌വർക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ മുതൽ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ഈ മാൽവെയർ നിർമിച്ചത്.
യുഎസ് അറ്റോർണി ഗ്രിഗറി ഹാൻസ്റ്റാഡ് രണ്ടു വർഷം മുൻപ് ഒപ്പുവെച്ച നടപടി പ്രകാരം, ബ്ലാക്ക്മാർക്കറ്റ് എന്ന് വിളിക്കപ്പെടുന്ന ഹാക്കിങ് ഉപകരണം വിതരണം ചെയ്യുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഹച്ചിൻസ്. 2014-ന്റെ തുടക്കത്തിൽ ചില ഇന്റർനെറ്റ് ഫോറങ്ങളിൽ ക്രോണോസ് ലഭ്യമാക്കിയിരുന്നു. കൂടാതെ ഡാർക്ക് വെബുകളിലൂടെയും വിതരണം ചെയ്തിരുന്നു.
വാനാക്രൈ റാൻസംവെയർ
2017 മേയ് 12 നു തുടക്കം കുറിച്ച, ലോകത്തെ നടുക്കിയ വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണത്തിന് ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടർ ശൃംഖലകളും ഇരയായി. ആശുപത്രികൾ, ബാങ്കുകൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിൽ വൈറസ് ബാധിച്ച കംപ്യൂട്ടറുകൾ നിശ്ചലമായി. വാനാക്രൈ റാൻസംവെയർ ആക്രമണത്തിലൂടെ എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരികെ ലഭിക്കുന്നതിനായി അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.